Wednesday, October 12, 2011

Eimaste'11



With pleasure we announce that Eímaste'11 - the annual get together of nam
alumni uae will be on 2nd of December 2011. Eímaste (είμαστε) is a greek
word which means "we are" in english and "നമ്മള്" in malayalam .

Thursday, September 23, 2010

മാനക്കെടിന്റെ കോമ്മണ്‍ വെല്‍ത്ത്....

.
കോമണ്‍ വെല്‍ത്ത് ഗൈംസ് ഇന്ത്യയില്‍ നടക്കുന്നു എന്നത് എല്ലാ ഇന്ത്യക്കാരെയും സന്തോഷിപ്പിച്ചതും അഭിമാനം നല്‍കിയതുമായ ഒരു വാര്‍ത്തയായിരുന്നു. പക്ഷെ ഇപ്പോള്‍ കോമണ്‍ വെല്‍ത്ത് എന്ന് പറയുമ്പോള്‍ തൊലി ഉരിയുന്ന ഒരു അനുഭവമാണ് ഓരോ ഭാരതീയനും ഉണ്ടാവുന്നത്. അച്ഛനമ്മമാരെ തെറി വിളിച്ചാല്‍ പോലും ചിരിച്ചോണ്ട് കേട്ടു നില്‍ക്കുന്ന മലയാളിയടക്കമുള്ള ഭാരതീയന്‍ കോമണ്‍വെല്‍ത്ത് എന്ന് കേള്‍ക്കുമ്പോള്‍ ജനകൂട്ടത്തിന്റെ മധ്യത്തില്‍ വച്ച് ഉടുമുണ്ടുരിഞ്ഞു പോയവനെ പോലെയാവുന്നു.

അഴിമതിയാരോപണത്തില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ വിശ്വസ്തനായ ജോയന്റ് ഡയറക്ടര്‍ ജനറല്‍ ടി.എസ്. ദര്‍ബാരിയുള്‍പ്പെടെ മൂന്നുപേരെ പുറത്താക്കി. അക്കൗണ്ടസ് ആന്‍ഡ് ഫിനാന്‍സ് ജോയന്റ് ഡയറക്ടര്‍ ജനറല്‍ എം. ജയചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മൊഹീന്ദ്രു എന്നിവരാണ് പുറത്തായ മറ്റുരണ്ടുപേര്‍. സംഘാടക സമിതിയുടെ ഖജാന്‍ജി സ്ഥാനത്തുനിന്ന് അനില്‍ഖന്ന രാജിവെക്കുകയും ചെയ്തു. പുറത്തായവരുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ . അനില്‍ ഖന്ന രാജിവെച്ച സാഹചര്യത്തില്‍ പുതിയ ഖജാന്‍ജിയായി എ.കെ. മട്ടുവിനെ തിരഞ്ഞെടുത്തു. ഗെയിംസിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ കമ്പനി 'സ്മാം' വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരുമായുള്ള കരാറും റദ്ദാക്കിയിട്ടുണ്ട്.


കൂടാതെ കോമണ്‍ വെല്‍ത്ത് ഗെയിംസ് വേണ്ടി എ ആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനത്തിനു നേരെയും വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നിരുന്നു . "ഓ യാരോ യെ ഇന്‍ഡ്യാ ബുലാ ലിയാ" എന്നു തുടങ്ങുന്ന ഗാനത്തില്‍ റഹ്മാന്‍ മാജിക് ഇല്ലായെന്നാണ് പൊതുവേ വന്നിട്ടുള്ള അഭിപ്രായം. ഓഗസ്റ്റ്‌ 28 നാണ് ഗാനം റിലീസ് ചെയ്തത്.

ഗെയിംസ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന Group of Ministers നു ഗാനം സ്വീകര്യമായില്ലെന്നും, എന്നാല്‍ റഹ്മാന് അനുവദിച്ച സമയം തീരെ കുറവായിരുന്നു എന്നും കേന്ദ്ര കായിക മന്ത്രി എം എസ് ഗില്‍ അഭിപ്രായപ്പെട്ടു. CWG എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ വി കെ മല്‍ഹോത്രയ്ക്കും ഗാനം പ്രതീക്ഷിച്ചത്രയും നിലവാരം പുലര്‍ത്തുന്നില്ല എന്ന അഭിപ്രായമാണുള്ളത്.

