Thursday, September 23, 2010

മാനക്കെടിന്റെ കോമ്മണ്‍ വെല്‍ത്ത്....

.
കോമണ്‍ വെല്‍ത്ത് ഗൈംസ് ഇന്ത്യയില്‍ നടക്കുന്നു എന്നത് എല്ലാ ഇന്ത്യക്കാരെയും സന്തോഷിപ്പിച്ചതും അഭിമാനം നല്‍കിയതുമായ ഒരു വാര്‍ത്തയായിരുന്നു. പക്ഷെ ഇപ്പോള്‍ കോമണ്‍ വെല്‍ത്ത് എന്ന് പറയുമ്പോള്‍ തൊലി ഉരിയുന്ന ഒരു അനുഭവമാണ് ഓരോ ഭാരതീയനും ഉണ്ടാവുന്നത്. അച്ഛനമ്മമാരെ തെറി വിളിച്ചാല്‍ പോലും ചിരിച്ചോണ്ട് കേട്ടു നില്‍ക്കുന്ന മലയാളിയടക്കമുള്ള ഭാരതീയന്‍ കോമണ്‍വെല്‍ത്ത് എന്ന് കേള്‍ക്കുമ്പോള്‍ ജനകൂട്ടത്തിന്റെ മധ്യത്തില്‍ വച്ച് ഉടുമുണ്ടുരിഞ്ഞു പോയവനെ പോലെയാവുന്നു.

അഴിമതിയാരോപണത്തില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ വിശ്വസ്തനായ ജോയന്റ് ഡയറക്ടര്‍ ജനറല്‍ ടി.എസ്. ദര്‍ബാരിയുള്‍പ്പെടെ മൂന്നുപേരെ പുറത്താക്കി. അക്കൗണ്ടസ് ആന്‍ഡ് ഫിനാന്‍സ് ജോയന്റ് ഡയറക്ടര്‍ ജനറല്‍ എം. ജയചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മൊഹീന്ദ്രു എന്നിവരാണ് പുറത്തായ മറ്റുരണ്ടുപേര്‍. സംഘാടക സമിതിയുടെ ഖജാന്‍ജി സ്ഥാനത്തുനിന്ന് അനില്‍ഖന്ന രാജിവെക്കുകയും ചെയ്തു. പുറത്തായവരുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ . അനില്‍ ഖന്ന രാജിവെച്ച സാഹചര്യത്തില്‍ പുതിയ ഖജാന്‍ജിയായി എ.കെ. മട്ടുവിനെ തിരഞ്ഞെടുത്തു. ഗെയിംസിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ കമ്പനി 'സ്മാം' വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരുമായുള്ള കരാറും റദ്ദാക്കിയിട്ടുണ്ട്.


കൂടാതെ കോമണ്‍ വെല്‍ത്ത് ഗെയിംസ് വേണ്ടി എ ആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനത്തിനു നേരെയും വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നിരുന്നു . "ഓ യാരോ യെ ഇന്‍ഡ്യാ ബുലാ ലിയാ" എന്നു തുടങ്ങുന്ന ഗാനത്തില്‍ റഹ്മാന്‍ മാജിക് ഇല്ലായെന്നാണ് പൊതുവേ വന്നിട്ടുള്ള അഭിപ്രായം. ഓഗസ്റ്റ്‌ 28 നാണ് ഗാനം റിലീസ് ചെയ്തത്.

ഗെയിംസ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന Group of Ministers നു ഗാനം സ്വീകര്യമായില്ലെന്നും, എന്നാല്‍ റഹ്മാന് അനുവദിച്ച സമയം തീരെ കുറവായിരുന്നു എന്നും കേന്ദ്ര കായിക മന്ത്രി എം എസ് ഗില്‍ അഭിപ്രായപ്പെട്ടു. CWG എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ വി കെ മല്‍ഹോത്രയ്ക്കും ഗാനം പ്രതീക്ഷിച്ചത്രയും നിലവാരം പുലര്‍ത്തുന്നില്ല എന്ന അഭിപ്രായമാണുള്ളത്.

ലോക കപ്പ് ഗാനം വക്കാ വക്കാ പോലെയോ അല്ലെങ്കില്‍ റഹ്മാന്റെ തന്നെ ജയ് ഹോ പോലെയോ ഉള്ള ഒരു ഗാനം പ്രതീക്ഷിച്ച ആസ്വാദകര്‍ക്ക് മുമ്പില്‍ ഒരു സാധാരണ ഗാനമാണ് റഹ്മാന്‍ നല്‍കിയതെന്നാണ് പരക്കെയുള്ള സംസാരം.

ഇത്തരം പ്രശ്നനങ്ങള്‍ നിലനില്‍ക്കുമ്പോളാണ് ദല്‍ഹിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഒരുങ്ങിയ താമസ സ്ഥലത്തെ നിര്‍മാണ പിഴവുകളും മറനീക്കി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലീക് ചെയ്യുന്ന പൈപ്പ് ഫിട്ടിങ്ങ്സും വൃത്തിഹീനമായ മുറികളും താമസ സൌകര്യങ്ങളും തുടങ്ങി ഈ ഗൈംസ് ഇവിടെ നടത്താതിരിക്കാന്‍ വേണ്ടുന്ന എല്ലാ കാര്യങ്ങളും സംഘാടക സമിതി തകൃതിയായി ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌.സുരക്ഷാപ്പേടിയില്‍ പ്രമുഖ താരങ്ങള്‍ പലരും മേളയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതും ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ അന്ത്യശാസനം നല്‍കിയതും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗെയിംസിന് മുന്നോടിയായി വേദിയും വില്ലേജും സന്ദര്‍ശിക്കാനെത്തിയ സംഘം ഇവ വാസയോഗ്യമല്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഫെഡറേഷനുകള്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ദല്‍ഹിയിലെ തയാറെടുപ്പുകളില്‍ അതൃപ്തരായ ഇംഗ്ലണ്ട് തങ്ങളുടെ പങ്കാളിത്തം മുള്‍മുനയിലാണെന്ന് വ്യക്തമാക്കിയപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിന്റെ41അംഗ ആദ്യ സംഘത്തിന്റെ യാത്രതന്നെ മാറ്റിവെച്ചിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനകം അന്തരീക്ഷം മാറിയില്ലെങ്കില്‍ പങ്കാളിത്തം ഉറപ്പിക്കേണ്ടെന്നാണ് അവരുടെ ഭീഷണി. വെയില്‍സും ഇതേ നിലപാടിലാണ്.

അതോടൊപ്പം കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനടുത്തെ നടപ്പാത തകര്‍ന്ന് 23 പേര്‍ക്ക് പരിക്കേറ്റതു. പ്രധാന വേദിയായ നെഹ്‌റു സ്‌റ്റേഡിയത്തെയും, ഇതിനടുത്തെ കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു നടപ്പാത.തകര്‍ച്ചയുടെ കഥ അവിടെ അവസാനിക്കുന്നില്ല. പത്തരക്കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കി വന്ന നടപ്പാലം ചൊവ്വാഴ്ച തകര്‍ന്നു വീണതിന്റെ നാണക്കേടിന് തൊട്ടു പിന്നാലെ, പ്രധാന സ്‌റ്റേഡിയത്തിലെ ഭാരോദ്വഹന മല്‍സരവേദിയുടെ മേല്‍ക്കൂരയില്‍ ഒരു ഭാഗം ബുധനാഴ്ച അടര്‍ന്നുവീണു.പ്രധാന വേദിയുടെ മേല്കൂരയാണ് ഇന്നലെ തകര്‍ന്നു വീണത്‌. ദൈവം സഹായിച്ചത് കൊണ്ട് ആര്‍ക്കും അപകടമൊന്നുമുണ്ടായില്ല. ഗെയിംസ് വേദികള്‍ മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കും ശതകോടികളാണ് സര്‍ക്കാര്‍ ചെലവിട്ടത്. നടപ്പാലം വീണതിനു തൊട്ടു തലേന്ന് സ്‌റ്റേഡിയത്തിലെ മേല്‍വിതാനത്തില്‍ കുറെ ഭാഗം ഇളകി വീണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

ബുധനാഴ്ചത്തെ അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറി ടി.കെ.എ നായര്‍ വിവിധ സ്‌റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഗെയിംസ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ നേരത്തെ ഉന്നയിച്ച നിരവധി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്ന ഭീഷണിയും കൂടിയായതോടെ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പ് ത്രിശങ്കുവിലാണ്. അതിനിടെ സെപ്റ്റംബര്‍ 27ന് ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എസ് അസംബ്ലിക്കിടയില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദേശകാര്യ തലവന്മാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുമുണ്ട്.

വിദേശ ടീമുകള്‍ പലതും സുരക്ഷാപ്പേടിയിലാണ്. പടരുന്ന ഡെങ്കിപ്പനി മുതല്‍ ദല്‍ഹി ജുമാ മസ്ജിദിന് മുമ്പിലുണ്ടായ വെടിവെപ്പ്, താമസ സ്ഥലങ്ങളിലെ പോരായ്മകള്‍ എന്നിങ്ങനെ നീളുന്ന ആശങ്കയില്‍ പല പ്രമുഖ താരങ്ങളും ദല്‍ഹിക്ക് പോകേണ്ടെന്ന് തീരുമാനിച്ചു.മുന്‍ നിര ബ്രിട്ടീഷ് താരങ്ങളും, ആസ്‌ത്രേലിയ, ന്യൂസിലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും ഗെയിംസില്‍ നിന്നു പിന്‍മാറുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.


അതോടൊപ്പം സ്‌ഫോടക വസ്തുക്കളുമായി ഗെയിംസ് വേദികളില്‍ കയറിയിറങ്ങി നടക്കാന്‍ കഴിഞ്ഞുവെന്ന വിദേശ പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ സുരക്ഷാ പിഴവുകളെക്കുറിച്ച ആശങ്ക കൂട്ടുന്നുണ്ട് . പഴകിയ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ കോമണ്‍ വെല്‍ത്ത് ഗൈംസ് ഉദ്ഘാടനത്തിന് കൊഴുപ്പു പകരാന്‍ പരിശീലനം നടത്തുന്ന കലാകാരന്മാര്‍ ബുധനാഴ്ച ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചു എന്നതും ഈ മാനക്കെടിന്റെ അളവ് കൂട്ടുന്നത്‌ തന്നെ. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടനം കൂടുതല്‍ മോശമായ സാഹചര്യത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്ത്രിതലയോഗം വിളിച്ചു. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി എം.എസ് ഗില്‍, നഗരവികസന വകുപ്പ് മന്ത്രി ജയ്പാല്‍ റെഡ്ഡി എന്നിവരെയാണ് യോഗത്തിന് വിളിച്ചത്. ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

ഗെയിംസിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ കായിക താരങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാഹചര്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നറിയുന്നു.

വാല്‍ക്കഷണം:
കോമണ്‍ വെല്‍ത്ത് അഴിമതിയും കുഴപ്പങ്ങളും ചര്‍ച്ചയായപ്പോള്‍ ഒരു വിരുതന്റെ കമന്റ്: "ദൈവ സഹായം ഇന്ത്യക്ക് വേണ്ടുവോളമുണ്ട് അല്ലെങ്കില്‍ ചിലപ്പോള്‍ ഒളിമ്പിക്സോ മറ്റോ ഇന്ത്യക്ക് അറിയാതെ കിട്ടിപോയെങ്കില്‍ തെണ്ടിയത് തന്നെ...."

Sunday, July 4, 2010

പൊതുയോഗവും പൊതു ജനങ്ങളുടെ "യോഗ"വും..

.
കേരളത്തില്‍ പൊതു നിരത്തുകളിലെ പൊതു യോഗങ്ങള്‍ ഹൈ കോടതി നിരോധിച്ചു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി ഇക്കഴിഞ്ഞ ജൂണ്‍ മാസം 21ന്‌ സമര്‍പ്പിച്ച പൊതു താല്പര്യ ഹരജി പരിഗണിച്ചാണ് ഹൈ കോടതി ഈ വിധി പ്രസ്താവിച്ചത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ സ്ക്വയറില്‍ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന പൊതു യോഗങ്ങള്‍ ഗതാഗത കുരുക്കുണ്ടാക്കുന്നതിനാല്‍ സ്റ്റേഷന്‍ സ്ക്വയറില്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിനു അനുമതി നല്‍കുന്നത് തടയണം എന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

പോലിസ് നല്‍കിയ രിപോര്ടിലും ആലുവ സ്ക്വയറിലെ പൊതുയോഗങ്ങള്‍ ക്രമ സമാധാന പാലനത്തിന്നു വിഘാതമാവുന്നുണ്ടെന്ന പരാമര്‍ഷമായിരുന്നു ഉണ്ടായിരുന്നത് . കേസ് വിചാരനക്കെടുത്ത്തപ്പോള്‍ ഗവണ്മെന്റിനു വേണ്ടി ഹാജരായ പ്ലീഡര്‍, സര്കാരിന്നു ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായമുണ്ടോയെന്ന കാര്യം കോടതിയെ അറിയിച്ചുമില്ല. അത് പോലെ സാധാരണ ഗതിയില്‍ സര്‍കാരിനെ ബാധിക്കുന്ന ഇത്തരം പൊതു താല്പര്യ ഹരജികള്‍ ഫയലില്‍ സ്വീകരിക്കുമ്പോള്‍ അഡ്വകറ്റ്ജനറല്‍ വിശധമായ മറുപടി പത്രിക തയാറാക്കാന്‍ സമയം ചോദിക്കാരുള്ളത് ഇത്തവണ ആവശ്യപ്പെട്ടിരുന്നുമില്ല.

അങ്ങിനെ ഗവേര്‍ന്മെന്റ്റ്‌ ഭാഗത്ത് നിന്നും ഇതിനെ എതിര്‍ക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അനുകൂലമായ പോലിസ് റിപ്പോര്‍ട്ട്‌ നല്‍കുകയുമാണ് ചെയ്തത്.അതായത് കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം രുരല്‍ പോലിസ് സൂപ്രണ്ട് അഡ്വകറ്റ്ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആലുവ സ്ക്വയറിലെ പൊതുയോഗങ്ങള്‍ ട്രാഫിക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുന്ടെന്നാണ് പറയുന്നത് . ഈ ഹരജിയുടെ പൊതുതാല്പര്യം അംഗീകരിച്ചു കൊണ്ട് ഹൈ കോടതി കേരളമൊന്നടങ്കം പൊതു നിരത്തുകളിലെ പൊതു യോഗം നിരോധിച്ചു കൊണ്ട് വിധിയിരക്കുകയും ചെയ്തു .

എന്നാല്‍ കോടതിയില്‍ ഈ ഹരജിയെ എതിര്‍ക്കാതിരുന്നവര്‍ ഇപ്പോള്‍ കോടതി വിധിയും വിധിച്ച ജഡ്ജിമാരെയും എതിര്‍ക്കുകയാണ് ചെയ്യുന്നത്. പൊതു നിരത്തുകളില്‍ പ്രകടനവും പൊതുയോഗവും നടത്തി ജഡ്ജിമാരെ ചീത്ത പറഞ്ഞും വെല്ലുവിളിച്ചുമാണ് ഭരണപക്ഷ നേതാക്കള്‍ ഈ കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷവും മറ്റു പാര്‍ട്ടികളും ഈ വിധിയെ അനുകൂലിക്കുന്നില്ലെങ്കിലും ഭരണപക്ഷ നേതാക്കളെ പോലെ ഒരു തുറന്ന പോരിന്നു അവര്‍ തയ്യാരാവുന്നില്ലെന്നു മാത്രം.

അതുപോലെ പൊതു നിരത്തുകളില്‍ പൊതു യോഗം നടത്തുന്നത് നിരോധിക്കുന്നത് ശരിയല്ല എന്നാണ് കേരളത്തിലെ മുതിര്‍ന്ന നിയമജ്ഞനായ ജസ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം.പാവപ്പെട്ടവന്നു പ്രതിഷേധിക്കാന്‍ പൊതു നിരത്തുകളും ഉപയോഗിക്കാമെന്നും അത് അനുവദിക്കേണ്ടതാണെന്നുമാണ് കൃഷ്ണയ്യരുടെ പക്ഷം. അതല്ലാതെ വലിയ വാടക കൊടുത്തു പ്രത്യേക സ്ഥലം കണ്ടെത്തനമെന്നത് തികച്ചും നടപ്പാക്കാനാവാത്തതാനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഹൈ കോടതി നേതാക്കളുടെ രൂക്ഷമായ ഇത്തരം പ്രതികരണങ്ങളെ വിമര്‍ശിച്ചു. ഏത് വിധിയും വിമര്‍ശന വിധേയമാണെന്ന് സമ്മതിച്ച കോടതി പക്ഷെ വിധിക്കുന്ന ജഡ്ജിമാരെ വ്യക്തി പരമായി വിമര്‍ശിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതികരിച്ചത്. ഇത്തരം വിമര്‍ശനങ്ങളില്‍ നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷയാണ്‌ കോടതി യഥാര്‍ത്തത്തില്‍ എതിര്‍ത്തത്. അത് പോലെ ഇത്തരം കാര്യുഅങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പൊതു നിറത്തില്‍ പി[ഒത്തു യോഗം നടത്തരുതെന്ന കോടതി വിധിയെ മുഴുവനായും അന്ഗീകരിക്കുന്നില്ലെങ്കിലും അതിനെതിരെ ഭരണ പക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളിലും അതില്‍ അവരുപയോഗിച്ച ഭാഷയിലും കോടതി നിലപാടിനോട് യോജിക്കുന്ന അവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികള്‍.അങ്ങിനെ കേരളത്തിലെ രാഷ്ട്രീയ നേതുത്വത്തിനുംമാധ്യമങ്ങള്‍ക്കും കുറച്ചുകാലത്തേക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു കാരണം കിട്ടിയെന്നു മാത്രം.

ഈ കാര്യത്തിലെ നേതാക്കളുടെ ആവേശം കാണുമ്പോള്‍ കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം ഈ കോടതി വിധിയാണെന്ന് തോന്നിപോകുന്നു. പൊതു സ്ഥലങ്ങളില്‍ പൊതുയോഗം നടത്തിയില്ലെങ്കില്‍ കേരളം ഒന്നടങ്കം നശിച്ചു പൂകും എന്ന രീതിയിലാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നതും.അതോടൊപ്പം നേരത്തെ തന്നെ പൊതു സ്ഥലങ്ങളില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്ഥലത്തെ പോലിസ് സ്റ്റേഷനില്‍ നിന്നും അനുമതി നേടിയതിനു ശേഷം മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഒറ്റയടിക്ക് കേരളത്തില്‍ ഒന്നടങ്കം ഹൈ കോടതി ഇത്തരം ഒരു നിയമം കൊണ്ട് വരുന്നതിനു പകരം ആവശ്യ സ്ഥലങ്ങളില്‍ അതതു പോലിസ് സ്റെഷനുകളില്‍ നിന്നും അനുമതി നിഷേധിക്കുന്ന രീതി കൊണ്ടുവന്നാലും മതിയായിരുന്നു.

