Thursday, September 23, 2010

മാനക്കെടിന്റെ കോമ്മണ്‍ വെല്‍ത്ത്....

.
കോമണ്‍ വെല്‍ത്ത് ഗൈംസ് ഇന്ത്യയില്‍ നടക്കുന്നു എന്നത് എല്ലാ ഇന്ത്യക്കാരെയും സന്തോഷിപ്പിച്ചതും അഭിമാനം നല്‍കിയതുമായ ഒരു വാര്‍ത്തയായിരുന്നു. പക്ഷെ ഇപ്പോള്‍ കോമണ്‍ വെല്‍ത്ത് എന്ന് പറയുമ്പോള്‍ തൊലി ഉരിയുന്ന ഒരു അനുഭവമാണ് ഓരോ ഭാരതീയനും ഉണ്ടാവുന്നത്. അച്ഛനമ്മമാരെ തെറി വിളിച്ചാല്‍ പോലും ചിരിച്ചോണ്ട് കേട്ടു നില്‍ക്കുന്ന മലയാളിയടക്കമുള്ള ഭാരതീയന്‍ കോമണ്‍വെല്‍ത്ത് എന്ന് കേള്‍ക്കുമ്പോള്‍ ജനകൂട്ടത്തിന്റെ മധ്യത്തില്‍ വച്ച് ഉടുമുണ്ടുരിഞ്ഞു പോയവനെ പോലെയാവുന്നു.

അഴിമതിയാരോപണത്തില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ വിശ്വസ്തനായ ജോയന്റ് ഡയറക്ടര്‍ ജനറല്‍ ടി.എസ്. ദര്‍ബാരിയുള്‍പ്പെടെ മൂന്നുപേരെ പുറത്താക്കി. അക്കൗണ്ടസ് ആന്‍ഡ് ഫിനാന്‍സ് ജോയന്റ് ഡയറക്ടര്‍ ജനറല്‍ എം. ജയചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മൊഹീന്ദ്രു എന്നിവരാണ് പുറത്തായ മറ്റുരണ്ടുപേര്‍. സംഘാടക സമിതിയുടെ ഖജാന്‍ജി സ്ഥാനത്തുനിന്ന് അനില്‍ഖന്ന രാജിവെക്കുകയും ചെയ്തു. പുറത്തായവരുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ . അനില്‍ ഖന്ന രാജിവെച്ച സാഹചര്യത്തില്‍ പുതിയ ഖജാന്‍ജിയായി എ.കെ. മട്ടുവിനെ തിരഞ്ഞെടുത്തു. ഗെയിംസിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ കമ്പനി 'സ്മാം' വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരുമായുള്ള കരാറും റദ്ദാക്കിയിട്ടുണ്ട്.


കൂടാതെ കോമണ്‍ വെല്‍ത്ത് ഗെയിംസ് വേണ്ടി എ ആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനത്തിനു നേരെയും വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നിരുന്നു . "ഓ യാരോ യെ ഇന്‍ഡ്യാ ബുലാ ലിയാ" എന്നു തുടങ്ങുന്ന ഗാനത്തില്‍ റഹ്മാന്‍ മാജിക് ഇല്ലായെന്നാണ് പൊതുവേ വന്നിട്ടുള്ള അഭിപ്രായം. ഓഗസ്റ്റ്‌ 28 നാണ് ഗാനം റിലീസ് ചെയ്തത്.

ഗെയിംസ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന Group of Ministers നു ഗാനം സ്വീകര്യമായില്ലെന്നും, എന്നാല്‍ റഹ്മാന് അനുവദിച്ച സമയം തീരെ കുറവായിരുന്നു എന്നും കേന്ദ്ര കായിക മന്ത്രി എം എസ് ഗില്‍ അഭിപ്രായപ്പെട്ടു. CWG എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ വി കെ മല്‍ഹോത്രയ്ക്കും ഗാനം പ്രതീക്ഷിച്ചത്രയും നിലവാരം പുലര്‍ത്തുന്നില്ല എന്ന അഭിപ്രായമാണുള്ളത്.