ലോക കപ്പ് ഗാനം വക്കാ വക്കാ പോലെയോ അല്ലെങ്കില്‍ റഹ്മാന്റെ തന്നെ ജയ് ഹോ പോലെയോ ഉള്ള ഒരു ഗാനം പ്രതീക്ഷിച്ച ആസ്വാദകര്‍ക്ക് മുമ്പില്‍ ഒരു സാധാരണ ഗാനമാണ് റഹ്മാന്‍ നല്‍കിയതെന്നാണ് പരക്കെയുള്ള സംസാരം.

ഇത്തരം പ്രശ്നനങ്ങള്‍ നിലനില്‍ക്കുമ്പോളാണ് ദല്‍ഹിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഒരുങ്ങിയ താമസ സ്ഥലത്തെ നിര്‍മാണ പിഴവുകളും മറനീക്കി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലീക് ചെയ്യുന്ന പൈപ്പ് ഫിട്ടിങ്ങ്സും വൃത്തിഹീനമായ മുറികളും താമസ സൌകര്യങ്ങളും തുടങ്ങി ഈ ഗൈംസ് ഇവിടെ നടത്താതിരിക്കാന്‍ വേണ്ടുന്ന എല്ലാ കാര്യങ്ങളും സംഘാടക സമിതി തകൃതിയായി ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌.സുരക്ഷാപ്പേടിയില്‍ പ്രമുഖ താരങ്ങള്‍ പലരും മേളയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതും ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ അന്ത്യശാസനം നല്‍കിയതും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗെയിംസിന് മുന്നോടിയായി വേദിയും വില്ലേജും സന്ദര്‍ശിക്കാനെത്തിയ സംഘം ഇവ വാസയോഗ്യമല്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഫെഡറേഷനുകള്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ദല്‍ഹിയിലെ തയാറെടുപ്പുകളില്‍ അതൃപ്തരായ ഇംഗ്ലണ്ട് തങ്ങളുടെ പങ്കാളിത്തം മുള്‍മുനയിലാണെന്ന് വ്യക്തമാക്കിയപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിന്റെ41അംഗ ആദ്യ സംഘത്തിന്റെ യാത്രതന്നെ മാറ്റിവെച്ചിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനകം അന്തരീക്ഷം മാറിയില്ലെങ്കില്‍ പങ്കാളിത്തം ഉറപ്പിക്കേണ്ടെന്നാണ് അവരുടെ ഭീഷണി. വെയില്‍സും ഇതേ നിലപാടിലാണ്.

അതോടൊപ്പം കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനടുത്തെ നടപ്പാത തകര്‍ന്ന് 23 പേര്‍ക്ക് പരിക്കേറ്റതു. പ്രധാന വേദിയായ നെഹ്‌റു സ്‌റ്റേഡിയത്തെയും, ഇതിനടുത്തെ കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു നടപ്പാത.തകര്‍ച്ചയുടെ കഥ അവിടെ അവസാനിക്കുന്നില്ല. പത്തരക്കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കി വന്ന നടപ്പാലം ചൊവ്വാഴ്ച തകര്‍ന്നു വീണതിന്റെ നാണക്കേടിന് തൊട്ടു പിന്നാലെ, പ്രധാന സ്‌റ്റേഡിയത്തിലെ ഭാരോദ്വഹന മല്‍സരവേദിയുടെ മേല്‍ക്കൂരയില്‍ ഒരു ഭാഗം ബുധനാഴ്ച അടര്‍ന്നുവീണു.പ്രധാന വേദിയുടെ മേല്കൂരയാണ് ഇന്നലെ തകര്‍ന്നു വീണത്‌. ദൈവം സഹായിച്ചത് കൊണ്ട് ആര്‍ക്കും അപകടമൊന്നുമുണ്ടായില്ല. ഗെയിംസ് വേദികള്‍ മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കും ശതകോടികളാണ് സര്‍ക്കാര്‍ ചെലവിട്ടത്. നടപ്പാലം വീണതിനു തൊട്ടു തലേന്ന് സ്‌റ്റേഡിയത്തിലെ മേല്‍വിതാനത്തില്‍ കുറെ ഭാഗം ഇളകി വീണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