എന്നാല്‍ വില വര്ദ്ധനവുകളില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തില്‍, അത് പെട്രോലായാലും, പാലായാലും, മറ്റു നിത്യോപയോഗ സാധനങ്ങലായാലും, സത്യത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണോ ഇത് എന്നു ചിന്തിക്കേണ്ടത് കേരളത്തിലെ സാധാരണക്കാരനായ പൊതുജനമാണ്.

കഴിഞ്ഞ ആഴ്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്. അതോടൊപ്പം ഇനി വില നിര്‍ണ്ണയിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കികൊണ്ട് ഈ ആഘാതത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്ര ഭരണകൂടം. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനനുസരിച്ചു ഒരു ഉപബോഗ സംസ്ഥാനമായ കേരളത്തില്‍ ഉപ്പുമുതല്‍കര്‍പ്പൂരം വരെ വില വര്‍ദ്ധനവുണ്ടാകും എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യവുമാണ്.

പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ്‌ കേന്ദ്ര സര്‍കാരിന്റെ സമ്മാനമായിരുന്നെങ്കില്‍ അതിനുമുമ്പ് തന്നെ പാല്‍ വില വര്‍ദ്ധിപ്പിച്ചു കൊണ്ട് കേരള സര്കാരും പൊതുജനങ്ങള്‍ക്കു അത്യാവശ്യം സന്തോഷം നല്‍കിയതാണ്. അതോടൊപ്പം പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ തന്നെ കേരളത്തില്‍ ഹര്‍ത്താലും സങ്കടിപ്പിച്ചിരുന്നു കേരളത്തിലെ ഭരണ പക്ഷമായ ഇടതു പക്ഷം.അതോടൊപ്പം വീണ്ടും ഒരു ഓള്‍ ഇന്ത്യ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട് ഇടതു പക്ഷം കൂടെ ബി ജെ പിയും.

ജൂലൈ അഞ്ചാം തീയതി നടക്കുന്ന പ്രസ്തുത ഹര്‍ത്താലില്‍ നിന്നും ഇടതു പക്ഷത്തിന്റെ ഒരു ശക്തി കേന്ദ്രമായ ത്രിപുരയെ ഒഴിവാക്കിയിടുണ്ട് ഇടതു പക്ഷം. കാരണമായി പറഞ്ഞിരിക്കുന്നത് ഈ പേരില്‍ അവിടെ നേരത്തെ തന്നെ ഒരു ഹര്‍ത്താല്‍ നടത്തിയത് കൊണ്ടാണ് അവിടെ ആ ദിവസം ഹര്‍ത്താല്‍ ഇല്ലാത്തത് എന്നാണ് . അപ്പോള്‍ ന്യായമായും ഉണ്ടാവുന്ന ഒരു സംശയം കേരളത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന ഹര്‍ത്താല്‍ / പണിമുടക്ക്‌ എന്തിന്റെ പേരിലായിരുന്നു എന്നാണ്.

ഏത് വില വര്‍ദ്ധനവുമായി ബന്ധപ്പെട്ടും എപ്പൊഴും കേരളം കേന്ദ്രത്തെയും കേന്ദ്രം കേരളത്തെയും കുറ്റപ്പെടുത്തുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് വരെ ഈ ഹര്‍ത്താലുകള്‍ കൊണ്ട് ഏതെങ്കിലും ഒരു സാധനത്തിന്റെ വില വര്‍ദ്ധനവ്‌ പിന്വളിക്കപ്പെടുകയോ അല്ലെങ്കില്‍ വര്‍ദ്ധിച്ച വിലയില്‍ നിന്നും കുറവ് സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് അതിലും വലിയ ഒരു സത്യമായി നിലകൊള്ളുന്നു. അപ്പോള്‍ പി[ഇന്നേ എന്തിനാണ് ഇങ്ങിനെയൊരു ഹര്‍ത്താല്‍ എന്നു ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവസരം സാധാരണക്കാരനായ മലയാളിക്ക് തന്നെ നല്‍കുന്നു. ഇത്തരം എല്ലാ പ്രശ്നങ്ങളിലും വേട്ടക്കാരനോടോപ്പവും ഇരയോടോപ്പവും ഒരേ രീതിയില്‍ സഹകരിക്കുന്നവര്‍ ഒരേ ആളുകള്‍ തന്നെയെന്നത് വളരെ ശ്രദ്ധയോടെ കാണേണ്ട കാര്യമാണ്.

വാല്‍ കഷണം:

പിന്നെ കോടതി വിധികളുടെ കാര്യം: കേരളത്തില്‍ ഹൈക്കോടതി നിരോധിച്ചത് പലതുമുണ്ട്. ഒറ്റനമ്പര്‍ ലോട്ടറി മുതല്‍ പൊതുസ്ഥലങ്ങളിലെ പുകവലി, സീറ്റ് ബെല്ട്ടില്ലാത്ത യാത്ര, ...അങ്ങിനെയങ്ങിനെ....എന്തിനു പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് വരെ .... എന്നിറ്റു എന്തു സംഭവിച്ചു.... പോലീസുകാര്‍ കുറെ കാശുണ്ടാക്കി... അത്ര തന്നെ ...

ഇതെല്ലാം അനുഭവിക്കുക എന്നതാണ് ഓരോ പൊതു ജനത്തിന്റെയും "യോഗം". ശരിക്കും ഇത് തന്നെയാണ് "യോഗം" അല്ലാതെ പാര്‍ടി മീറ്റിങ്ങുകളല്ല എന്നതും ലോകജനതയില്‍ ഏറ്റവും ബുദ്ധിമാനായ മലയാളിക്ക് അറിയാതിരിക്കില്ല. ഇതെല്ലാം അറിയാമെങ്കിലും വീണ്ടും വീണ്ടും ഇതൊക്കെ അനുഭവിക്കാനുള്ള യോഗം ഇനിയും നമുക്കൊക്കെയുണ്ടാവട്ടെ എന്നആശംസയോടെ..

Friday, June 25, 2010

മലയാളി തമിഴന്റെ അടുത്ത് നിന്നും പഠിക്കേണ്ടതും... പഠിച്ചതും...

.
ലോക ക്ലാസ്സിക്കല്‍ തമിഴ് ഭാഷാ സമ്മേളനം കോയമ്പത്തൂരില്‍ തുടങ്ങി. ജൂണ്‍ 23 മുതല്‍ 27 വരെ നടക്കുന്ന സമ്മേളനം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. അവിനാശി റോഡിലുള്ള കൊഡിസ്സിയ വ്യാപാര കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്ന 4.40 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തല്‍ സമ്മേളനത്തിനെത്തുന്ന 50,000 പേര്‍ക്ക് ഇരിപ്പിടമൊരുക്കും. 4000 നിരീക്ഷകരും ഗവേഷണ പ്രബകര്‍ത്താക്കളും തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച ശേഷമുള്ള ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കും. 2004 ല്‍ ആണ് തമിഴിന് ക്ലാസിക്കല്‍ ഭാഷാ പദവി ലഭിച്ചത്. 1966 ല്‍ ക്വാലാലംപൂരില്‍ ആയിരുന്നു ആദ്യത്തെ തമിഴ് ഭാഷാ സമ്മേളനം നടന്നത്. പിന്നീട് 78 ല്‍ ചെന്നെയിലും, അതിന്നു ശേഷം പാരീസ് ജാഫ്ന,മധുര, ക്വാലാലംപൂര്‍, മൌരീഷ്യസ്, അവസാനം 95 ല്‍ തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളിലും തമിഴ് സമ്മേളനങ്ങള്‍ നടന്നു. അങ്ങിനെ നോക്കുമ്പോള്‍ ലോക ക്ലാസ്സിക്കല്‍ ഭാഷാ പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ സമ്മേളനമാനിപ്പോള്‍ നടക്കുന്നത്.

നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷു സര്‍കാരിന്റെ മുമ്പില്‍ ക്ലാസ്സികല്‍ ഭാഷാ പദവിക്ക് വേണ്ടി ആവശ്യപ്പെട്ടു തുടങ്ങിയ ശ്രമമാണ് രണ്ടായിരത്തി നാലില്‍ തമിഴ് സമൂഹം വിജയം കണ്ടത്. അന്ന് അറബി, സംസ്കൃതം, പേര്‍ഷ്യന്‍ എന്നീ ഭാഷകള്‍ക്ക് മാത്രമായിരുന്നു ക്ലാസ്സിക് പടവിയുണ്ടായിരുന്നത് എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്. മലയാളമടക്കം പല പ്രാദേശിക ഭാഷകളും ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍ ആണു ഈ ഒരു ലോക ഭാഷാ സമ്മേളനം തമിഴ് ജനത നടത്തുന്നത് എന്നും എന്നും അറിയേണ്ടതുണ്ട്. അതെ പോലെ കോടികളാണ് തമിഴ്നാട് ഈ ഒരു ഭാഷ സമ്മേളനത്തിന്റെ പേരില്‍ തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിന്നും വേണ്ടി ചിലവഴിക്കുന്നത്.

നാല്പത്തി ഒമ്പത് രാജ്യങ്ങളില്‍ നിന്നും ആയിരത്തിലധികം പ്രതിനിധികളാണ് തമിഴ് ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനെത്തുന്നതും.ഇതിനു പുറമേ സാംസ്കാരിക പരിപാടികളും പൌരാണിക തമിഴ് സംസ്കൃതിയുടെ പ്രദര്‍ശനവും, ആയിരക്കണക്കിന് കലാകാരന്‍മാര്‍ അണിനിരക്കുന്ന ഘോഷയാത്രയും തുടങ്ങി വളരെ വിപുലവും പൊതു ജന പങ്കാളിത്തം ഉറപ്പിക്കുന്നതുമായ വിവിധ പരിപാടികളാണ് ഈ ലോക ക്ലാസ്സിക്കല്‍ തമിഴ് ഭാഷാ സമ്മേളനത്തിന്റെ ഭാഗമായി സങ്കടിപ്പിക്കുന്നത്. ലോക പ്രശസ്ത സംഗീതജനനായ എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴ് സാഹിത്യകാരനുമായ കലൈഞ്ജര്‍ എം കരുണാനിധിയുടെ വരികള്‍ ആണു ഈ സമ്മേളനത്തിന്റെ അവതരണ ഗാനം എന്നതും ശ്രദ്ധേയമാണ്.

മഹത്തായ ഭൂതകാലത്തിന്റെ ഉള്‍തുടിപ്പുകള്‍ കാത്തു സൂക്ഷിക്കുന്നതോടൊപ്പം വര്ത്തമാനത്തിന്നു വേണ്ടിയും ഭാവിക്ക് വേണ്ടിയുമുള്ള പല കാര്യങ്ങളും ഈ ഒരു സമ്മേളനത്തില്‍ തമിഴ്നാട് മുമ്പോട്ട്‌ വെക്കുന്നുണ്ട്.സമ്മേളനത്തോടനുബന്ധിച്ചു തന്നെ തമിഴ് ഇന്റര്‍നെറ്റ്‌ സമ്മേളനവും സങ്കടിപ്പിക്കുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഭാഷയെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ധേഷതോടെയാണ് ഈ ഇന്റര്‍നെറ്റ്‌ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചെന്നൈ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ കടകളുടെയും ബോര്‍ഡുകള്‍ തമിഴിലും എഴുതണം എന്ന നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്.അത്തെ പോലെ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന അമ്പതിലധികം റോഡുകള്‍ക്കും അവയുടെ ഇംഗ്ലീഷ് പേരുകള്‍ തമിഴിലേക്ക് മാറ്റാനുള്ള തീരുമാനവും നടപ്പില്‍ വരുത്തുന്നുണ്ട്.

അണ്ണാ സര്‍വകലാശാലയിലെ എന്ജിനീരിംഗ് അടക്കം പല കോര്സുകളും തമിഴ് മീഡിയത്തില്‍ തുടങ്ങാനുള്ള തീരുമാനവും ഇതോടൊപ്പം നടക്കുന്നു. ഇങ്ങിനെ തമിഴ് ഭാഷ എന്നത് ഓരോ തമിഴന്റെയും ഉള്ളില്‍ ഒരു അഭിമാനമായി ജ്വലിപ്പിക്കാനും ആ ഭാഷ എന്നെന്നും നിലനിര്‍ത്താനുമുള്ള ശ്രമങ്ങളാണ് തമിഴ്നാട് സര്‍കാരിന്റെ ഭാഗത്ത് നിന്നും വിശിഷ്യാ മുഖ്യമന്ത്രി എം കരുണാനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നതും.

ഇവിടെയാണ്‌ നമ്മള്‍ മലയാളികളുടെ ഭാഷാസ്നേഹവും ഭാഷാ സംസ്കാരവും ഒന്ന് പരിശോധിക്കേണ്ടതും. മലയാള ഭാഷയ്ക്ക്‌ ക്ലാസ്സികല്‍ പദവി വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകത്ത് മലയാളിയുള്ളിടത്തൊക്കെ മലയാളഭാഷ പഠനം എന്ന ലകഷ്യത്തോടെ തുടങ്ങിയ മലയാളം മിഷന്‍ ഉദ്ഘാടനം കഴിഞ്ഞോ എന്നു ചോദിച്ചാല്‍ കഴിഞ്ഞു എന്നല്ലാതെ വേറെ ഒന്നും ഇന്ന് വരെ സംഭവിച്ചിട്ടുമില്ല.അതിനായി ബജറ്റില്‍ വകയിരുത്തിയ കോടികള്‍ എവിടെപ്പോയ് എന്നും ആര്‍ക്കുമറിയില്ല. അത് പോലെ എന്ജിനീരിംഗ് എന്നല്ല എല്‍ കെ ജി മുതല്‍ മലയാളം പഠിപ്പിക്കാത്ത സ്കൂളുകള്‍ക്ക് മാത്രം വിദ്യാര്‍ത്തികളെ ചേര്‍ക്കുകയും മലയാളം മീഡിയം ഗവര്‍ന്മെന്റ് സ്കൂളുകളില്‍ പോലും ഇന്ഗ്ലിഷ് മീഡിയം എന്ന അവസ്ഥ വരുത്തുകയുമാണ് മലയാളി ചെയ്യുന്നത്.

മലയാളം നന്നായി എഴുതാനും വായിക്കാനും, എന്തിന് സംസാരിക്കാന്‍ പോലും പുതു തലമുറയിലെ എത്ര മലയാളികള്‍ക്ക് അറിയാം എന്നത് ഈ അവസരത്തില്‍ ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യവുമാണ്. എന്‍റെ മക്കള്‍ക്ക്‌ മലയാളം അറിയില്ല എന്നു അഭിമാനത്തോടെ പറയുന്ന മലയാളിക്ക് എന്തു ക്ലാസ്സിക്കല്‍ മലയാളം എന്തു ലോക ഭാഷാ സമ്മേളനം??

മുമ്പ് പാണ്ടി എന്നും അണ്ണാച്ചി എന്നും പുച്ഛത്തോടെ തമിഴെനെ വിളിച്ച മലയാളി അവന്റെ ഭാഷാ സ്നേഹത്തെയും സംസ്കാരത്തെയും ആദരവോടെ കാണേണ്ട സമയമാണിത്. ഇങ്ങിനെ പലതും തമിഴനില്‍ നിന്നും മലയാളിക്ക് പഠിക്കാനുമുണ്ട്. അതേസമയം മലയാളി ആവശ്യമില്ലാത്ത പലതും തമിഴറെ അടുത്ത് നിന്നും പഠിച്ചിട്ടുണ്ട് . അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മലയാള സിനിമയില്‍ അടുത്തകാലത്തായി സംഭവിക്കുന്ന ഫാന്‍സ്‌ അസോസിയേഷന്‍ കോപ്രായങ്ങള്‍.

മലയാള സിനിമ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നിന്നും മാറി ഫാന്‍സ്‌ അസ്സോസിയെഷന്നു വേണ്ടിയുള്ള വെറും തറ സിനിമകളായി മാറിയിരിക്കുകയാണിന്ന്. സാധാരണ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കോപ്രായങ്ങളും അവതരണങ്ങളും കൊണ്ട് സമ്പന്നമായ ഇന്നത്തെ മലയാള സിനിമ പഴയ തമിഴ് സിനിമയുടെ നിലവാരത്തില്‍ നിന്നും താഴോട്ടു പോയിരിക്കുന്നു എന്നു പറയേണ്ടി വരും. അതേപോലെ സിനിമാ റിലീസ് ദിവസങ്ങളില്‍ ഫാന്‍സ്‌ അസോസിയേഷന്‍ കാണിക്കുന്ന കോപ്രായങ്ങളും മുമ്പ് പാണ്ടികളുടെ കളികള്‍ എന്നു പറഞ്ഞു പരിഹസിച്ചവരായിരുന്നു ഞങ്ങള്‍ മലയാളികള്‍.

അതുപോലെ കഴിഞ്ഞ ആഴ്ചകളില്‍ ഒന്നില്‍ കേരളത്തിലെ ഒരു നേതാവിന്റെ അറസ്റ്റിനെ എതിര്‍ക്കാന്‍ അണികള്‍ നടത്തിയ ആത്മാഹുതി ശ്രമവും മലയാളി പഠിച്ചത് വ്യക്തി പൂജയിലധിഷ്ടിതമായ തമിഴ് രാഷ്ട്രീയ ശൈലിയില്‍ നിന്നും തന്നെയാണ്. നേരത്തെ തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ജനങ്ങള്‍ നേതാക്കന്മാരുടെ മരണങ്ങളിലും അറസ്റ്റുകളിലും വേദനയും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ ആത്മാഹുതി നടത്തുമ്പോള്‍ അതിനെ പുച്ച്ച ഭാവത്തോടെ നോക്കി കണ്ടിരുന്ന മലയാളി ഇന്ന് അത്തരം ബുദ്ധിയില്ലായ്മയും പ്രകടനാത്മകതയും സ്വന്തം പ്രവര്‍ത്തനങ്ങളായി ഏറ്റെടുക്കുകയാണ്. ഇങ്ങിനെ തമിഴന്‍ ഒഴിവാക്കുന്ന വൃത്തികേടുകള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി അവരുടെ പ്രവര്‍ത്തനങ്ങളിലെ നല്ല വശങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്.

വാല്‍ക്കഷണം:
നേരത്തെ ഇവിടെ കമ്പനി താമസസ്ഥലത്ത് ഞങ്ങളുടെ റൂമില്‍ മൂന്നു പേരില്‍ ഞങ്ങള്‍ രണ്ടു മലയാളികളും ഒരാള്‍ തമിഴനുമായിരുന്നു. പക്ഷെ തമിഴ് നാട്ടുകാരനായ സുഹൃത്ത് നല്ല വെളുത്തു വെള്ളാരംകണ്ണൊക്കെയുള്ള സുന്ദരനും ഞങ്ങള്‍ രണ്ടു മലയാളികള്‍ സാമാന്യം കരുത്തവരുമായിരുന്നു. അത് കൊണ്ട് തന്നെ മലയാളിയായ എന്‍റെ കൂട്ടുകാരന്‍ എന്നും തമാശയായി പറയും:" അവന്‍ തമിഴനാനെന്നു ആരോടും പറയണ്ട കേട്ടോ. കാരണം അവനെയും ഞങ്ങളെയും കണ്ടാല്‍ ഞങ്ങള്‍ തമിഴ് നാട്ടുകാരും അവന്‍ മലയാളിയുമാനെന്നു എല്ലാവരും കരുതും ". എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരുതുന്നത് എല്ലാരും അങ്ങിനെ തന്നെ കരുതിക്കോട്ടെ എന്നാണ്. തമിഴന്റെ ശരീര സൌന്ദര്യം കൊണ്ട് മാത്രമല്ല സ്വഭാവവും സംസ്കാരവും കൊണ്ട്.
.