ലോക കപ്പ് ഗാനം വക്കാ വക്കാ പോലെയോ അല്ലെങ്കില്‍ റഹ്മാന്റെ തന്നെ ജയ് ഹോ പോലെയോ ഉള്ള ഒരു ഗാനം പ്രതീക്ഷിച്ച ആസ്വാദകര്‍ക്ക് മുമ്പില്‍ ഒരു സാധാരണ ഗാനമാണ് റഹ്മാന്‍ നല്‍കിയതെന്നാണ് പരക്കെയുള്ള സംസാരം.

ഇത്തരം പ്രശ്നനങ്ങള്‍ നിലനില്‍ക്കുമ്പോളാണ് ദല്‍ഹിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഒരുങ്ങിയ താമസ സ്ഥലത്തെ നിര്‍മാണ പിഴവുകളും മറനീക്കി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലീക് ചെയ്യുന്ന പൈപ്പ് ഫിട്ടിങ്ങ്സും വൃത്തിഹീനമായ മുറികളും താമസ സൌകര്യങ്ങളും തുടങ്ങി ഈ ഗൈംസ് ഇവിടെ നടത്താതിരിക്കാന്‍ വേണ്ടുന്ന എല്ലാ കാര്യങ്ങളും സംഘാടക സമിതി തകൃതിയായി ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌.സുരക്ഷാപ്പേടിയില്‍ പ്രമുഖ താരങ്ങള്‍ പലരും മേളയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതും ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ അന്ത്യശാസനം നല്‍കിയതും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗെയിംസിന് മുന്നോടിയായി വേദിയും വില്ലേജും സന്ദര്‍ശിക്കാനെത്തിയ സംഘം ഇവ വാസയോഗ്യമല്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഫെഡറേഷനുകള്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ദല്‍ഹിയിലെ തയാറെടുപ്പുകളില്‍ അതൃപ്തരായ ഇംഗ്ലണ്ട് തങ്ങളുടെ പങ്കാളിത്തം മുള്‍മുനയിലാണെന്ന് വ്യക്തമാക്കിയപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിന്റെ41അംഗ ആദ്യ സംഘത്തിന്റെ യാത്രതന്നെ മാറ്റിവെച്ചിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനകം അന്തരീക്ഷം മാറിയില്ലെങ്കില്‍ പങ്കാളിത്തം ഉറപ്പിക്കേണ്ടെന്നാണ് അവരുടെ ഭീഷണി. വെയില്‍സും ഇതേ നിലപാടിലാണ്.

അതോടൊപ്പം കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനടുത്തെ നടപ്പാത തകര്‍ന്ന് 23 പേര്‍ക്ക് പരിക്കേറ്റതു. പ്രധാന വേദിയായ നെഹ്‌റു സ്‌റ്റേഡിയത്തെയും, ഇതിനടുത്തെ കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു നടപ്പാത.തകര്‍ച്ചയുടെ കഥ അവിടെ അവസാനിക്കുന്നില്ല. പത്തരക്കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കി വന്ന നടപ്പാലം ചൊവ്വാഴ്ച തകര്‍ന്നു വീണതിന്റെ നാണക്കേടിന് തൊട്ടു പിന്നാലെ, പ്രധാന സ്‌റ്റേഡിയത്തിലെ ഭാരോദ്വഹന മല്‍സരവേദിയുടെ മേല്‍ക്കൂരയില്‍ ഒരു ഭാഗം ബുധനാഴ്ച അടര്‍ന്നുവീണു.പ്രധാന വേദിയുടെ മേല്കൂരയാണ് ഇന്നലെ തകര്‍ന്നു വീണത്‌. ദൈവം സഹായിച്ചത് കൊണ്ട് ആര്‍ക്കും അപകടമൊന്നുമുണ്ടായില്ല. ഗെയിംസ് വേദികള്‍ മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കും ശതകോടികളാണ് സര്‍ക്കാര്‍ ചെലവിട്ടത്. നടപ്പാലം വീണതിനു തൊട്ടു തലേന്ന് സ്‌റ്റേഡിയത്തിലെ മേല്‍വിതാനത്തില്‍ കുറെ ഭാഗം ഇളകി വീണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