Sunday, June 20, 2010

മഹാരാജയ്ക്ക് ഒരു വലിയ നമസ്കാരം..

.
ഈയടുത്ത കാലത്തായി ഇന്ത്യന്‍ വിമാന കമ്പനികളും അധികൃതരും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ എന്നും ഒരു ഭീകര മുഖമാണ് മാധ്യമങ്ങളില്‍ അവയ്ക്കുണ്ടാവാരുള്ളതും. വിമാനങ്ങളുടെ സമയം തെറ്റിയുള്ള പറക്കലുകളും അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനയും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റവും മറ്റുമായിരുന്നു എന്നും വാര്ത്തയാകാരുള്ളതും.

പ്രത്യേകിച്ച് സാധാരണക്കാരായ പ്രവാസികള്‍ക്ക് അവരുടെ വേദനയിലും ദുരിതത്തിലും ഒരു കൈതാങ്ങാവുന്നതിന്നു പകരം അവന്റെ ദുരിതമെന്ന എരിതീയിലേക്ക് വീണ്ടും വീണ്ടും എണ്ണയൊഴിച്ച്ചു ആളികത്തിക്കുകയും ആ തീയില്‍ വെന്തുരുകുമ്പോള്‍ അതിന്റെ രുചി ആസ്വദിക്കാന്‍ പരന്നിരങ്ങുകയും ചെയ്യുന്ന ശവംതീനികള്‍ ആയാണ് വാര്‍ത്താ മാധ്യമങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടാരുള്ളത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മുഖമാണ് കഴിഞ്ഞ ദിവസം ദുബായില്‍ വെച്ചു ചേര്‍ന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം കാണാനായത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവാസിയാത്രികര്‍ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും വേദനകള്‍ക്കും ഒരു സാന്ത്വന സ്പര്‍ശം തന്നെയായിരുന്നു ഈ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍. എയര്‍ ഇന്ത്യ ചെയര്‍മാനും എം ഡി യുമായ അരവിന്ദ് ജാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അബൂദാബി ചേമ്പര്‍ ഓഫ് കോമ്മെര്‍സ് ഡയരക്ടരുമായ പത്മശ്രീ എം എ യൂസുഫലിയും എയര്‍ ഇന്ത്യയുടെ ഗള്‍ഫ്‌ മേഘലയിലെ വിവിധ കണ്ട്രി മാനെജര്മാരുമാണ് പങ്കെടുത്തത്.

ജൂലൈ മാസം നടക്കേണ്ടിയിരുന്ന പ്രസ്തുത യോഗം നേരത്തെ തന്നെ നടത്താനും സാധാരണക്കാരായ പ്രവാസികളുടെ മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനും പത്മശ്രീ എം എ യൂസഫലിയാണ് പ്രധാന പങ്കു വഹിച്ചത് എന്നതും ശ്രദ്ധേയമാണ്. പ്രസ്തുത യോഗത്തിലെ ഓരോ തീരുമാനങ്ങളും ഒരേ സമയം എയര്‍ ഇന്ത്യയുടെ "ഉടമയും അടിമയു"മായ ഓരോ പ്രവാസിയാത്രക്കാരനും വളരെയേറെ ആശ്വാസവും ശുഭാപ്തി വിശ്വാസവുമായിരിക്കുകയാണ്.

ഈ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവനന്തപുരത്തും ദുബായിലും എയര്‍ ഇന്ത്യയുടെ ഓരോ ടെക്നിക്കല്‍ ഹബ് തുടങ്ങും എന്നത്. എന്നും ടെക്നിക്കല്‍ പ്രശ്നങ്ങള്‍ കാരണം വിമാനം മണിക്കൂറുകളോളം വൈകുന്നതിനു ശാശ്വത പരിഹാരമാകും ഈ ടെക്നിക്കല്‍ ഹബുകള്‍ എന്ന്നാണ് കരുതപ്പെടുന്നത്. ഇന്ന് ഗള്‍ഫിലെ ഏതെങ്കിലും ഒരു എയര്‍ പോര്‍ട്ടില്‍ വച്ച് ഒരു വിമാനത്തിനു എന്തെങ്കിലും ഒരു ടെക്നിക്കല്‍ പ്രശ്നമുണ്ടായാല്‍ മുംബയില്‍ നിന്നും സാങ്കേതിക വിദഗ്ദരേയും യന്ത്രഭാഗങ്ങളെയും കൊണ്ട് വന്നു റിപേര്‍ ചെയ്യുക എന്നത് മാത്രമാണ് ഒരേയൊരു പരിഹാരമാര്‍ഗ്ഗം. വിമാനങ്ങള്‍ മണിക്കൂറുകളും ദിവസങ്ങളും വൈകുന്നതിന്റെ പ്രധാനകാരണവും ഈ അശാസ്ത്രീയ രീതിയിലുള്ള പ്രവര്‍ത്തനം തന്നെയായിരുന്നു.

ജൂലൈ മാസം പകുതിയോടെ പുതുതായി ആരംഭിക്കുന്ന ഈ ഹബുകളില്‍ സാങ്കേതിക വിദഗ്ദരും യന്ത്ര ഭാഗങ്ങളും ഉണ്ടാവും എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വലിയ ഒരു അളവോടെ പരിഹരിക്കപ്പെടും എന്ന് തീര്‍ച്ചയാണ്. അതോടൊപ്പം കോഴിക്കോടും ദുബായിലും സ്റ്റാന്റ് ബൈ വിമാനങ്ങള്‍ എന്ന ഉറപ്പും പാലിക്കപ്പെട്ടാല്‍ എയര്‍ ഇന്ത്യയുടെ പേരില്‍ ഉള്ള ഏറ്റവും വലിയ ആരോപണം ശാശ്വതമായി പരിഹരിക്കപ്പെടും എന്നും വിശ്വസിക്കാം.

മംഗലാപുരം ദുരന്തം അടക്കം കഴിഞ്ഞ പല അവസരങ്ങളിലും മാധ്യമ പ്രവര്ത്തകര്‍ക്കടക്കം ആര്‍ക്കും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറാവുന്നില്ല എന്നതായിരുന്നു മറ്റൊരു വലിയ ആരോപണം. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ തിരുവനന്തപുരത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ ആരംഭിക്കും എന്നതും ഈ യോഗ തീരുമാനങ്ങളില്‍ ഒന്നാണ്. എയര്‍ ഇന്ത്യയെ സംബന്ധിക്കുന്ന ഇതു വിവരങ്ങളും ആര്‍ക്കും എപ്പോളും ഈ കോള്‍ സെന്റെറില്‍ നിന്നും അറിയാനാവും.

ഇതിനേക്കാള്‍ പ്രവാസികളെ സന്തോഷിപ്പിക്കുന്ന ഒരു തീരുമാനമാണ് ഗള്‍ഫ്‌ സെക്റെരിലുള്ള മുഴുവന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും എന്നത്. വിമാന ജീവനക്കാരുടെ പെരുമാറ്റദൂഷ്യങ്ങളെ കുറിച്ചുള്ള പരാതിയുടെ ഭാണ്ടമായിരുന്നു ഓരോ പ്രവാസിയാത്രികനും തന്റെ യാത്രകളില്‍ കൊണ്ട് വന്നിരുന്ന ഏറ്റവും ഭാരമേറിയ ലഗേജ്. യൂറോപ്പ് പോലുള്ള സെക്ടരുകളില്‍ സ്തുത്യര്‍ഹമായ സര്‍വീസ് നല്‍കുന്ന എയര്‍ ഇന്ത്യ അതിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ ഗള്‍ഫ്‌ സെക്ടരുകളില്‍ ഏറ്റവും മോശം സര്‍വീസ് ആണ് നല്‍കുന്നത് എന്നതാണ് സത്യം. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം 3500 കോടിയിലധികമാണ്‌ എയര്‍ ഇന്ത്യ ഗള്‍ഫ്‌ സെക്ടറില്‍ നിന്നും നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും.

എയര്‍ ഇന്ത്യ ചെയര്‍മാന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഗള്‍ഫ്‌ ഇന്ത്യ സെക്ടറില്‍ യാത്രചെയ്തവരുടെ എണ്ണം നാല്പത്തി ഒന്ന് ലക്ഷത്തില്‍ കൂടുതല്‍ വരും. വരുമാനം നേരത്തെ സൂചിപ്പിച്ചതുപോലെ മൂവായിരത്തി അഞ്ഞൂറ് കോടിയിലധികവും . കൃത്യം പറഞ്ഞാല്‍ 3525 കോടി രൂപ!!. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനുമായി ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക്‌ ഒരാഴ്ചയില്‍ 317 സര്‍വീസുകളാണ് ഉള്ളത്. എയര്‍ ഇന്ത്യയുടെ നൂറ്റി എഴുപത്തഞ്ചു സര്‍വീസുകളില്‍ 34100 സീറ്റുകളും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ നൂറ്റി നാല്പത്തി രണ്ടു സര്‍വീസുകളിലായി 26300 സീറ്റുകളും ആണുള്ളത്.

ഇങ്ങിനെ നോക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രധാന കറവ പശുവായ ഈ സെക്ടരിലെക്കുള്ള ജീവനക്കാരില്‍ നിന്നും കന്നുകാലി ക്ലാസ്സിന്റെ സര്‍വീസ് മാത്രമാണ് യാത്രികര്‍ അനുഭവിച്ചു കൊണ്ടിരുന്നത്എന്നു പറയേണ്ടി വരും. ഇതില്‍ പെട്ടെന്ന് ഒരു സുപ്രഭാതം കൊണ്ട് മാറ്റം വരുമെന്ന് ആരും കരുതുന്നില്ല. പക്ഷെ ഇത് മനസ്സിലാക്കാനും അതിന്നു ഒരു മാറ്റം ഉണ്ടാവണമെന്ന് തീരുമാനം എടുക്കാനും ഡയറക്ടര്‍ ബോര്‍ഡ് തയാറായി എന്നതാണ് പ്രവാസികളെ ഇന്ന് സന്തോഷിപ്പിക്കുന്നതും.

മംഗലാപുരം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും മുഴുവന്‍ നഷ്ടപരിഹാരം നല്‍കാനായി എന്നതും, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്കായി ഒരു ട്രസ്റ്റ് തുടങ്ങുന്നു എന്നതും. കഴിഞ്ഞ കാലങ്ങളില്‍ എയര്‍ ഇന്ത്യയില്‍ നിന്നും അനുഭവിക്കേണ്ടി വന്ന വേദനകള്‍ക്ക് ചെയര്‍മാന്‍ തന്നെ മാപ്പ് പറഞ്ഞു എന്നതും എയര്‍ ഇന്ത്യയുടെ മഹാരാജാവിനെ വീണ്ടും സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ യാത്രകാര്‍ക്കുണ്ടായ വേദനകളും യാതനകളും വെറുപ്പും എല്ലാമെല്ലാം ഉപേക്ഷിച്ചു ഈ മഹാരാജാവിനെ നെഞ്ചോടു ചേര്‍ക്കാന്‍ ഈ തീരുമാനങ്ങള്‍ ഒരു കാരണമാവട്ടെ എന്നു ആശംസിക്കുന്നു. അതോടൊപ്പം തന്നെ ഈ തീരുമാനങ്ങള്‍ എല്ലാം നടപ്പിലാവട്ടെ എന്നും...

വാല്‍ക്കഷണം.

എയര്‍ ഇന്ത്യയുടെ ഈ തീരുമാനങ്ങല്‍ക്കെല്ലാം കാരണക്കാരനായി മാറിയ എയര്‍ ഇന്ത്യ ഡയറക്ടര്‍ കൂടിയായ എം എ യുസഫലിയോടു ഹൃദയപൂര്‍വ്വം: " പ്രവാസിക്ക് വേണ്ടി സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും ഒരു പ്രവാസി തന്നെയുണ്ടായി എന്നതില്‍ പ്രവാസികള്‍ മുഴുവന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു ഈ വലിയ സ്നേഹ നമസ്കാരം. അന്ഗീകാരവും അധികാരവും അര്‍ഹമായ കരങ്ങളില്‍ എത്തിചേരുമ്പോള്‍ അതിന്റെ നേട്ടം സമൂഹത്തിനു ഉണ്ടാവും എന്നത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞു കഴിഞ്ഞ് എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ തീരുമാനങ്ങള്‍ സമയ ബന്ധിതമായി നടപ്പിലാക്കുവാനും അങ്ങേക്ക് കഴിയട്ടെ എന്ന ആശംസകളും... പ്രാര്ത്തനയും..."

Thursday, June 10, 2010

കേരളത്തിന്റെ പനിയും... കൊതുകിന്റെ രാഷ്ട്രീയവും..

.
കേരളത്തില്‍ മഴ ശക്തമാവാന്‍ തുടങ്ങുന്നതേ ഉള്ളൂ. വരും ദിവസങ്ങളില്‍ മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. എന്നാല്‍ മഴ തുടങ്ങും മുമ്പേ തന്നെ കേരളം പനി പിടിച്ചും പനി പേടിച്ചും വിറക്കാന്‍ തുടങ്ങി.

ഓരോ ദിവസവും ആയിരക്കണക്കിനാണ് കേരളത്തില്‍ പനി ബാധിച്ചു ചികിത്സക്കെത്തുന്നവര്‍.പനി മരണങ്ങളും സംഭവിച്ചു തുടങ്ങി.ദിവസങ്ങള്‍ കഴിയുന്തോറും ഈ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ്‌ ഉണ്ടാവും എന്നാണ് കരുതപ്പെടുന്നതും.

ജില്ല തിരിച്ചും തരം തിരിച്ചുമുള്ള പനിക്കണക്കുകളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കകം ഇരുപതിലധികം എച് 1 എന്‍ 1 പനി സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും അധികം എച് 1 എന്‍ 1 പടരുന്ന സംസ്ഥാനമായാണ് കേരളത്തെ കേന്ദ്ര ആരോഗ്യ വകുപ്പ് കാണിക്കുന്നതും.

ഓരോ പനിക്കാലത്തും പുതിയ പുതിയ വാക്കുകള്‍ പനിപ്പേരുകളായി കേരളം പഠിക്കുന്നുണ്ട് എന്നതാണ് ഇത് കൊണ്ടുള്ള ഒരേയൊരു നേട്ടം. ഡെങ്കി പനി, എലിപ്പനി, പന്നിപനി എന്നിങ്ങനെ ലോകത്തുള്ള സകലമാന മൃഗങ്ങളുടെയും പേരില്‍ പനി കണ്ടു പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതല്ലാതെ ചികുന്‍ ഗുനിയ പോലുള്ള പനികളും മലയാളിക്ക് സുപരിചിതമാണ്. എന്നെ പോലുള്ള ചില വിവര ടോഷികള്‍ ആദ്യം ഇതിനെ "ചിക്കന്‍" ഗുനിയ എന്നും, ഇതിന്നു ചിക്കന്‍ അഥവാ കോഴിയുമായി ബന്ധമുണ്ടെന്നും കരുതി കുറച്ചു കാലമെങ്കിലും ചിക്കനോടും വിരോധം കാണിച്ചിരുന്നു.

പക്ഷെ ഇപ്പോള്‍ ചികുന്‍ ഗുനിയ എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും സന്ധികളില്‍ വേദന തോന്നുന്നുണ്ടാവും.കഴിഞ്ഞ മഴക്കാലത്ത് വന്ന ചികുന്‍ ഗുനിയയുടെ വേദന പലര്‍ക്കും ഇപ്പോള്‍ മാറിതുടങ്ങിയതെ ഉള്ളൂ .

മഴയെത്തും മുമ്പേ പനിയെത്തിയതിനാല്‍ ഈ പനിയൊരു ജലജന്യ രോഗമല്ല എന്നത് വ്യക്തമാണ്. ജലജന്യമല്ല എന്നത് കൊണ്ട് തന്നെ ഈ പകര്‍ച്ച വ്യാധികള്‍ എങ്ങിനെയുണ്ടാവുന്നു എന്നും എങ്ങിനെ പടരുന്നു എന്നതും നാം ഓരോരുത്തരും ചിന്തിക്കെണ്ടതുമാണ്.

വിദഗ്ധരുടെ അഭിപ്രായത്തില്‍ "ഈഡിസ്" വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ( Aedes mosquito ) ഇത്തരം പകര്‍ച്ച പനികളുടെ, പ്രത്യേകിച്ചും ചികുന്‍ ഗുനിയ പോലുള്ളവയുടെ, വാഹകര്‍. ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഇത്തരം കൊതുകുകളുടെ വംശനശീകരണം തന്നെയാണ് ഈ പകര്‍ച്ച വ്യാധികള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗവും.

കൊതുക് നശീകരണം എന്നത് ഏതെങ്കിലും ഒരു മഴക്കാലത്തും പനിക്കാലത്തും മാത്രം നടത്തുന്ന ഒരു ചടങ്ങ് മാത്രമാക്കി മാറ്റുന്നതാണ് ഇത്തരം രോഗങ്ങളെ ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണവും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയോ അല്ലെങ്കില്‍ ഏതെങ്കിലും സേവന സംഘടനകളുടെയോ മാത്രം ഉത്തരവാദിത്വം അല്ല എന്നതും ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

കൊതുക് നശീകരനത്തിന്നു ഉപയോഗിക്കാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും എല്ലാവരും ഉപയോഗിക്കുക തന്നെ ചെയ്യണം. അത് പരിസര ശുചീകരണമായാലും കൊതുകിനെ നശിപ്പിക്കുന്ന "ഗപ്പി" പോലുള്ള മീനുകളെയും മറ്റും വളര്ത്തലായാലും, കീടനാശിനികളുടെയും മറ്റു മരുന്നുകളുടെയും ഉപയോഗമായാലും. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ഓരോ വ്യക്തിയും സ്വന്തം ഉത്തരവാധിത്വമായി ഏറ്റെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.

ഇത്തവണ ഇതുവരെ ചികുന്‍ ഗുനിയയും എച്1 എന്‍1 ഉം കൂടാതെ മലമ്പനിയും കേരളത്തില്‍ ചില ഭാഗങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും മഞ്ഞപ്പിത്തമടക്കമുള്ള മറ്റു പകര്‍ച്ച വ്യാധികളുടെ വ്യാപനവും ഭീതിയോടെയും അതെ സമയം ശ്രദ്ധയോടെയും കാണേണ്ട കാര്യമാണ്.

മുന്‍കാലങ്ങളില്‍ പനി എന്നത് വളരെ നിസ്സാരമായ ഒരു രോഗമായിരുന്നെങ്കില്‍ ഇന്ന് അത് മരണകാരണം പോലുമാകുന്ന അതിഭീകര രോഗമാവുന്നു എന്നതും ഭയാനകരമായ സത്യമാണ്.

എന്നാല്‍ ഏത് കാര്യവും വിവാദങ്ങളുടെ അകമ്പടിയോടു കൂടിമാത്രം അവതരിക്കുക എന്നത് ഇപ്പോള്‍ കേരളത്തിന്റെ ഒരു സ്വഭാവമായി മാരിയിട്ടുന്ടെന്നത് കൊണ്ട് തന്നെ ഈ പനിയും വിവാദങ്ങളില്‍ നിന്നും മുക്തമാവുന്നില്ല എന്നതാണ് ഈ രോഗാവസ്തയെക്കാള്‍ നമ്മെ വിഷമിപ്പിക്കുന്നത്.

വിവാദം തുടങ്ങി വച്ചിരിക്കുന്നത് ബഹുമാന്യയായ ആരോഗ്യ വകുപ്പ് മന്ത്രി തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ ഈ പറയപ്പെടുന്നത്‌ പോലെയുള്ള പനിയും മറ്റു പകര്‍ച്ചവ്യാധികളുമില്ലെന്നും വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണമാണ് ഈ പനിക്കണക്കുകള്‍ക്ക് പിന്നിലുള്ളത് എന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന. പനി ബാധിതരുടെ എണ്ണവും കണക്കും കാണിച്ചു പ്രതിപക്ഷവും മാധ്യമ സിണ്ടിക്കേട്ടുകളും മുന്നോട്ടു വന്നതോടെ വിവാദം കൊഴുക്കുവാനും തുടങ്ങി. മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ എച്1 എന്‍1 പനി ബാധിതനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി എന്നത് പ്രതിപക്ഷത്തിനു കിട്ടിയ മൂര്‍ച്ചയേറിയ ആയുധവുമായി.

പല ജാതി കൊതുകുകള്‍ ഉണ്ടെന്നത് മലയാളിക്കറിയാമായിരുന്നെങ്കിലും കൊതുകുകള്‍ക്കിടയില്‍ രാഷ്ട്രീയ ചേരിതിരിവ്‌ ഉള്ളതായി ഇതുവരെ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ സഹായത്തോടെയാണ് ഇക്കാര്യം മലയാളി മനസ്സിലാക്കുന്നത്. കാരണം ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നവരും എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരായിരിക്കും.
അപ്പോള്‍ ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണ പക്ഷത്തെ തോല്പ്പിക്കാനെത്ത്തിയ ഈ കൊതുകുകള്‍ തീര്‍ച്ചയായും യു ഡി എഫ് കൊതുകുകളോ അല്ലെങ്കില്‍ ബി ജെ പി കൊതുകുകളോ ആയിരിക്കും. ഇനിയതല്ലെങ്കില്‍ അടുത്ത കാലത്തായി എല്‍ ഡി എഫുമായി തെറ്റിയ സോളിഡാരിറ്റിയോ ഐ എന്‍ എല്ലോ ആവാനും മതി.

അങ്ങിനെയെങ്കില്‍ ഇപ്പോള്‍ ഈ കൊതുകുകളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മന്ത്രി സഖാവോ അല്ലെങ്കില്‍ മന്ത്രിയുടെ പാര്‍ട്ടിയിലെ മറ്റു നേതൃ സഖാക്കളോ താമസം വിനാ ഈ കൊതുകുകളുടെ മതവും വര്‍ഗ്ഗവും വര്‍ഗ്ഗീയതയുമൊക്കെ തിരിച്ചറിയാനും മതി. ആയതിനാല്‍ നമുക്ക് കാത്തിരിക്കാം ഈ കൊതുകുകളുടെയും പകര്ച്ചപനികളുടെയും ജാതിയും മതവും രാഷ്ട്രീയവുമായ കണക്കുകള്‍ക്ക്‌ വേണ്ടി.

വാല്‍ക്കഷണം.

പനിയുടെയും കൊതുകിന്റെയും രാഷ്ട്രീയം കണ്ടു പിടിക്കാന്‍ മിനക്കെടുന്ന ബഹുമാന്യ മന്ത്രിയോട് ഒരു അപേക്ഷ . കേരളത്തില്‍ അങ്ങോളമിങ്ങോളം പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ കേരളം മുഴുവന്‍ നിങ്ങള്‍ കൊതുക് നശീകരണവും ശുചീകരണവും നടത്തേണ്ട. പകരം കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള മുഴുവന്‍ ആരോഗ്യ കേന്ത്രങ്ങളിലും മാത്രം ശുചീകരനത്തിന്നു വേണ്ട നടപടിയെടുക്കുക.

അങ്ങിനെയെങ്കില്‍ പനിപിടിച്ചാല്‍ സമാധാനമായി അവിടെപ്പോയി കിടക്കാനെങ്കിലും പാവം മലയാളികള്‍ക്ക് സാധിക്കും എന്നുമാത്രമല്ല ഇത്തരം പകര്‍ച്ച വ്യാധികളില്‍ നിന്നും ഒരു വലിയ അളവ് വരെ കുരവുമുണ്ടാകും എന്നത് ഉറപ്പാണ്.

ഇനി അത് ചെയ്യാന്‍ പോലും തയാറല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും വെറുത്തു തുടങ്ങിയ പൊതുജനം ഇപ്പോള്‍ എസി കാറുകളില്‍ കൊടിവച്ചു പറക്കുന്ന നിങ്ങളെയോരോരുത്തരെയും ഈ കൊതുകുകളെക്കാള്‍ നികൃഷ്ടരായി കാണുന്ന ഒരു കാലം വരാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

.

Monday, May 31, 2010

ഈ കഴുകന്മാര്‍ പറക്കുന്നത് ആര്‍ക്കു വേണ്ടി??

.
നാം മലയാളികള്‍ എന്നും ഇങ്ങിനെയാണ്‌.എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ഉടനെ വാദമായി പ്രതിവാദമായി, ചര്‍ച്ചകളായി ചോദ്യങ്ങളായി ഉത്തരങ്ങളായി. ഏത് പ്രശ്നമായാലും എങ്ങിനെയുള്ള പ്രശ്നങ്ങളായാലും ചര്‍ച്ചകള്‍ക്കോ ചോദ്യങ്ങള്‍ക്കോ അതിനുള്ള ഉത്തരങ്ങള്‍ക്കോഒരൊറ്റ മലയാളി പോലും പിറകോട്ടാവില്ല എന്നതും സത്യം.

പക്ഷെ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാണിക്കുന്ന ആവേശവും ആത്മാര്‍ത്തതയും നാം മലയാളികള്‍ അതിനപ്പുറം അതിന്റെ പ്രയോഗവത്കരണത്തില്‍ കാണിക്കാറില്ല എന്നതാണ് അതിലും വലിയ ഒരു സത്യം. അല്ലെങ്കില്‍ ഒരു പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തു വെക്കുന്ന മലയാളി പക്ഷെ പല കാര്യങ്ങളും ദിവസങ്ങള്‍ക്കകം മറക്കുകയും ചെയ്യുന്നു.അതുമല്ലെങ്കില്‍ വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും എന്നത് ജീവിത ചര്യയാക്കിയിരിക്കുകയാണ് എല്ലാ മലയാളികളും.

മലയാളികള്‍ മൊത്തം ഇങ്ങിനെയാവുംപോള്‍ പ്രവാസികളായ മലയാളികള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആവുകയാണ്.എന്നും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പോലും മറക്കുന്ന ഈ പ്രവാസികള്‍ എന്നും നഷ്ടപെടലുകളുടെയും മുതലെടുപ്പുകളുടെയും നിശബ്ദ ഇരകളാവുകയാണ് പതിവും.

കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് യാത്ര തിരിച്ച നൂറ്റിഅമ്പത്തെട്ടു യാത്രക്കാര്‍ അവരുടെ ജീവിത യാത്ര മംഗലാപുരം എയര്‍പോര്‍ടില്‍ അവസാനിക്കേണ്ടി വന്ന ദുരന്തം മലയാളികളുടെ മനസ്സില്‍ നിന്നും മലയാള ചാനലുകളുടെ ന്യൂസ് റൂമില്‍ നിന്നും ഇനിയും മാറിയിട്ടില്ല.. അന്നേ ദിവസം ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ഇന്ത്യന്‍ വിമാന കമ്പനികള്‍ കാണിച്ച മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും മറക്കാറായിട്ടില്ല.

ദുരന്തത്തിനിരയായവരുടെ ബന്ധുക്കളായ യാത്രികരെ കൃത്യം പതിനെട്ടു മണിക്കൂര്‍ ഈ വിമാന കമ്പനി ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ എന്തിന്നു അതിന്റെ ഡയരക്ടെര്‍മാരില്‍ ഒരാളും പ്രമുഖ പ്രവാസിയുമായ എം എ യുസഫലിക്ക് പോലും കൃത്യമായ വിവരം നല്‍കാന്‍ തയ്യാറായിരുന്നില്ല എന്നതും ഈ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നു.

അന്ന് നടന്ന ചര്‍ച്ചകളിലും ടോക് ഷോകളിലും ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ദുരന്തത്തിന്റെ നഷ്ടപ്പെടലുകളും വേദനകളും കഴിഞ്ഞാല്‍ എയര്‍ ഇന്ത്യയും ഇന്ത്യനും അടങ്ങുന്ന വിമാന കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മയും മര്യാദയില്ലായ്മയും ആയിരുന്നു. ഇതിന്നു ഒരു മാറ്റം വരണമെങ്കില്‍ ഇത്തരം വിമാന കമ്പനികളെ അവഗണിക്കാന്‍ മുഴുവന്‍ പ്രവാസികളും തയ്യാറാവണമെന്നായിരുന്നു ബുദ്ധി ജീവിനാട്യക്കാരായ മുഴുവന്‍ ആളുകളും ഉപദേശിച്ചതും.

പക്ഷെ സാധാരണക്കാരനായ പ്രവാസി വീണ്ടും ഇതേ വിമാനങ്ങളെ ആശ്രയിക്കും എന്നതും വീണ്ടും വിധേയന്മാരായ തോമ്മിമാരായി ഈ "പ്രയാസി"കള്‍ തങ്ങളുടെ കാല്‍ക്കീഴില്‍ വാലും ചുരുട്ടി ഇരിക്കും എന്നതും ഈ പട്ടേലര്മാര്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആരു വേണമെങ്കിലും കുരച്ചോട്ടെ ഞങ്ങള്‍ ഒരു ഇഞ്ച് പോയിട്ട് ഒരു മില്ലിമീറ്റര്‍ പോലും മാറാന്‍ തയാറല്ല എന്നതാണ് ഈ കമ്പനി മാനേജ്മെന്റുകളുടെ മനോഗതി.

ശവംതീനികഴുകന്മാരുടെ കൊക്ക് മൂര്ച്ച്ചകൂട്ടലുകളും ചിറകു കുടയലുകളും ഒരിക്കലും അവസാനിപ്പിക്കില്ല എന്നത് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെക്കു പോവേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ IX536 വിമാനം കൃത്യം നാല്പത്തിരണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് യാത്ര തിരിച്ചത്. 150 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിലും ഹോട്ടെലിലുമായി നരകയാതന അനുഭവിക്കേണ്ടി വന്നത്.

ഇന്ത്യയില്‍ നിന്നും ഒരു വിമാനം ദുബയിലെക്കോ ഷാര്‍ജയിലെക്കോ എത്തിച്ചേരാനുള്ള മാക്സിമം യാത്രാസമയം വെറും നാല് മണിക്കൂറിനുള്ളില്‍ മാത്രമാനെന്നിരിക്കെയാണ് കേടായ വിമാനത്തിന്റെ പേരും പറഞ്ഞു നാല്പതിലധികം മണിക്കൂറുകള്‍ യാത്രികരെ വിമാന താവളങ്ങളില്‍ കുടുക്കിയിട്ടത് എന്നും മനസ്സിലാക്കണം.ഇന്ത്യയില്‍ നിന്നും എന്ജിനീയര്മാരെയും എക്യുപ്മെന്റുകളും കൊണ്ട് വന്നു കേടായ വിമാനം നന്നാക്കാന്‍ ശ്രമിക്കുന്ന മാനേജുമെന്റ് മറ്റൊരു വിമാനം നാട്ടില്‍ നിന്ന് കൊണ്ട് വരികയാണെങ്കില്‍ പോലും ഈ പാവം യാത്രികര്‍ കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തുമായിരുന്നു.

പല അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയും നാട്ടിലേക്ക് പോവാന്‍ ടിക്കെറ്റെടുത്തവര്‍ക്ക് ഈ ഒരു അനുഭവമുണ്ടാകുംപോള്‍, ആരെ പഴിക്കണം ആരെ ശപിക്കണം എന്നറിയാതെ ഇരിക്കുമ്പോള്‍, ലോകത്ത് മറ്റൊരു വിമാന കമ്പനികളിലും നടക്കാത്ത ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ ഈ കമ്പനികളെ നിലനിര്‍ത്തുന്ന പ്രവാസികളെ കൊണ്ട് എന്തു ചെയ്യാനാകും എന്നതാണ് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യം .

വാല്‍ക്കഷണം.
വിമാനം നാലപതിലധികം മണിക്കൂറുകള്‍ വൈകിയതിനെകുറിച്ച്
സംസാരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന ഒരു കമന്ട്... " ഇത് പഴയ കടത്തുകാരന്റെയും മകന്റെയും കഥപോലെയാണ്.. ദുരന്തം നടന്ന ദിവസം പതിനെട്ടു മണിക്കൂര്‍ മാത്രമല്ലേ വിമാനം വൈകിയുള്ളൂ.. ഈ നാല്പത്തി രണ്ടു മണിക്കൂറിനെ അപേക്ഷിച്ച് അത് വളരെ ചെറിയ സമയമല്ലേ?....അപ്പോള്‍ ദുരന്ത ദിവസം വിമാന കമ്പനി അധികൃതര്‍ ഉണര്‍ന്നു പ്രവര്ത്തിച്ച്ചില്ല എന്ന് പറഞ്ഞവന്മാര്‍ മുഴുവന്‍ മാപ്പ് പറയണം........"

ഞാന്‍ ആദ്യമേ പറയുന്നു " മാപ്പ്... മുഴുവന്‍ പ്രവാസികളോടും..... ഈ ലോകത്തോടും ... ഈ വിമാനകമ്പനികള്‍ എന്‍റെ രാജ്യത്തിന്റെതായതിനാല്‍... മാപ്പ്..."
.

Monday, May 24, 2010

ഒരു ദുരന്തവും ചില ശവം തീനികളും...

.
മംഗലാപുരം ബാജ്പേ എയര്‍ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ എന്നല്ല ലോകത്തെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായി. ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം ലാന്റിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മുഴുവനായും കത്തി നശിച്ചു. നിമിഷങ്ങള്‍ കൊണ്ട് നൂറ്റി അറുപതോളം മനുഷ്യ ജീവനുകള്‍ വെന്തു മരിച്ചു.രക്ഷപ്പെട്ടവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും ഭാഗ്യത്തിന്റെ ഒരൊറ്റ കാരുണ്യം കൊണ്ട് മാത്രം.

പത്തുനൂറു കുടുംബങ്ങള്‍ അനാഥമായി.കുടുംബം ഒന്നടങ്കം ഇല്ലാതായവരും അനേകം.മരിച്ചവരില്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാരും ഉള്‍പ്പെടുന്നു. എങ്ങും നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രം.

അടുത്ത കാലത്തായി കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി ദുരന്ത മേഖലയിലെ നാട്ടുകാര്‍ കൈ മെയ് മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.തീയണക്കാനും ജീവന്‍ ബാക്കിയായവരെ രക്ഷപ്പെടുത്താനും എല്ലാമെല്ലാം അവര്‍ ഒരൊറ്റ മനസ്സും ശരീരവുമായി മുന്നിട്ടിറങ്ങി.

രാഷ്ട്രീയവും പ്രാദേശികവുമായ ഒരു ചേരിതിരിവുകളുമില്ലാതെ ജന പ്രതിനിധികളും നേതാക്കളും സ്വാന്തനമായെത്തി. കേന്ത്ര മന്ത്രിമാരും എം പിമാരും കേരള കര്‍ണാടക സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്ന് വേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമായ മുഴുവന്‍ നേതൃത്വവും അവിടെ ക്യാമ്പ് ചെയ്തു സ്വാന്ത്വന പ്രക്രിയയില്‍ ഒത്തു ചേര്‍ന്ന്. ഒരുമയുടെ ശബ്ദമായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പോലീസും ഫയര്‍ ഫോര്സുമടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറി.

പ്രധാന മന്ത്രിയും പ്രസിഡന്റും ഈ ദുരന്തത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി.ദുഖിതരുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്തു. അതെ പോലെ യു എ ഇ പ്രസിഡന്റും പ്രധാന മന്ത്രിയും മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും ഈ രാജ്യത്തിന്റെയും ദുഖത്തില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കുള്ള സമാശ്വാസ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്തു.

ഉറ്റവര്‍ വേര്‍പ്പെട്ടത്തിന്റെ നഷ്ടം നികത്താനാവാത്തതാനെങ്കിലും ആ വേദനയുടെ ആഴം കുറക്കാനെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത്രയും ഈ ദുരന്തത്തിനിടയില്‍ കണ്ട നന്മയുടെ മുഖങ്ങളാണെങ്കില്‍ ഇവിടെയുമുണ്ടായിരുന്നു കരിഞ്ഞ ശവങ്ങളുടെ ഗന്ധം ലഹരിയാക്കിയ ശവംതീനിക്കഴുകന്മാരുടെ ചിറകടികള്‍.പ്രവാസ ഇന്ത്യ ക്കാരുടെ രക്തവും മാംസവും കൊണ്ട് കൊഴുത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ അവര്‍കൂടി ഭാഗഭാക്കായ ഈ ദുരന്തത്തിലും അവരുടെ യഥാര്‍ത്ത സ്വഭാവം തന്നെ കാണിച്ചു.

ദുരന്തം നടന്ന ഉടനെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ച ഈ കമ്പനികള്‍ ഉള്ള വിമാനം പോലും റദ്ദു ചെയ്തു എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയുടെ തീയിലേക്ക് അവര്‍ക്കാവുന്നത് പോലെ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. സൌജന്യ പ്രഖ്യാപനം നടത്തിയവരുടെ വിമാനന്ത്തില്‍ കാശും കൊടുത്തു ടിക്കെറ്റ് എടുത്ത ഈ പാവങ്ങളെ ഇരുപത്തിനാല് മണിക്കൂര്‍ ദുബായി എയര്‍ പോര്‍ട്ടില്‍ കയറില്ലാതെ കെട്ടിയിട്ട അവസ്ഥയിലായിരുന്നു.സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും വേര്‍പ്പെട്ട ദുഖഭാരത്തോടെ കയ്യില്‍ നിന്നും കാശും ചിലവാക്കി ടിക്കെറ്റെടുത്ത് നാട്ടിലെത്താന്‍ ശ്രമിച്ചവരെ ചെക്ക്‌ ഇന്‍ ചെയ്യിച്ചു കൃത്യം ഇരുപത്തിനാല് മണിക്കൂര്‍ അവിടെ ഇരുത്താന്‍ ഇവര്‍ കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വിമാനങ്ങളില്‍ പോവാന്‍ തങ്ങളെ അനുവദിക്കണം എന്ന ഈ പാവങ്ങളുടെ കണ്ണീരിന്നു പോലും അലിയിക്കാനാവുന്ന ഒരു മനസ്സ് ഇവര്‍ക്കില്ല എന്നത് വീണ്ടും തെളിയിക്കപെട്ടു.