ബുധനാഴ്ചത്തെ അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറി ടി.കെ.എ നായര്‍ വിവിധ സ്‌റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഗെയിംസ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ നേരത്തെ ഉന്നയിച്ച നിരവധി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്ന ഭീഷണിയും കൂടിയായതോടെ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പ് ത്രിശങ്കുവിലാണ്. അതിനിടെ സെപ്റ്റംബര്‍ 27ന് ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എസ് അസംബ്ലിക്കിടയില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദേശകാര്യ തലവന്മാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുമുണ്ട്.

വിദേശ ടീമുകള്‍ പലതും സുരക്ഷാപ്പേടിയിലാണ്. പടരുന്ന ഡെങ്കിപ്പനി മുതല്‍ ദല്‍ഹി ജുമാ മസ്ജിദിന് മുമ്പിലുണ്ടായ വെടിവെപ്പ്, താമസ സ്ഥലങ്ങളിലെ പോരായ്മകള്‍ എന്നിങ്ങനെ നീളുന്ന ആശങ്കയില്‍ പല പ്രമുഖ താരങ്ങളും ദല്‍ഹിക്ക് പോകേണ്ടെന്ന് തീരുമാനിച്ചു.മുന്‍ നിര ബ്രിട്ടീഷ് താരങ്ങളും, ആസ്‌ത്രേലിയ, ന്യൂസിലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും ഗെയിംസില്‍ നിന്നു പിന്‍മാറുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.


അതോടൊപ്പം സ്‌ഫോടക വസ്തുക്കളുമായി ഗെയിംസ് വേദികളില്‍ കയറിയിറങ്ങി നടക്കാന്‍ കഴിഞ്ഞുവെന്ന വിദേശ പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ സുരക്ഷാ പിഴവുകളെക്കുറിച്ച ആശങ്ക കൂട്ടുന്നുണ്ട് . പഴകിയ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ കോമണ്‍ വെല്‍ത്ത് ഗൈംസ് ഉദ്ഘാടനത്തിന് കൊഴുപ്പു പകരാന്‍ പരിശീലനം നടത്തുന്ന കലാകാരന്മാര്‍ ബുധനാഴ്ച ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചു എന്നതും ഈ മാനക്കെടിന്റെ അളവ് കൂട്ടുന്നത്‌ തന്നെ. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടനം കൂടുതല്‍ മോശമായ സാഹചര്യത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്ത്രിതലയോഗം വിളിച്ചു. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി എം.എസ് ഗില്‍, നഗരവികസന വകുപ്പ് മന്ത്രി ജയ്പാല്‍ റെഡ്ഡി എന്നിവരെയാണ് യോഗത്തിന് വിളിച്ചത്. ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

ഗെയിംസിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ കായിക താരങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാഹചര്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നറിയുന്നു.

വാല്‍ക്കഷണം:
കോമണ്‍ വെല്‍ത്ത് അഴിമതിയും കുഴപ്പങ്ങളും ചര്‍ച്ചയായപ്പോള്‍ ഒരു വിരുതന്റെ കമന്റ്: "ദൈവ സഹായം ഇന്ത്യക്ക് വേണ്ടുവോളമുണ്ട് അല്ലെങ്കില്‍ ചിലപ്പോള്‍ ഒളിമ്പിക്സോ മറ്റോ ഇന്ത്യക്ക് അറിയാതെ കിട്ടിപോയെങ്കില്‍ തെണ്ടിയത് തന്നെ...."

3 comments:

  1. ഇനിയിപ്പൊ എന്താ ചെയ്യാ ???

    ReplyDelete
  2. വാല്‍ക്കഷണം എവിടെ? കിട്ടിയില്ല..

    ReplyDelete
  3. Atinu ninakkenda chetham?Than tante pani cheytal mathi.commonwealth lottu pokanda...ok

    ReplyDelete