പ്രവാസി ഇന്ത്യക്കാരുടെ സേവനത്തിനും സംരക്ഷനത്തിനുമായി നില കൊള്ളുന്ന ഇന്ത്യന്‍ കൊണ്സിലെറ്റും തങ്ങള്‍ക്കു ഇതൊന്നും ഒരു ഒരു പ്രശ്നമേ അല്ല എന്നത് ഈ അവസ്ഥയിലും തെളിയിക്കുകയും ചെയ്തു. യു എ ഇ യിലെ അടിസ്ഥാന വര്‍ഗങ്ങളായ ഇന്ത്യന്‍ സമൂഹത്തോട് യു എ ഇ ഭരണകൂടത്തിനുള്ള സ്നേഹവും സഹതാപവും നമ്മുടെ സ്വന്തം കൌണ്‍സിലെറ്റിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കെണ്ടതില്ല എന്നതും തെളിഞ്ഞു. നാട്ടില്‍ നിന്നും വരുന്ന വി വി ഐ പി കളുടെ ചാരെ നടക്കാനല്ലാതെ ഇവരെക്കൊണ്ട് പ്രവാസികള്‍ക്ക് വേറെ ഒരു ഉപകാരവും ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യവുമാണ്.

ഇവര്‍ അകലെയിരിക്കുന്ന ബന്ധുക്കളുടെ നെഞ്ചിലാണ് അവരുടെ നഖമുനകള്‍ ആഴ്ത്ത്തിയതെങ്കില്‍ കത്തികരിഞ്ഞ ശവ ശരീരങ്ങളുടെ മേലെ പറന്നു അവയുടെ രുചിയറിയുന്ന വേറൊരു വിഭാഗവുമുണ്ടായിരുന്നു ദുരന്തഭൂമിയില്‍. നമ്മുടെ ദൃശ്യ മാധ്യമ വര്‍ഗ്ഗം.

ഓരോ ദുരന്തങ്ങളും വാര്ത്തകലാനെന്നതും ആ വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കേണ്ടത് വാര്‍ത്താ ചാനലുകാരുടെ ഉത്തരവാധിത്വവും ആണെന്ന് സമ്മതിക്കുന്നു. പക്ഷെ കത്തികരിഞ്ഞ മൃത ദേഹങ്ങള്‍ വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചു ഈ വാര്‍ത്ത ആദ്യം കൊടുക്കുന്നത് ഞങ്ങളാണ് എന്ന രീതിയില്‍ ഉള്ള ഇവരുടെ മത്സരം ശവം തീനികളുടെ ചിറകുകുടയലുകളാവുന്നു.

പൊള്ളിക്കരിഞ്ഞ മൃതദേഹങ്ങളുടെ ക്ലിപ്പിങ്ങുകള്‍ പലതവണ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ കാണുന്നവന്റെ മനോവികാരം എന്തായിരിക്കും എന്ന് ഈ ശവംതീനികള്‍ക്ക് അറിയാഞ്ഞിട്ടാണോ എന്തോ?. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഒരു മൃതദേഹം താഴെ വീഴുന്നത് തന്നെ ഒരു ചാനല്‍ പല തവണ കാണിക്കുന്നത് കണ്ടിരുന്നു.

ഇത്തരം ശവം തീനികള്‍ അത് ഏത് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായാലും എഡിറ്റെര്മാരായാലും അവര്‍ എന്തു സംസ്കാരമാണ് അവരുടെ വാര്‍ത്തകളോടൊപ്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ജനത ഒന്നടങ്കം അവരെപ്പോലെ ഹൃദയം നഷ്ടപ്പെട്ടവരാനെന്ന മിത്യാധാരണയാണോ ഇവരെ ഭരിക്കുന്നത്‌.

ഇത്തരം ശവം തീനികളോട് ഒരൊറ്റ വാക്കേ പറയാനുള്ളൂ . ഇവിടെ നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ തുള്ളി ഒരു ശാപമായി നിങ്ങളുടെ മേല്‍ പതിച്ചാല്‍ ഏഴു ജന്മങ്ങള്‍ കൊണ്ട് പോലും ശാപമോക്ഷം കിട്ടില്ല. നിങ്ങള്ക്ക് ഇങ്ങിനെയൊരു അനുഭവം ഒരു തവണയല്ല ഒരായിരം തവണ അനുഭവിക്കെണ്ടിയും വരും.

പ്രവാസികളായ മുഴുവന്‍ പേര്‍ക്കും ഈ മരണമടഞ്ഞ സഹോദരന്മാരോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല എന്നതും അറിയുക.

വാല്‍ കഷണം:

ദുരന്തം നടന്ന ദിവസം ദുബായില്‍ നിന്നും ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ ഡ്രൈവര്‍ ഒരു പാകിസ്താന്‍ സ്വദേശിയായിരുന്നു. ടാക്സിയില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ ദുരന്തത്തിന്റെ വേദന പങ്കിട്ട അദ്ദേഹം ഞാന്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. "......ടെന്‍ഷന്‍ മത് കരോ ഭായി... ഓ ലോക സാബ്‌ ഹുദാ കാ പാസ് ഗയാ... ഹം ലോക് കോ സിര്‍ഫ്‌ ദുആ കര്‍ സക്തെ... ദുആ കരോ.. ഭായി.... സബ് ലോകോം കേലിയെ..." ( ടെന്‍ഷന്‍ വേണ്ട സഹോദരാ.. അവരെല്ലാം (മരണപ്പെട്ടവര്‍) ദൈവത്തിന്റെ പക്കലെക്കാന് പോയത്... അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.. എല്ലാവര്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കൂ സഹോദരാ...)

ഇപ്പോള്‍ ഒരൊറ്റ സംശയം മാത്രമേ ഉള്ളൂ എന്‍റെ മനസ്സില്‍ .. ആരാണ് യാതാര്ത്തത്ത്തില്‍ നമ്മുടെ ശത്രു..
.

Tuesday, May 11, 2010

യൂണിഫോം ധരിച്ച സമരക്കാരും... അതി തീവ്ര ജൈവായുധങ്ങളും ...

.
കേരളത്തിനു മാറ്റമില്ല മാറ്റമില്ല എന്നാരാ പറഞ്ഞത്?? കാല്ങ്ങല്‍ക്കനുസരിച്ച മാറ്റങ്ങള്‍.. ഹേ അങ്ങിനെയല്ല...അങ്ങിനെയല്ല... കാലങ്ങല്‍ക്കധീതമായ മാറ്റങ്ങള്‍ തന്നെയാ കേരളത്തില്‍ നടക്കുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?? വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ യുണിഫോം ധരിക്കണം എന്നത് അലന്ഘനീയമായ ഒരു നിയമമാണ്. മേലെയുള്ളവര്‍ കോട്ടും സൂട്ടും ഒക്കെയാണ് ധരിക്കുന്നതെങ്കില്‍ സാദാ ഡ്രൈവര്‍മാരും അതിലും താഴെ യുള്ള ക്ലീനെര്മാരും അടക്കം ഏവരും യുണിഫോം അണിഞ്ഞു കൊണ്ടേ പണി ചെയ്യുകയുള്ളൂ അവിടങ്ങളില്‍. ഇവിടെ കേരളത്തില്‍ ഹര്‍ത്താലും സമരവുമൊക്കെ പ്രധാന തൊഴിലുകള്‍ ആയതിനാല്‍ എങ്ങിനെയാണ് ഇവിടെ ഈ യൂണിഫോം സിസ്റ്റം വരിക എന്നത് പലതവണ ചിന്തിച്ചതായിരുന്നു.

പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ
സമരക്കാരൊക്കെ യൂണിഫോമില് ആണെന്ന് തോന്നുന്നു ഇപ്പോള്‍ സമരത്തിനു പോവുന്നത്.അതും നല്ല കാക്കി യൂണിഫോമില്‍. കാക്കി പാന്റ്സും ഷര്‍ട്ടും, തൊപ്പിയും ബൂട്ടും പിന്നെ അത്യാവശ്യം വേണ്ട ലാത്തിയും ഗാര്‍ഡും ഒക്കെയായാണ് ഇപ്പോള്‍ നമ്മുടെ സമരക്കാര്‍ പോവുന്നത്.അല്ലാതെ പിന്നെ.... കോഴിക്കോട്ടെ കിനാലൂരില്‍ കഴിഞ്ഞാഴ്ച സമരം നടത്തിയവരെ കണ്ടില്ലേ ?. അന്ന് ടി വിയില്‍ കണ്ടപ്പോള്‍ ഞാന്‍ കരുതിയത്‌ അത് സമരക്കാരെ ഓടിക്കുന്ന പോലിസ് ആണെന്നാണ്.പിന്നെ നമ്മുടെ സ്വന്തം വ്യവസായ വകുപ്പ് ഭരിക്കുന്ന ആ ഇളം മന്ത്രി സാര്‍ പറഞ്ഞപ്പോളാണ് അത് മുഴുവന്‍ സമരക്കാര്‍ ആണെന്ന് മനസ്സിലായത്‌.ഇന്നലെ കിനാലൂര്‍ സംഭവത്തെ ആനുകൂലിച്ചു കൊണ്ട് കുറിച്ച് നടന്ന പൊതുയോഗത്തില്‍ നമ്മുടെ മന്ത്രി പല കാര്യങ്ങളും പറഞ്ഞു.

ആ സംഭവങ്ങള്‍ മന്ത്രി സാര്‍ പറഞ്ഞപ്പോളാണ് ഞങ്ങള്‍ പാവം ജനങ്ങള്‍ക്ക്‌ എല്ലാം മനസ്സിലായതും. അതിന്നു തെളിവെന്ന പോലെ ഒരു വയോ വൃദ്ധനെയും ഹാജരാക്കിയിരുന്നു മന്ത്രിയും ടീമും. കൈതച്ചാലില്‍ അബ്ദുല്‍രഹിമാന്‍ എന്ന് പേരുള്ള ആ പാവം പറഞ്ഞത് റേഷന്‍ പീടികയില്‍ പോയ തന്നെ സമരക്കാര്‍ എറിഞ്ഞു തല പൊളിച്ചു ഞാന്‍ തല കറങ്ങി വീണു എന്നായിരുന്നു. അത് കേട്ടപ്പോള്‍ എനിക്കൊരു സംശയം എനിക്ക് അമ്നീഷിയ പിടിച്ചോ . കാരണം തലേ ദിവസം പോലീസുകാര്‍ നല്ല ഭാഷയില്‍ പലതും പുകഴ്ത്തി പറഞ്ഞു കൊണ്ട് സ്നേഹത്തോടെ ലാത്തി കൊണ്ട് തലോടുന്നതും ഓടുന്നതിനിടയില്‍ വീഴുന്നതും "എന്നെ തച്ച്.. എന്നെ തച്ച്" എന്ന് പറഞ്ഞു സന്തോഷിക്കുന്നതുമൊക്കെ കണ്ടത് പോലെ ഒരു ഓര്‍മ്മ. പിന്നെ ആ മനുഷ്യനും ബഹുമാന മന്ത്രിയുമൊക്കെ സത്യം പറഞ്ഞു തരുമ്പോള്‍ നമ്മള്‍ വിശ്വസിക്കണ്ടേ.

പിന്നെ ലോകത്തെ ഉഗ്ര തീവ്രവാദികളുടെ കയ്യില്‍ പോലും കിട്ടാത്ത തീവ്ര ജൈവ ആയുധമായ പശു ചാണകം നേരത്തെ തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തും ശത്രു രാജ്യങ്ങളില്‍ നിന്നും സംഘടിപ്പിച്ച വടികളും കല്ലുകളും ഒക്കെയായി നേരത്തെ തന്നെ സങ്കടിച്ച ഈ സമരക്കാര്‍ യുനിഫോരം ഉപയോഗിചില്ലെന്കിലല്ലേ കുഴപ്പമുള്ളൂ. അണുവായുധം പോലും വേണമെങ്കില്‍ കിട്ടും പക്ഷെ ഈ ചാണകം അത് സംഘടിപ്പിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കരന്മാരെ........ നിങ്ങള്‍ ശരിയായ തീവ്രവാദികള്‍ തന്നെയാ.. കഴിഞ്ഞ തവണ ഇലക്ഷനില്‍ വോട്ടു ചെയ്തെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇന്നുവരെ നമ്മടെ സഖാക്കള്‍ക്ക് പോലും കിട്ടാതിരുന്ന ഇത്തരം ആയുധങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്ന ഇവരൊന്നും അല്ലെങ്കില്‍ പിന്നെ ആരാ തീവ്രവാദികള്‍.???
.

Saturday, May 8, 2010

ഇബിലീസിന്റെ പിലാവ്... (കഥ)

.

കല്ലായി കുന്നിനു മുകളിലാണ് ഷെയ്ഖ്‌ അലവി തങ്ങളുടെ മഖ്ബറ. ചുറ്റോടുചുറ്റും കുന്നു മുഴുവന്‍ പുണ്യ പുരാതനമായ ഖബര്‍സ്ഥാനും . കാട് പിടിച്ചു കിടക്കുന്ന ഖബര്‍സ്ഥാന്റെ നടുവില്‍ കൂടിയാണ് മഖ്ബരയിലെക്കുള്ള പടികള്‍. പത്തു മുപ്പത് പടികള്‍ കയറിയാല്‍ മഖ്ബരയില്‍ കയറാം. അവിടെ പച്ച കൊടിയും പുതച്ചു കിടക്കുന്ന മഖ്ബരയില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കിയാല്‍ പച്ച പുതച്ചു കിടക്കുന്ന മാങ്ങാട്ട് വയലാണ്. മാങ്ങാട്ട് വയലിന്റെ അങ്ങേക്കരയില്‍ മാങ്ങാട്ട് അമ്പലവും..

അമ്പലത്തിന്റെയും പള്ളിയുടെയും അതിരെന്ന പോലെയാണ് ഈ വയല്‍ കിടക്കുന്നത്.. പത്തു മുപ്പതേക്കര്‍ വരും വയല്‍. അതില്‍ പത്തു പതിനഞ്ചു ഏക്കര്‍ മൊയ്തു ഹാജിയുടെയും ബാക്കി മങ്ങാട് കാവിലെ അച്യുതന്‍ നമ്പിയാരുടെയും..ഇതിന്റെ ഒത്ത നടുവിലാണ് പ്ലാവ് നില്‍ക്കുന്നത്...

മൊയ്തു ഹാജിയുടെതാണോ നമ്പിയാരുടെതാണോ എന്ന് അവര്‍ക്ക് പോലും നിശ്ചയമില്ലാത്തത് പോലെയാണ് പ്ലാവിന്റെ നില്‍പ്പ്. ആരും ഇന്ന് വരെ അതിന്റെ മേലെ അവകാശം ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം. അതിന്റെ മേലെ വിളഞ്ഞ ചക്കയുടെ രുചി പോലും ഇന്ന് വരെ മനുഷ്യനായി പിറന്ന ആരുമരിഞ്ഞിരുന്നില്ല....

കാരണം.... കല്ലായങ്ങാടിയിലെ മാപ്പിളമാര്‍ക്ക് അത് ഇബിലീസ് കേറിയ പിലാവാണെങ്കില്‍ മാങ്ങാട്ടെ തീയ്യന്മാര്‍ക്ക്‌ ചാത്തന്‍ കൂടിയ പ്ലാവാണ് അത്. ഞാന് ആദ്യം പറഞ്ഞ വിഭാഗത്തില്‍ പെട്ട് പോയതിനാല് എനിക്കും അത് ഇബിലീസ് കൂടിയ പിലാവ് തന്നെ....

‍ പറഞ്ഞ് വന്നാല്‍ എല്ലാവരും ഭയത്തോടു കൂടിയല്ലാതെ അതിനെ കാണാറില്ല എന്നര്‍ത്ഥം..
ചെറുപ്പം മുതല്‍ ഞങ്ങളും അതിനെ പേടിയോടു കൂടിയേ കണ്ടിട്ടുള്ളൂ.. പല കഥകളും അതെക്കുറിച്ച് കേട്ടിന്ട്ടുമുണ്ടായിരുന്നു.. ഈ പ്ലാവിനെ കുറിച്ചും പ്ലാവിലെ ബാധയെ കുറിച്ചും ഒരുപാടൊരു കഥകള്‍. കുട്ടിക്കാലത്തെ കേട്ട് പേടിച്ച ഈ കഥകളില്‍ കൂടി ആ പ്ലാവും പിലാവിലെ ഇബലീസും ഏറ്റവും വലിയ പേടി സ്വപ്നമായിരുന്നു ഞങ്ങള്‍ക്ക്.

പേടിപ്പിക്കാന്‍ കഥകള്‍ മാത്രമല്ല അനുഭവങ്ങളുമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതില്‍ പ്രധാന സംഭവമായിരുന്നു എന്‍റെ കൂടെ പഠിച്ച ദാസനെയും അബ്ദുവിനെയും ഇബിലീസ് പിടിച്ചത്. ഞങ്ങളുടെ കണ്മുന്നില്‍ ആണ് ദാസനെയും അബ്ദുവിനെയും ഇബിലീസ് കേറിയ പിലാവില്‍ നിന്നും രക്ഷപ്പെടുത്തിയതും..


............

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.. ഉച്ചയായപ്പോള്‍ അബ്ദുവിന്റെ ഉമ്മാന്റെ കരച്ചില്‍ കേട്ടാണ് പള്ളിയിലേക്ക് പോവുകയായിരുന്ന ഞങ്ങളെല്ലാം അവന്റെ കുടീലെത്തിയതും.. കല്ലായങ്ങാടീലെ കച്ചോടക്കാരന്‍ മമ്മട്ക്കയാണ് കാര്യം പറഞ്ഞത്. രാവിലെ അങ്ങാടീലേക്ക് മീന്‍ വാങ്ങാന്‍ പോയ അബ്ദു ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഇത് വരെ അങ്ങാടിയിലും എത്തിയിട്ടില്ല എന്നാണ് അറിഞ്ഞതും....

രാവിലെ മാങ്ങാട്ട് വയലിലേക്കു പോവുന്നത് ആരോ കണ്ടെന്നു പറയുന്നതും കേട്ടു.. കൂടെ ദാസനും ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോളാണ് ദാസന്റെ അമ്മയുടെ നിലവിളി തുടങ്ങിയത്.. രാവിലെ വീട്ടില്‍ നിന്നും പെങ്ങളുമായി അടിയും കൂടി പോയതായിരുന്നു.. ഇത് അവന്റെ സ്ഥിരം പരിപാടിയായതിനാല്‍ ഇത്രയും നേരം അങ്ങിനെ ശ്രദ്ധിച്ചിരുന്നില്ല... പക്ഷെ രണ്ടു പേരും കൂടി മാങ്ങാട്ട് വയലിലേക്കു പോവുന്നത് കണ്ടു എന്ന് പറഞ്ഞപ്പോള്‍ ഒരു പേടി..

വയലിന്റെ രണ്ടു വശങ്ങളില്‍ നേരത്തെ പറഞ്ഞത് പോലെ മാങ്ങാട്ടമ്പലവും ശേകിന്റെ കല്ലായി കുന്നുമാണെങ്കില്‍ മറ്റു രണ്ടു വശങ്ങള്‍ അതിനേക്കാള്‍ ഭീകരമാണ്.. ഒരു ഭാഗം റെയില്‍ പാളവും മറു വശം പാമ്പിന്‍ കോട്ടയും..

നട്ടുച്ചയ്ക്ക് പോലും വെയില്‍ അടിക്കാത്ത പാമ്പിന്‍ കോട്ടയില്‍ ഏത് സമയവും വിഷം മൂത്ത് നില്‍ക്കുന്ന പാമ്പുകളുടെ വിഹാരമാണ്... മറു ഭാഗത്തെ റെയില്‍ പാലത്തില്‍ ഏത് നേരത്താണ് തീവണ്ടി വരികയെന്നുമറിയില്ല,,
ഒത്ത നടുവില്‍ ഇബിലീസിന്റെ പിലാവും...

പകല്‍ സമയങ്ങളില്‍ പോലും ഒറ്റയ്ക്ക് ആളുകള്‍ പോകാന്‍ മടിക്കുന്ന സ്ഥലം.. അങ്ങോട്ടാണ് രണ്ടു കുട്ടികള്‍ പോയിരിക്കുന്നത്... അതും വെള്ളിയാഴ്ച... എല്ലെങ്കിലും കിട്ടിയാല്‍ മഹാഭാഗ്യം..

പള്ളിയില്‍ പോകാന്‍ പോലും മറന്നു എല്ലാവരും അബ്ദുവിന്റെ കുടീന്റെ മുറ്റത്ത് തന്നെ നില്‍ക്കുകയാണ്..

അപ്പോഴാണ്‌ നാടിലെ ധൈര്യശാലിയെന്നു പേരെടുത്ത കാദര്‍ക്കാന്റെ ഒച്ച ഉയര്‍ന്നത്..." ഇങ്ങള് ബെര്‍തെ ഇബിട കൂടീറ്റെന്താ കാര്യം.. ഞമ്മക്ക് ഒന്ന് അന്വേഷിച്ചു നോക്കിക്കൂടെ...ധൈര്യമുള്ളോല് എന്റൊക്ക ബന്നോ.... ഞാനെന്തായാലും ഒന്ന് ബയല് ബരെ ചെന്നോക്കട്ടെ.."

ധൈര്യം ചോദ്യം ചെയ്യപ്പെടുമെന്നായപ്പോള്‍ നാട്ടിലെ ചില ചെറുപ്പക്കാരും കാദര്‍ക്കാന്റെ കൂടെ കൂടി..അങ്ങിനെ മാങ്ങാട്ട് അമ്പലം മുതല്‍ പാമ്പിന്‍ കോട്ട വരെയും അവിടുന്ന് കല്ലായി കുന്നിലെ ഖബരിസ്ഥാനിലും പിന്നീട് കണ്ണെത്താദൂരത്തോളം റെയില്‍ പാളത്തിലും അന്വേഷണ സംഘം കറങ്ങി.. നിരാശരായി മടങ്ങുംപോളാണ് ആരുടെയോ കണ്ണ് ഇബിലീസുള്ള പിലാവിന്റെ കൊമ്പില്‍ എത്തിയത്.. അതിന്റെ ഏറ്റവും മുകളില്‍ ആര്‍ക്കും കയരാനാവാത്ത്ത കൊമ്പില്‍ ആരോ ഉള്ളത് പോലെ... എല്ലാവരും കാദര്‍ക്കാന്റെ നേതൃത്വത്തില്‍ പിലാവിന്റെ ചുവട്ടിലെത്തി...

താഴെ എത്തിയപ്പോള്‍ മുകളില്‍ നിന്നും ചില ഞരക്കവും മൂളിച്ചയും, കേള്‍ക്കാനും തുടങ്ങി... അതോടെയാണ് ധൈര്യശാലികളില്‍ പലരും പള്ളിയില്‍ പോവേണ്ട കാര്യം ഓര്‍ത്തതും മുങ്ങിയതും.. ബാക്കിയുണ്ടായിരുന്നവരില്‍ ചിലര്‍ എവിടുന്നോ ഒപ്പിച്ചു കൊണ്ടുവന്ന ഏണിയില്‍ കാദര്‍ക്ക കയറി നോക്കിയപ്പോള്‍ അതാ ഏറ്റവും മേലെ ആര്‍ക്കും കയരാനാവാത്ത്ത കൊമ്പില്‍ രണ്ടു കുട്ടികളും മയങ്ങി കിടക്കുന്നു...

എങ്ങിനെയൊക്കെയോ രണ്ടു പേരെയും രക്ഷപ്പെടുത്തി താഴെ കൊണ്ട് വരുമ്പോളും രണ്ടാള്‍ക്കും ബോധമുണ്ടായിരുന്നില്ല.. കല്ലായി പള്ളിയിലെ ഷെയ്ഖിന്റെ ഖുദുരത്തും മാങ്ങാട്ടമ്പലത്തിലെ പോര്‍ക്കലി ദേവിയുടെ കാവലും കൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതി.. അതും മുപ്പെട്ടു വെള്ളിയാഴ്ച നട്ടുച്ചയ്ക്ക്.. പോക്ക് വരവുള്ള മാങ്ങാട്ട് വയലില്‍.. ഇബിലീസിന്റെ പിലാവിന്റെ ഏറ്റവും മുകളിലെ കൊമ്പില്‍ നിന്നും രക്ഷപ്പെട്ടു എന്ന് പറയുമ്പോള്‍ തന്നെ ഒരു പേടി...

അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന ദാസനും അബ്ദുവും പിന്നീട് സ്കൂളിലെയും നാട്ടിലെയും പ്രധാന ആകര്‍ഷണങ്ങളായിരുന്നു. രാവിലെ മാങ്ങാട്ട് വയലില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ അവരെ കൂളിചൂട്ടു വഴിതെറ്റിച്ചതും പിലാവിന്റെ മുകളില്‍ കേറ്റിയതും.. പിലാവിന്റെ മുകളില്‍ അവര്‍ കണ്ട വലിയ കൊട്ടാരവും ഒക്കെ കുറെ കാലം നാട്ടുകാരുടെ സംസാര വിഷയമായിരുന്നു... അതോടൊപ്പം മണ്മറഞ്ഞു കിടക്കുന്ന ശേയികിന്റെ കരാമത്തും പോര്‍ക്കലി ദേവിയുടെ കഴിവുകളും നാട്ടിലെ പ്രധാന കഥകളായി... ഇതോടൊപ്പം ഓരോരുത്തര്‍ക്കും തോന്നിയത് പോലെ കഥകളില്‍ പുതിയ പുതിയ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും വരികയും ചെയ്തു.. പോര്‍ക്കലി ദേവി സിംഹപ്പുറത്തും ശേഖുപ്പാപ്പ കുതിരപ്പുറത്തും വരികയും ഇബിലീസുമായി യുദ്ധം ചെയ്തതുമൊക്കെ ഇതിന്റെ ഒപ്പം ചേര്‍ക്കപ്പെടുകയും ചെയ്തു..

...........

കാലം കടന്നു പോയി... ഈയടുത്ത കാലത്ത് ദുബായില്‍ ദേരയില്‍ കൂടി നടക്കുമ്പോളാണ് അബ്ദുവിനെ കണ്ടത്.. അബ്ദു പഴയ അബ്ദുവല്ല ഇപ്പോള്‍.. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പി ആര്‍ ഓ ആയ അബ്ദുല്‍രഹിമാന്‍ അബ്ദുല്ലയാണ്.. കുറെ കാലം കൂടി കണ്ട സന്തോഷവുമായി "സബ്ക" ബസ്‌ സ്ടാണ്ടിനു മുമ്പിലെ ജ്യൂസ് കടയില്‍ നിന്നും ഓരോ ജ്യൂസിന്നു ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഞാനാണ് പഴയ കാര്യങ്ങള്‍ എടുത്തിട്ടത്.. ഒരുമിച്ചു സ്കൂളില്‍ പോയതും പഴയ കൂട്ടുകാരെയും ഒക്കെ കഥകള്‍ ഇങ്ങിനെ പറയുമ്പോളാണ് നമ്മുടെ ദാസന്‍ ഇപ്പോള്‍ നാട്ടിലെ വലിയ മുതലാളി ആയ കഥ അറിഞ്ഞതും...

സംസാരം അങ്ങിനെ ദാസനില്‍ എത്തി നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു "... അബ്ദു... അന്ന് ഇബിലീസ് പിടിച്ചു കൊണ്ട് പോയത് കൊണ്ടാണ് എന്ന് തോന്നുന്നു ... നിങ്ങള്‍ രണ്ടു പേരും രക്ഷപ്പെട്ടു...ഞാനൊക്കെ ഇപ്പോളും ഇവിടെ ചെറിയൊരു കമ്പനിയില്‍ മുതലാളിയുടെ തെറിയും കേട്ടു സഹിച്ചു പിടിച്ചു കിടക്കുകയാ..."
"...അന്ന് നിന്റൊക്ക എന്നെയും ഇബിലീസ് പിടിച്ചിരുന്നെങ്കില്‍ ഞാനുമങ്ങു രക്ഷപ്പെട്ടേനെ..."

ചിരിച്ചു കൊണ്ടാണ് അബ്ദു പറഞ്ഞത് ".... എന്‍റെ പൊന്നു ചങ്ങായീ... ഇഞ്ഞ് ആരോടും പരയൂല്ലെങ്കില്‍ ഞാന്‍ കാര്യം പറയാം.... ഇബിലീസല്ല.. ബിലാത്തിയാ ഉള്ളത് ആ പെലായിന്റെ മോളില്..."
"ദാസനും ഞാനും ബീഡി കട്ട് വെലിക്കുവേനും ഓന്റെ അച്ഛന്റെയും മാമന്റേം കീശേന്നു.. അന്ന് എടുന്നോ ദാസനിക്ക് കിട്ടിയ കഞ്ചാവ് ബീഡിയാ ശരിക്കും ഞമ്മളെ പെലാവുമേല്‍ കേറ്റിയത്... എല്ലാണ്ട് ഒരു ഇബിലീസും ഇല്ല ചാത്തനും ഇല്ല..."
".....അന്ന് രാവിലെ മീന്‍ വാങ്ങാന്‍ പോയ എന്നെയും കൂട്ടി ദാസന്‍ പാമ്പിന്‍ കൊട്ടേല്‍ കൊണ്ടോയി ബീഡി കത്തിച്ചു രണ്ടു പോക എടുത്തത് ഓര്‍മ്മെണ്ട്... പിന്നെ പോരെന്റെ മുറ്റത്ത്‌ കെടക്കുന്നതാ എന്‍റെ ഓര്‍മ്മ... കഞ്ചാവിന്റെ ചൂടില്‍ അങ്ങ് കേറി പോയതാ പെലാവുംമല്... എന്നിറ്റു ഓരോ ഇബിലീസും ബിലാത്തിയും..." അബ്ദുവിന്റെ ചിരിയില്‍ ഞാന്‍ ആകെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു...

..................

ഇത്തവണ നാട്ടില്‍ വന്നപ്പോളും ഞാന്‍ കണ്ടു ഇബിലീസിന്റെ പിലാവിനെ... അത് മുറിക്കാന്‍ വന്നവര്‍ മഴു കൊണ്ട് തട്ടിയപ്പോള്‍ അതില്‍ നിന്നും ചോര വന്നതും... മുറിക്കാന്‍ എത്തിയ കരാരുകാരനോട് രാത്രി സ്വപ്നത്തില്‍ പാമ്പ് വന്നു ആ മരം മുറിക്കരുത് എന്ന് പറഞ്ഞതും ഒക്കെ നാട്ടിലെ പുതിയ കഥകള്‍ ആയി കേള്‍ക്കുകയും ചെയ്തു... അബ്ദുവിന് കൊടുത്ത വാക്ക് കാരണം ഞാന്‍ ഇക്കഥ ആരോടും പറഞ്ഞില്ല... ഇപ്പോള്‍ നിങ്ങളോടും...

.

Tuesday, May 4, 2010

എന്‍റെ വഴിവിളക്ക്....




അര്‍ത്ഥമില്ലാ രാപകലുകളില്‍ ഒന്ന് കൂടി കടന്നു പോവുന്നു .
വലിഞ്ഞു നീങ്ങും പകലുകള്‍.... നിദ്രയില്ലാ രാവുകള്‍....

നിദ്ര തലോടാന്‍ ഇതെന്തേ വൈകുന്നു...????
നിദ്രയ്ക്കും വേണ്ടാതായോ ഇനി എന്നെ...????
അതോ... നിത്യമാം നിദ്രയോ ഇനി എന്‍ രക്ഷാമാര്‍ഗ്ഗം....???

കൊതിക്കുന്നു നാം പലതും.... പക്ഷെ...
വിധിക്കുന്നവന്‍... നോക്കി ചിരിക്കുന്നതെന്നെ
അഗ്നിയിലേക്ക് പറന്നടുക്കും ശലഭം ഞാന്‍
അറിയുന്നില്ലിതെന്‍ അവസാന യാത്ര..
ചെഞ്ചോര കലശവും മഞ്ഞളും നിറച്ച് ..
തുള്ളിയാടുമാ തീകാവടി....

അറിയുന്നില്ല... ഞാനതില്‍ മറഞ്ഞിരിക്കും
ചൂടും പുകയും നീറ്റലും വേദനയും...
ഈയ്യാംപാറ്റ ഞാന്‍ വെളിയെ ഒരഗ്നിമുഖി.....
എരിയുന്നിന്നെന്‍ നെഞ്ചകം.. നാളെ....
അറിയില്ല എന്തെന്‍ പുതിയ മുഖം..

ദൈവമേ നീ മാത്രം എന്‍ നൌകയും... കപ്പിത്താനും...
നീ....... നീ മാത്രമെന്‍ പരിധിയും ചുക്കാനും...

സൗഹൃദം നിറച്ചു നീ...യെന്‍ ഹൃദയം മുഴുവനും ..
വാത്സല്യം നല്‍കി നീ...യെന്‍ കണ്ണിനും കരളിനും..
തെറ്റുകള്‍ കുറ്റങ്ങള്‍ ഭീതികള്‍ ഒളിച്ചു നീ
നന്മ മാത്രം കാണുന്നു ഞാന്‍ എന്‍ ചുറ്റോടുചുറ്റിലും...
അറിയില്ല.... എനിക്കീ നന്മയൊരു സത്യമോ..???

വഴിയറിയില്ല... ദിക്കറിയില്ല ഞാന്‍..
പതറി നടക്കുന്നു ഈ അന്ധകാരത്തില്‍..
ദൈവമേ.... നീ തന്നെ എന്‍റെ വഴികാട്ടി...
നീ തന്നെ എന്‍റെ വഴി വിളക്കും...

Tuesday, April 27, 2010

വാര്‍ത്തകള്‍ വിശദമായി...

.
തൃശൂര്‍ പൂരം കഴിഞ്ഞാല്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഹര്‍ത്താല്‍ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ് . കേരളത്തില്‍ ഏറ്റവും ചിലവുള്ള വ്യവസായം എന്ന രീതിയില്‍ ഹര്ത്താലിന്റെ വിജയം ഓരോ മലയാളിയെയും പുളകിതരാക്കുന്നു എന്നാണ് പൊതുവായുള്ള വിലയിരുത്തല്‍.. ചില പിന്തിരിപ്പന്‍ മൂരാച്ചി പത്ര മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള മാധ്യമ സിണ്ടികടുകള്‍ മാത്രമാണ് ഇതിന്നു അപവാദം. ഏതാനും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും കത്തിച്ചു എന്നതൊഴിച്ചാല്‍ തികച്ചും സമാധാനപരമായിരുന്നു ഹര്‍ത്താല്‍ മഹാ മഹം.

ഹര്‍ത്താല്‍ പൊളിക്കാന്‍ വേണ്ടി കുത്തക മുതലാളിമാര്‍ നിരത്തിലിറക്കിയ ‌ ചില ഒടോരിക്ഷകളും വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൂരാച്ചി സ്ഥാപനങ്ങളായ ചില കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളും തല്ലി തകര്‍ത്തു എന്നത് മാത്രമാണ് ഹര്താലിനിടക്ക് കോഴിക്കോട് നടന്ന സാമ്പിള്‍ വെടിക്കെട്ടുകള്‍.കോഴിക്കോട്ടെ നൈനാം വളപ്പില്‍ ആണ്‍കുട്ടികള്‍ കൂടുതലായതിനാലും അവരുടെ നട്ടെല്ല് ഒരു നേതാക്കള്‍ക്കും പണയം വെച്ചിട്ടില്ലാത്തതിനാലും അവിടെ റേഷന്‍ കടയടക്കം എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

സാധാരണ വിദേശത്തേക്ക് പോകുന്നവരുടെ പാസ്പോര്‍ട്ടും വിമാന ടിക്കെറ്റും എയര്‍ പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ അധികൃതരാണ് പരിശോധിക്കാരെങ്കില്‍ ഹര്‍ത്താല്‍ സ്പെഷല്‍ ആയി കൊച്ചി എയര്‍ പോര്ടിലെക്കുള്ള മുഴുവന്‍ യാത്രക്കാരെയും നടുറോഡില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശോധന നടത്തി വിട്ടിട്ടുണ്ട്. കൂടെ യാത്രയയക്കാന്‍ പോയവര്‍ക്കുള്ള സുന്ദരന്‍ തെറികള്‍ കയ്യോടെ നല്‍കി അതെ ചെക്കിംഗ് പൊയന്റില്‍ തന്നെ ഇറക്കി വിട്ടിട്ടുമുണ്ട്..ഹര്‍ത്താല്‍ തീരുന്നത് വരെ ഭക്ഷണവും കുടി വെള്ളവും കിട്ടിയില്ലെങ്കിലും ഇതേ രീതിയിലുള്ള തെറികള്‍ കേട്ടു വയറു നിരക്കാംഎന്നുള്ള സന്തോഷത്തിലാണ് അവരെല്ലാം..

സാധാരണ ഹര്താലുകളില്‍ നിന്നും വ്യത്യസ്തമായി നേതാക്കള്‍ രാവിലെ തന്നെ ഏകദേശം എല്ലാ റെയില്‍വേ സ്റ്റേനുകളിലും എത്തി പാസ്സന്ചെര്‍ ട്രയിനുകള്‍ തടയുക കൂടി ചെയ്തതോടെ യാത്രക്കാരെല്ലാം സന്തോഷം കൊണ്ട് തുള്ളിചാടുകയാനെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുടുംബവും കുട്ടികളുമായി യാത്ര ചെയ്ത ദീര്‍ഘ ദൂര യാത്രികരാണ് ഏറ്റവും സന്തോഷത്തിലുള്ളത്.

മലയോര മേഖലയില്‍ ആകെയുള്ള ബസ്‌ സര്‍വീസുകള്‍ ഒന്നും നടക്കാത്തതിനാല്‍ എല്ലാവരും നേരത്തെ സങ്കടിപ്പിച്ചു വച്ച വാട്ടീസും അടിച്ചു ഉച്ച വരെ കിടന്നുരങ്ങിയെന്നും സ്ത്രീകള്‍ അവിടെ അടുക്കള ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ഉച്ച്ക്കെഴുനെട്ടവര്‍ വീണ്ടും രണ്ടു വിട്ടു പുതിയ മലയാളം സിനിമയുടെ സിഡി കണ്ടു കൊണ്ടിരിക്കുകയാനെന്നുമാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്.

ദുബായില്‍ നിന്നും കോഴിക്കോട് എയര്‍ പോര്ടിലെത്തിയ യാത്രക്കാരില്‍ അധികവും തൊട്ടടുത്തുള്ള അടിസ്ഥാന വര്ഗ്ഗങ്ങള്‍ക്കായുള്ള ഹോടെലുകളില്‍ മുറിയെടുത്തു സാദാ മുറിക്കു എ സി മുറിയുടെ ചാര്‍ജ്ജും എ സിക്ക് ഡബിള്‍ എസി ചാര്‍ജ്ജും കൊടുത്തു സന്തോഷ തോടെ ഉറങ്ങുകയാണെന്ന് അറിയുന്നു. ഇന്നത്തെ സ്പെഷല്‍ എന്നത് പോലെ ഇന്നത്തെ സ്പെഷല്‍ റേറ്റ് എന്ന് ബോര്‍ഡ് എല്ലാ ഹോടലുകള്‍ക്ക് മുമ്പിലും തൂങ്ങുന്നുണ്ട്.

സ്വന്തം മാതാശ്രീ ഇഹലോകവാസം വെടിഞ്ഞതു അറിഞ്ഞു ദുബായില്‍ നിന്നെത്തിയ ചെറുപ്പകാരന്‍ കുറച്ചു നേരം നാട്ടിലെത്താന്‍ ശ്രമം നടത്തിയെങ്കിലും ഇപ്പോള്‍ സസന്തോഷം എയര്‍ പോര്ടിന്റെ മൂലയില്‍ കുത്തിയിരിക്കുന്നുണ്ട്.അദ്ധേഹത്തിന്റെ കണ്ണുകളില്‍ നിന്നും വീഴുന്ന ആനന്ധാശ്രുക്കള്‍ ഹര്‍ത്താല്‍ അനുയായികള്‍ക്കുള്ള ഏറ്റവും വലിയ ആദരവായാണ് ഏവരും കാണുന്നത്.

വിലക്കയറ്റത്തിനെതിരെയുള്ള ഈ ഹര്‍ത്താല്‍ കാരണം നാളെ രാവിലെ മുതല്‍ കയറിയ വില പേടിച്ചു താഴോട്ട് ഇറങ്ങുന്നതായിരിക്കും എന്ന് ഞങ്ങളുടെ ദല്‍ഹി ബ്യുറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓരോ ഹര്താലുകളിലും വില താഴോട്ടു താഴോട്ടു വന്നു ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗ രാജ്യമായ ഭാരതത്തില്‍ പ്രത്യേകിച്ചും ഹര്‍ത്താലുകള്‍ കൂടുതലുള്ള കേരളത്തില്‍ ഇനി അടുത്ത ഒരു അഞ്ചോ പത്തോ വര്ഷം കഴിയുംപോലെക്കും വില എന്ന വാക്ക് നിഘണ്ടുവില്‍ മാത്രം ഒതുങ്ങി പോവുമോ എന്നാണ് എല്ലാവരും ഭയക്കുന്നത്.

ഇന്ന് കേരളത്തിലെ എയര്‍ പോര്ടുകളില്‍ പലയിടത്തും കാണുന്ന വിദേശ ടൂറിസ്റ്റുകള്‍ ഇനിയങ്ങോട്ട് കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അമ്ബാസ്സഡാര്മാരായിരിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് നേരത്തെ ബച്ചനോട് ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞത് എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. തൃശ്ശൂര്‍ പൂരത്തിനു വന്നു ഈ ഹര്‍ത്താല്‍ മഹോത്സവം കാണാന്‍ കഴിയാതെ പോയവരെ അവര്‍ ഇപ്പോള്‍ തന്നെ ഇവിടത്തെ വിശേഷങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ന് ഭരണ പക്ഷ പാര്‍ട്ടിയുടെ സംസ്ഥാന സെക്രടരിയെട്ടു നടക്കുന്നതിനാല്‍ അതില്‍ ഇനിയും ഹര്താലുകള്‍ക്ക് മോഡി കൂട്ടാന്‍ എന്തൊക്കെ ചെയ്യാനാവും എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം എന്നറിയുന്നു. കഴിഞ്ഞ ഒരു മാസം ഗള്‍ഫു നാടുകളില്‍ സന്ദര്‍ശനത്തിന്നായി പോയിരുന്ന പാര്‍ട്ടി സെക്രട്ടറി അവിടെ കണ്ട ഹര്‍ത്താല്‍ കാഴ്ചകള്‍ മറ്റു മേമ്ബെര്മാരുമായും മാധ്യമങ്ങളുമായും പങ്കു വെക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്..

ഭരണ പ്രതിപക്ഷ ഭേദമന്യേ ഏവരും ഹര്ത്താലാഘോഷത്തിന്റെ ലഹരിയിലായതിനാല്‍ നേതാക്കലെയാരെയും ഈ പരിപാടിയില്‍ ഓണ്‍ ലൈനില്‍ കിട്ടിയില്ല.. പകരം കോഴിക്കോട് റെയില്‍വേ സ്റെഷനില്‍ നിന്നും ഒരു യാത്രക്കാരന്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ നമ്മോടൊപ്പം ചേരുന്നു...

".... പറയൂ സുഹൃത്തേ... എങ്ങിനെയുണ്ട് ഇന്നത്തെ ഹര്‍ത്താല്‍ മഹോത്സവം...."
".... ഹര്‍ത്താല്‍ മഹോത്സവമല്ല... നിന്‍റെ... ###@#@#@@**** ............. ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ...@@#####^^ "
"ലൈനില്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു.... കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും..........

.

Wednesday, April 21, 2010

ചെറിയ ലോകവും വലിയ കളികളും...

.
ചില കളികള്‍ അങ്ങിനെയാണ്.. കളിച്ചു കളിച്ചു അങ്ങ് കാര്യമാവും.. തുടക്കം വെറും തമാശയായിരിക്കും... പക്ഷെ കളി മുറുകുമ്പോള്‍ എപ്പോഴാണ് ഇത് കാര്യമാവുക എന്ന് പറയാന്‍ പറ്റില്ല.. അല്ലെങ്കില്‍ തന്നെ നമ്മുടെ തരൂര്‍ സാറിന്റെ കാര്യം തന്നെ ഒന്ന് നോക്ക്യേ??? യു എന്‍ അണ്ടര്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാ നമ്മള്‍ സാദാ മലയാളികള്‍ ഇങ്ങിനെ ഒരു വിശ്വമലയാളിയെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കുന്നത് തന്നെ...എന്നെ പോലുള്ള ചിലരൊക്കെ യു എന്‍ അണ്ടര്‍ സെക്രട്ടറി എന്ന് കേട്ടതും അന്നായിരുന്നു എന്നത് വേറെ സത്യം.. അന്ന് തുടങ്ങി പിന്നെ കഥകളില്‍ നിന്നെല്ലാം പോയി വേണമെങ്കില്‍ ഒരു നോവല് വരെ എഴുതാവുന്ന തരത്തിലായിരുന്നു മൂപ്പിലാന്റെ കാര്യം... ഏതോ മലയാള സിനിമയില്‍ പറഞ്ഞത് പോലെ നാലഞ്ചുപാട്ടും ഡാന്‍സും പ്രണയവും പെണ്ണു കേസും സ്ടണ്ടും ആക്ഷനും ഒക്കെ അണിനിരന്ന ഉഗ്രന്‍ കൊമേര്‍ഷ്യല്‍ ഫിലിം തന്നെ....

അങ്ങിനെ എ ഐ സി സി ആസ്ഥാനത്ത് പണ്ട് പട്ടാളത്തില്‍ നിന്നും പഠിച്ചതും പിന്നെ വേറെ പലരും ഓതി പഠിപ്പിച്ചതുമായ ഹിന്ദിയും വച്ച് നമ്മുടെ ചില ചോട്ടാ നേതാക്കള്‍ പലതും പറഞ്ഞെങ്കിലും ശശി സാര്‍ സ്ഥാനാര്ത്തിയായി.ആ പ്രസംഗം കൊണ്ട് പോയത് ചില ചോക്ലറ്റ് പിള്ളേരെ പോലെ മലയാളം പറയുന്ന ഒരു ദിക്കന്റെ സ്ഥാനം..

അത് പോട്ടെ അങ്ങിനെ സ്ഥാനാര്ത്തിയായതോടെ പാവത്തിന്റെ കഷ്ട കാലവും തുടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. കാരണം രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ കഞ്ഞി പശ മുക്കിയതും മുക്കാത്തതുമായ കദര്‍ വസ്ത്രം അണിയുക..അതില്‍ വേറെയും ചില സൂത്ര പണികള്‍ ചെയ്യുക... ഏത് കാര്യത്തിലും മോളിളിരിക്കുന്നവന്റെ അനുവാദത്തോടു കൂടി മാത്രം "സ്വന്തം"അഭിപ്രായം പറയുക.. വികസനം വികസനം എന്ന് പറഞ്ഞ് കൊണ്ടേ ഇരിക്കുക... ആ വാക്ക് സ്വന്തം കുടീലും കുടുമ്മത്തും മാത്രം പ്രാവര്ത്തികമാക്കുക.. ഹര്‍ത്താലിനെ ടെശീയോല്സവമാക്കുക തുടങ്ങിയ മിനിമം യോഗ്യതയെങ്കിലും വേണ്ട എര്പാടിനാണ് നല്ല കൊടും സൂട്ടും പപ്പാസും ഇട്ടോണ്ട് ഒരാളെ ഇങ്ങോട്ട് കെട്ടിയിരക്കുന്നത്..

ഇവിടത്തെ നാടന്‍ തല്ലും മുട്ടന്‍ തെറിയും മുണ്ട് പരിച്ചടി കളരിയും കഴിഞ്ഞിരിക്കുന്ന പാവം ഗാന്ധിയന്മാര്‍ എങ്ങിനെ സഹിക്കും ഈ കെട്ടിയിറക്കം.. എന്നാല്‍ രാജ്യം ഭരിക്കുന്ന സര്‍ദാര്‍ജിയേയും സര്‍ദാര്‍ജിയെ ഭരിക്കുന്ന മാഡത്തെയും കദര്‍ ഷര്‍ട്ടിനുള്ളില്‍ സിക്സ് പാക്‌ ബോഡിയും ഇന്ത്യന്‍ യുവത്വത്തിന്റെ ഐക്കണ്‍ ആയ പുത്രനെയും എതിര്‍ക്കാന്‍ ആര്‍ക്കു ധൈര്യം..

എന്നാല്‍ എതിര്‍ക്കാതിരിക്കാന്‍ പറ്റുമോ?? അതുമില്ല.. അങ്ങിനെ കളികള്‍ അണ്ടര്‍ ഗ്രൗണ്ടില്‍ കൂടിയായി... മുണ്ട് പരിക്കപ്പെട്ടവാന്‍ എതിര്‍ സ്ഥാനാര്ത്തിയായി.. ഇസ്രയേല്‍ ചാരനെന്ന് പ്രചരണമായി.. ടെശീയഗാനതോടുള്ള അനാദരവ്.. കൊഞ്ഞി പറയുന്ന മലയാളം എല്ലാം കുറ്റങ്ങള്‍. പക്ഷെ പറഞ്ഞിട്ടെന്താ തിരോന്തൂറത്തുകാര് സാറിനെ പുഷ്പം പോലങ്ങു ജയിപ്പിച്ചു. ജയിച്ചപ്പോള്‍ തന്നെ ദേ കെടക്കുന്നു മന്ത്രിപ്പണി കൂടെ ബോണസ്സായി.. അതോടെ എല്ലാം കൈവിട്ടു പോയെന്നാ എല്ലാരും കരുതിയതും.. കാരണം വിവരമുള്ളവന്മാര്‍ ഇങ്ങോട്ട് വന്നാല്‍ പാവങ്ങള്‍ എങ്ങിനെ പിഴച്ചു പോകും...

അന്ന് ചെയ്തതാ കൂടോത്രം..ഞ്ഹാ.. നമ്മളോടാ കളി കൊണ്ട് വരും അവനെ എന്‍റെ ചാത്തന്മാര്‍ എന്ന് നരേന്ദ്ര പ്രസാദ് സ്റ്റൈലില്‍ പറഞ്ഞില്ലെന്നെയുള്ളൂ... കണ്ടില്ലേ ഇപ്പോള്‍ ചാത്തന്‍മാരുടെ കളി..

ഈ വിശ്വമലയാളി സാര്‍ എന്തൊക്കെ എവിടെയൊക്കെ കളിച്ചു നോക്കി...എന്നെ പോലുള്ള പാവം മലയാളികളെ എന്തൊക്കെ പഠിപ്പിച്ചു.. ട്വിറെര്‍ എന്ന് മലയാളി കേട്ടത് തന്നെ തരൂര്‍ സാറില്‍ നിന്നു തന്നെ.. കാറ്റില്‍ ക്ലാസ്സ്‌ (കന്നുകാലി ക്ലാസ്) എന്നത് കേട്ടതും അവിടുന്ന് തന്നെ.. മാഡത്തെ കുറിച്ച് പറഞ്ഞിട്ടും കുലുക്കം നഹി നഹി.. തരൂര്‍ സാറിന്നും കുലുക്കമില്ല മാഡത്തിന്നും നോ കുലുക്കം...

പാവം വേറൊരു അച്ഛനും മകനും ബുദ്ധിയുരക്കുന്നതിന്നു മുമ്പ് മകന്‍ പറഞ്ഞ ഓരോ വാക്കുകള്‍ക്കും ഓരോ അക്ഷരങ്ങള്‍ക്ക് പോലും മാപ്പും പറഞ്ഞ് നടക്കുമ്പോളാ ഇവിടെ ശശി മൂപ്പന്‍ ഒരു മടിയുമില്ലാതെ എന്തും പറയുന്നത്.. അതും വെറുതെ പറയുകയല്ല. ഇന്റെര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് കൊണ്ട് ഈരേഴു പതിനാലു ലോകത്തേക്കും വിടുന്നത്.. അലൂമിനിയമാണ് ലോകത്തേക്ക് വച്ച് ഏറ്റവും വിലകൂടിയ ലോഹമെന്നും മദാമ്മ എന്നത് മാഡം എന്നതിന്റെ മലയാളമാണെന്നും കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ മുതല്‍ കേരളം മുതല്‍ ഡല്‍ഹി വരെ എത്തവുമിട്ടു നടക്കുന്ന പാവം എക്സ് കെ പി സി സി പ്രസിഡന്റും ത്രിബിള്‍ എക്സ് മുഖ്യ മന്ത്രി പുത്രനുമായ (ത്രിബിള്‍ എന്ന് വെറുതെ പറഞ്ഞതാ എന്നാമെങ്കില്‍ എന്നിക്കോ.. എത്ര തവണ മുഖ്യ മന്ത്രിയായി എന്ന്.. ) പാവം കരഞ്ഞു വിളിച്ചു നടന്നിട്ടും പാര്‍ട്ടിയില്‍ വെറുമൊരു മെമ്പര്‍ പോലും ആക്കുന്നില്ല അപ്പോഴാ ഈ പറച്ചിലും.. ആരും മിണ്ടുന്നില്ല.. എന്ത് ചെയ്യും അത് തന്നെ പിന്നെ അടുത്ത രക്ഷ... ഏത് നമ്മുടെ കൂടോത്രം...

പിന്നെ ഏല്‍ക്കുന്ന ഒരു സാധനവും കൂടെ കിട്ടി ഒരു പെണ്ണു കേസും.. അപ്പോള്‍ ചൂടിന്റെ കൂടെ പുകയുമായി.. പിന്നെയോ ദേ ഇന്ത്യയില്‍ യുദ്ധത്തേക്കാള്‍ മുന്തിയ യുദ്ധമായ ക്രിക്കെട്ടും.. അത് അതിലേക്കും മുന്തിയ ട്വന്റി ട്വെന്റി യും.. കളി പൊടി പാരണമെങ്കില്‍ അത് ട്വന്റി ട്വന്റി ആവണമെന്ന് ലോകത്തെ പഠിപ്പിച്ചത് ലളിത് മോടിയാ.. അതിനു മോഡി കൂട്ടാന്‍ ലേഡീസ് വേണമെന്ന് കണ്ടു പിടിച്ചതും മൂപ്പിലാനാ.. അത് ചീര്‍ ഗേള്‍സ് ആയാലും മിസ്സ്‌ ട്വന്റി ട്വന്റി ആയാലും.. അപ്പോള്‍ ക്രിക്കറ്റ്‌ ആയി.... ട്വന്റി ട്വന്റി ആയി... സുനന്ധ പുഷ്ക്കരന്‍ ആയി.. ഹോ ഇനിയും കളി മൂര്ച്ച്ചിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ.. കൂട്ടത്തില്‍ നുമ്മടെ കൊച്ചിയും..

ഇനി പറ നിങ്ങള്ക്ക് കൂടോത്രത്ത്തില്‍ വിശ്വാസമുണ്ടോ ഇല്ലെങ്കില്‍ ഇത് തന്നെ നോക്കൂ.. കേരളത്തില്‍ നിന്നും തുടങ്ങിയ ഒരു കഥ അവസാനിക്കേണ്ടതും കേരളത്തിന്റെ പേരില്‍ തന്നെ ആവണ്ടേ??? അല്ലെങ്കില്‍ പിന്നെ
നുമ്മടെ ചാത്തന്‍ മാരുടെ പേര് വല്ല ഗോസായി മാറും അങ്ങ് കൊണ്ട് പോവില്ലേ.. പിന്നെ ആളൊരു വിശ്വ പൌരനായത് കൊണ്ട് നുമ്മടെ ചാത്തന്മാരും ഒരു കളി കളിച്ചതാ.. അത് കൊണ്ടാ കളിയിലെ താരങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും വന്നത്.. കന്യാ കുമാരി മുതല്‍ കാശ്മീര്‍ വരെ എന്ന് പറഞ്ഞ കേട്ടിട്ടില്ലേ... കന്യാ കുമാരിയുടെ അടുത്തു നിന്നും ജയിച്ച തരൂര്‍ സാരെന്തിനാ അല്ലെങ്കില്‍ അങ്ങ് കാഷ്മീരിയുമായി ബന്ധമുണ്ടാക്കിയത്.?? നടുവില്‍ കിടക്കുന്ന ഗുജറാത്‌കാരന്‍ മോഡിയുമായി എന്തിനാ ഒരു പ്രശ്നമുണ്ടായത്.. ഇതാണ് കുട്ടിച്ചാത്തന്‍ മാഹാത്മ്യം..

പിന്നെ നൂറു കോടി ജന്മങ്ങളില്‍ പകുതിയിലധികവും പട്ടിണിയാ പട്ടിണിയാ എന്ന് പറയുംപോലാ ഇവിടെ ഒരൊറ്റ പെന്നുംപിള്ളക്ക് തൊണ്ണൂറു കോടിയുടെ ഷെയര്‍ ഫ്രീ ആയി കിട്ടുന്നത്.. അതാ ഈ കളിയുടെ ഒരു രഹസ്യം.. അല്ലാതെ ഞങ്ങള്‍ കളിയും കണ്ടു ബെറ്റ് വെച്ച് കയ്യില്‍ നിന്നും കളയുന്ന പത്തോ നൂറോ അല്ല എന്ന്... കോടികള്‍ അതിന്റെ മേലാ ഈ കളി..

അങ്ങിനെ പറഞ്ഞ് പറഞ്ഞ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് എന്നത് ഇന്റര്‍ നാഷണല്‍ പെണ്ണുകേസ് ലീഗ് എന്നതിലെത്തി നില്‍ക്കുകയാണിപ്പോള്‍... എല്ലാം ഇപ്പോള്‍ പെണ്ണുമയം ... തുടങ്ങിയത് നേരത്തെ പറഞ്ഞത് പോലെ സുനന്ധ പുഷ്കരില്‍ നിന്നുമാനെങ്കില്‍ ഇപ്പോള്‍ അതൊക്കെ വിട്ടു പോയി ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ലെവലില്‍ ആണ് നില്‍ക്കുന്നത്... സൌത്ത് ആഫ്രികന്‍ മോഡല് .. ലോകത്തെ ഏറ്റവും സെക്സിയായ നൂറു പേരില്‍ ഒരുവള്‍ അങ്ങിനെ ഒരു വെടിക്കുള്ള മരുന്നും നിറച്ചു നില്‍ക്കുന്ന ഗബ്രിയേല ഡെമെത്രിയേഡ്സ്
(Gabriella Demetriades). ഇങ്ങിനെ തന്നെയാണ് ഈ പേര് പറയുക എന്ന് തോന്നുന്നു..
ഈ പെണ്ണിനെന്താ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കാര്യം എന്നല്ലേ.. രണ്ടായിരത്തി ഒമ്പതില്‍ നടന്ന മിസ്സ്‌ ഐ പി
എല്ലിലെ ഒരു മത്സരാര്ത്തിയായിരുന്നു പാവം ഗബ്റിയേല കൊച്ച്.. അതൊരു കൊച്ച് തന്നെയാ, ഇരുപത്തി മൂന്നു വയസ്സ് മാത്രം.. ഈ കൊച്ചിന് ഇന്ത്യയിലേക്ക്‌ വിസ കൊടുക്കരുത് എന്ന് മോഡി സാര്‍ അന്ന് തന്നെ തരൂര്‍ സാറിന്റെ ഓഫീസില്‍ പറഞ്ഞതുമാ..ആ കൊച്ച് ഇന്ത്യയില്‍ വന്നാല്‍ മോഡി സാറിന്റെ കുടുംബം കൊഞാട്ടയാവുമെന്നും പറഞ്ഞതാ... പക്ഷെ കേട്ടില്ല.. വിസ കൊടുത്തു.. വിദേശ മന്ത്രിയോ ഐ പി എല്‍ ചെയര്‍മാനോ ആരാണ് വലുതെന്നു കാണിച്ചു തരാം എന്ന് അന്ന് മോഡി മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാവുമെന്നു ഉറപ്പ്... അല്ല പിന്നെ പെണ്ണു കേസുമായി ചെന്നാല്‍ ഒന്ന് രക്ഷിക്കണ്ടേ??... അല്ലാതെ അന്ന് പണി തന്നു അങ്ങിനെ മാന്യനായി ഇരിക്കാമെന്ന് തരൂര്‍ സാര്‍ നോക്കിയാല്‍ വെറുതെ വിടാന്‍ മോഡിയെന്താ കേരളത്തിലെ കൊണ്ഗ്രെസ്സ് നേതാക്കളോ.....

മോഡിയും ഗബ്രിയെലയും തമ്മില്‍ എന്താണ്‌ കിടപ്പുവശം എന്ന് സത്യമായിട്ടും എനിക്കറിയില്ല... ആകെ അറിയുന്നത് ഏതാണ്ട് ഒരു വശപ്പിഷകുന്ടെന്നു മാത്രം.

എന്ത് പറഞ്ഞാലും കളി ഇപ്പോളൊന്നും തീരുമെന്ന് തോന്നുന്നില്ല... കളി തുടങ്ങിയപ്പോള്‍ തന്നെ കാശുകാരന്റെ കളിയാണെന്ന് എല്ലാവരും പറഞ്ഞതാ.. പിന്നെ അതില്‍ കള്ളായി.... സിനിമയായി..രാഷ്ട്രീയമായി... ഇപ്പോള്‍ ഇതാ പെണ്ണു കേസുമായി... ഇനി ഈ കളി എവിടെ ചെന്നവസാനിക്കും എന്നറിയില്ല.. അതിന്നും കുട്ടിചാത്തന്‍ തന്നെ ശരണം.....ലീവെടുത്ത് കളികാണുന്ന കുട്ടിച്ചാത്തന്‍മാരല്ല. ശരിയായ ചാത്തന്‍ മാര്‍ തന്നെ....

തരൂര്‍ സാറിനോട് സ്നേഹത്തോടെ ഒരുപദേശം ചാത്തന്റെ ഉപദ്രവം ഇപ്പോള്‍ മന്ത്രിപ്പണിയെ കലഞ്ഞുള്ളൂ... കേരളത്തില്‍ ഇങ്ങിനെ ഒരു പാട് ചാത്തന്‍മാറും മന്ത്രവാദികളും ഇനിയുമുണ്ട്... പെണ്ണു കേസുമായി ബന്ടപ്പെട്ടു മന്ത്രിപ്പണി പോക്കൊന്നും കേരളത്തിന്നു ഒരു പുത്തരിയല്ല.... പ്രധാന മന്ത്രി പറഞ്ഞത് പോലെ രാസ്ട്രീയത്ത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഇങ്ങിനെ വന്നും പോയും ഇരിക്കും.. കഴിവുള്ള നട്ടെല്ലുള്ള ഒരു നേതാവിനെ ഞങ്ങള്‍ താങ്കളില്‍ കണ്ടതുമായിരുന്നു...പക്ഷെ.... കളി തുടങ്ങുമ്പോള്‍ ഒന്ന് ഇവറ്റകളെയൊക്കെ ഒന്ന് കണ്ടു തുടങ്ങുക.. അധികം അടുപ്പിക്കരുത്‌ അകട്ടുകയുമാരുത് ഒരു മിഡില്‍ ലെവലില്‍ അങ്ങ് പോവുക ... ഇതിലും വലിയ കളി കണ്ടാലും നമുക്ക് ഐ പി എല്ലുമതി എന്ന് പറയുന്ന പൊതു ജനം ഇവിടെ തന്നെയുണ്ടാവും...

എന്നാല്‍ ഇനി കളി അങ്ങട് തുടരട്ടെ!!!

.

Thursday, March 25, 2010

ബച്ചനല്ല.... അച്ഛന്‍ ബന്നാ പോലും ഞാള് മലയാളിയേള്‍ മാറൂല്ല മോനെ.....

.
ച്ചനാരാന്നാ അയാള്‍ടെ ബിജാരം...ആരായാലും ഞമ്മക്ക് ____ ..... (ഡാഷ് എന്താണെന്നത് ഓരോരുത്തരുടെയും മനോഗതം അനുസരിച്ച് അങ്ങ് പൂരിപ്പിച്ച്ചാള ) ... എല്ല പിന്നെ ... ഞാളോടാ കളി... ഞാള് ചെലപ്പം പറയും ഇങ്ങളെ അംബാസിഡര്‍ ആക്കാം മാരുതി ആക്കാം എന്നെല്ലാം...അതെല്ലാം കേട്ടിട്ട് ഇങ്ങോട്ടേക്കു ടികറ്റ് എട്ക്വേന്‍ പറഞ്ഞോ...??? എല്ല ഞാളാരെങ്കിലും പറഞ്ഞോ...??? പടചോനാണെ..... സോറി... കാറല്‍ മാര്‍ക്സാനെ...... കോടിയേരി സഖാവ് പറഞ്ഞിട്ടില്ല.

പിന്നെ എടക്കെടക്ക് എന്തെങ്കിലും പറയലും മാറ്റി പറയലും ഞാള് സഖാക്കള് ഭരിക്കാന്‍ കേരിയപ്പം തൊടങ്ങിയതല്ലപ്പാ.. അത് ഇങ്ങക്ക് മനസ്സിലാവാത്തത് ആരെ കൊയപ്പാ... ഏതായാലും ഞാളതല്ല കൊയപ്പം ...

പണ്ട് ... അങ്ങ് ഒരുപാടൊന്നും പോണ്ട... ഞാളിങ്ങ് കേരിയേരം തെന്നെ. ഞമ്മളെ മുഖ്യന്‍ ... അതേന്നേ ഞാളെ ബേലിക്കവുത്തെ അച്ചുമ്മാന്‍ തെന്നെ. മൂന്നു പൂച്ചകളെ അങ്ങ് ബിട്ടിരുന്നു... കൂട്ടത്തില്‍ പത്തു പതിനഞ്ചു ജെ സി ബി യും... എന്തിനു..??

മാന്ത്വാന്‍ ... എന്ത് മാന്ത്വാനാന്നോ??? എന്തും മാന്തും .... ആരേം മാന്തും... അങ്ങെനേനും അറിയിപ്പ്...എന്നിട്ടെന്തായി.....?????? എല്ല.... ഇങ്ങള് തെന്നെ പറ എന്തായി??? എന്താവ്വേന്‍ ??? ഒന്നുആയില്ല ... ആദ്യം പറഞ്ഞ് എന്തും മാന്താന്ന്.. പിന്നെ പറഞ്ഞ് അത് പറ്റൂല്ല ... പള്ളീം അമ്പലോം മാന്തര്‍ന്നു..... പിന്നേം മാറി പള്ളീം പാര്‍ടി ആപ്പീസ്ന്നും ആക്കി.... അബസാനം ഒന്നും മാന്തി ക്കൂടാന്നായ്...

എന്നിട്ട് ആ പൂച്ചോള് ഇപ്പം ... പൂച്ചയും ഈച്ചയുമെല്ലാത്ത കോലത്തിലായി എന്നല്ലാണ്ട് എന്താ പറയ്യ.... പാവങ്ങള്‍ തൊട്ടതിനും പിടിച്ചതിനും മാന്തിയതിനും.... എന്തിന്നു തുംമിയതിന്നും തുപ്പിയതിന്നും ബെരെ മറുപടിയും പറഞ്ഞ് നടക്കുകയാ... കേസ് എന്ന് പറഞ്ഞാല്‍ കേസന്നെ.... അതില്‍ ചെലരൊക്കെ കോടതിയില്‍ തെന്നെ കെടക്വേന്‍ മുറി കിട്ട്വോ എന്നന്വേഷിക്കുന്നുണ്ട് എന്നാ കേട്ടത്... കാരണം ഈ കേസേല്ലോം തീര്‍ന്നിട്ട് അങ്ങ് പൊരേല്‍ പോക്വെന്‍ സമയം കിട്ടണ്ടേ....

പൂച്വേളെ ബിട്ടോലും എലിയെളെ കൂട നിന്നോലുവൊക്കെ ഇപ്പം നല്ല സംഘ ഗാനോം പാടി കോല്‍കളി കളിക്കുകയാ... പണ്ട് ഞാളെ അന്തോണി മുഖ്യന്‍ ആയപ്പോം ആ പാവം ജാനു അമ്മേനേം കൂട്ടെരേം പറ്റിച്ച പോലെ... കോല്‍കളിയും കയിഞ്ഞു പിറ്റേന്ന് കളി ബെരെയെല്ലേ നടന്നെ... അങ്ങനെ തന്നെ ... അതെ പോല്‍ത്തെ കോല്‍കളി തെന്നെ....

ആ.... പറഞ്ഞ്.... പറഞ്ഞ്.... എടെല്ലോ എത്തി പോയി...

ശെരി..... വീണ്ടും ഞമ്മക്ക് കം റ്റു ദി പോയിന്റ് .... അങ്ങനെ ഞാളെ മന്ത്രി ഇപ്പറഞ്ഞ പോല്തെന്നെ ഒര് തമാശക്ക് അങ്ങ് പറഞ്ഞതെല്ലേ...????... ഞാളെ ബണ്ടീ കേരുന്നോന്ന് ...??? അപ്പള്‍തേക്കും ഇങ്ങളോടാരാ പറഞ്ഞെ പെട്ടീം കെട്ടുവൊക്കെ റെഡിയാക്വേന്‍.... പറഞ്ഞെത് ബെറും ടൂറിസം മന്ത്രിയല്ല .. ആബ്യന്തരോം കൂടിയുല്ലതാനെന്നു പറഞ്ഞിട്ടുണ്ടോ എന്തെങ്കിലും കാര്യം .....???? എങ്ങനെ പറഞ്ഞാലും മന്ത്രിയുടെ നമ്പര്‍ രണ്ടെല്ലേ...???? ഒന്നാം നമ്പര്‍ കാരന്‍ പറഞ്ഞിട്റെന്നെ ബടെ ഒര് പുല്ലും നടക്ക്ന്നില്ല... പിന്നെയാ രണ്ടാം നമ്പര്‍... എതിനെല്ലെങ്കില്‍ ഒന്നും രണ്ടും എണ്ണുന്നു... ഞമ്മളെ കാരാട് മൂപ്പര് മാത്രം ബിജാരിച്ചാ എന്തെങ്കിലും നടക്ക്വോ...???

പിന്നെ ബച്ചന്‍ മൂപ്പര്‍ ചോദിക്കുന്ന പോലെ ഇതൊന്നും ഞാക്കെന്താ നേരത്തെ അറിഞ്ഞൂടെനോ എന്നൊന്നും അങ്ങ് ചോദിചളയണ്ട ... ഞാക് തോന്നുന്നത് ഞാള് തോന്നുംമം.. തോന്നുംമം... ചെയ്യും... എല്ലെങ്കില്‍തെന്നെ ഇങ്ങള്‍ ഞാളെ പയേ മുദ്രാവാക്യം മറന്നുപോയോ ...??? ഞമ്മളെ പോലിസ് ഞമ്മളെ തച്ചാല്‍ ഇങ്ങക്കെന്താ കൊണ്ഗ്രസ്സെ...

അ.. അ...ആ ... ഇത് പറഞ്ഞു ബന്നെരാ ഞാളെ കൊണ്ഗ്രെസു കാരുടെ തമാശ ഓര്‍മ്മ വന്നത് ... ഞമ്മളെ യുത്തന്‍മാര്ടെതാണെന്നേയ്.... മൂത്ത കൊണ്ഗ്രെസ്സുകാരോട് സ്ഥാനമോഹം ഒയിവാക്വേന്‍... ഏത്... സ്ഥാന മോഹം ....ആര് ... കൊണ്ഗ്രെസ്സുകാര്....എന്താക്വേന്‍ ... ഒയിവാക്വേന്‍.. ഇതിലും ബല്യ തമാശ ബെരെ ഏതെങ്കിലും ഉണ്ടോ... അറിഞ്ഞൂട മക്കളെ ... ഞാനേതായാലും കേട്ടിട്ടില്ല ...

കൊണ്ഗ്രെസ്സിലെ കെളവന്‍ മാരെ കൂടാഞ്ഞിട്ടു മറ്റെടത് നിന്നും ബെര്ന്ന കച്ചറ ഡംപ് ചെയ്യണ്ട കുപ്പ തൊട്ടിയല്ല കൊണ്ഗ്രെസ്സ് എന്നാ ഞാളെ യൂത്ത് നേതാവ് ലിജു പറേന്നെ... ലിജു ബന്നപ്പം ഇതിലും ബല്യ ഒര് നാറ്റം ഇണ്ടാര്‍ന്നു എന്നത് സത്യം... ഏത് ...??? ഞാളെ സിദ്ധീകിനെ മാറ്റിയ കളിയേയ്...

പോട്ടെ പോട്ടെ പറഞ്ഞ് പറഞ്ഞിങ്ങനെ കാട് കേറി പോന്നാ...

പിന്നെ ബച്ചന്‍ സാബിന്റെ ഓരോ പൊട്ടാ ചോദ്യങ്ങള്‍ കാണുമ്പോളാ ഞാക്ക് ശെരിക്കും ചിരി ബെരുന്നെ.... എല്ല പിന്നെ ഇയ്യാളെല്ലാണ്ട് ഇങ്ങേനെയെല്ലോം ചോദിക്ക്വോ??? ഏത് ... ഇങ്ങേനെന്നു

"‘You take umbrage at my association with Gujarat, but never have the guts or courage to stop a Ratan Tata, or an Ambani from investing in the state and running successful factories and ventures there. Would you have the guts to tell them to not associate with the State, to pull out all their investment and man power they build through years and years of their ‘association’ ? I guess not. You would happily bring politics into the matter just to dissuade. But what good does that do to a person that is non political. Reason and common sense overrides all else in moments like this. Such a shame really."


വല്ലോം മനസ്സിലായോ..??? എബടെ ????? എനക്ക് മനസ്സിലായത്‌ പറഞ്ഞെരാം ....

അതായത്...ഗുജറാത്തിന്റെ കേസും കൊണ്ട് രാഷ്ട്രീയ കാരണോം പറഞ്ഞ് എന്നെ ബെന്ടാന്നു ബെച്ച ഇങ്ങള് ഞമ്മളെ
ടാറ്റയെയോ അംബാനിയെയോ ഇങ്ങളെ നാട്ടില് പുതിയ കച്ചോടം തൊടങ്ങാന്‍ ബന്നാ പൊറത്താ ക്കുവോന്നു .... ഓലുടെ കച്ചോടം മൊത്തം ഇപ്പോം ഗുസറാതിലല്ലേ ... ഗുസറാത്തില്... നാനോ ... കീണോ തൊടങ്ങി എല്ലോം അബ്ട തെന്നെ .... അപ്പോം അതാണ്‌ കൊസ്ടിയന്‍....

ഇതാ ഭായി ഞമ്മള് പറഞ്ഞത് ഇങ്ങക്ക് ബുദ്ധിയില്ലാന്നു... എല്ലെങ്കില്‍ ഇങ്ങള് ഇങ്ങനത്തെ ചോദ്യം ചോയ്ക്ക്വോ????

എല്ല.. പിന്നെ.... ടാറ്റക്കും അംബാനിക്കും പെരാന്തല്ലേ കേരളത്തില്‍ പുതിയ പെരിപാടി തോടങ്ങ്വെന്‍... എല്ല ... എന്ന കൊണ്ടൊന്നും പറയിക്കന്ട... ടാറ്റക്കും ബിര്‍ലയും അംബാനിയുമല്ല ...ഞമ്മളെ പാവം ഗോപാലേട്ടന്‍ ബെരെ ചായപീടിയയും പൂട്ടി മദ്രാസ്സില്‍ കച്ചോടം നടത്തുമ്മാ ഇങ്ങളെ ഒര് ചോദ്യം.... എന്‍റെ പോന്നു ഭായി ഇതേയ് സലം ബേറയാ... gods own country... ഏത്.......???? ദൈവത്തിന്റെ ... അതന്നെ....

(തീര്‍ന്നിട്ടില്ല കേട്ടോ എനിയും ഉണ്ട് പറയാന്‍... അപ്പം ബീണ്ടും കാണാം കേട്ടോ ....)