ബുധനാഴ്ചത്തെ അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറി ടി.കെ.എ നായര്‍ വിവിധ സ്‌റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഗെയിംസ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ നേരത്തെ ഉന്നയിച്ച നിരവധി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്ന ഭീഷണിയും കൂടിയായതോടെ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പ് ത്രിശങ്കുവിലാണ്. അതിനിടെ സെപ്റ്റംബര്‍ 27ന് ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എസ് അസംബ്ലിക്കിടയില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദേശകാര്യ തലവന്മാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുമുണ്ട്.

വിദേശ ടീമുകള്‍ പലതും സുരക്ഷാപ്പേടിയിലാണ്. പടരുന്ന ഡെങ്കിപ്പനി മുതല്‍ ദല്‍ഹി ജുമാ മസ്ജിദിന് മുമ്പിലുണ്ടായ വെടിവെപ്പ്, താമസ സ്ഥലങ്ങളിലെ പോരായ്മകള്‍ എന്നിങ്ങനെ നീളുന്ന ആശങ്കയില്‍ പല പ്രമുഖ താരങ്ങളും ദല്‍ഹിക്ക് പോകേണ്ടെന്ന് തീരുമാനിച്ചു.മുന്‍ നിര ബ്രിട്ടീഷ് താരങ്ങളും, ആസ്‌ത്രേലിയ, ന്യൂസിലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും ഗെയിംസില്‍ നിന്നു പിന്‍മാറുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.


അതോടൊപ്പം സ്‌ഫോടക വസ്തുക്കളുമായി ഗെയിംസ് വേദികളില്‍ കയറിയിറങ്ങി നടക്കാന്‍ കഴിഞ്ഞുവെന്ന വിദേശ പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ സുരക്ഷാ പിഴവുകളെക്കുറിച്ച ആശങ്ക കൂട്ടുന്നുണ്ട് . പഴകിയ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ കോമണ്‍ വെല്‍ത്ത് ഗൈംസ് ഉദ്ഘാടനത്തിന് കൊഴുപ്പു പകരാന്‍ പരിശീലനം നടത്തുന്ന കലാകാരന്മാര്‍ ബുധനാഴ്ച ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചു എന്നതും ഈ മാനക്കെടിന്റെ അളവ് കൂട്ടുന്നത്‌ തന്നെ. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടനം കൂടുതല്‍ മോശമായ സാഹചര്യത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്ത്രിതലയോഗം വിളിച്ചു. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി എം.എസ് ഗില്‍, നഗരവികസന വകുപ്പ് മന്ത്രി ജയ്പാല്‍ റെഡ്ഡി എന്നിവരെയാണ് യോഗത്തിന് വിളിച്ചത്. ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

ഗെയിംസിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ കായിക താരങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാഹചര്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നറിയുന്നു.

വാല്‍ക്കഷണം:
കോമണ്‍ വെല്‍ത്ത് അഴിമതിയും കുഴപ്പങ്ങളും ചര്‍ച്ചയായപ്പോള്‍ ഒരു വിരുതന്റെ കമന്റ്: "ദൈവ സഹായം ഇന്ത്യക്ക് വേണ്ടുവോളമുണ്ട് അല്ലെങ്കില്‍ ചിലപ്പോള്‍ ഒളിമ്പിക്സോ മറ്റോ ഇന്ത്യക്ക് അറിയാതെ കിട്ടിപോയെങ്കില്‍ തെണ്ടിയത് തന്നെ...."

Sunday, July 4, 2010

പൊതുയോഗവും പൊതു ജനങ്ങളുടെ "യോഗ"വും..

.
കേരളത്തില്‍ പൊതു നിരത്തുകളിലെ പൊതു യോഗങ്ങള്‍ ഹൈ കോടതി നിരോധിച്ചു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി ഇക്കഴിഞ്ഞ ജൂണ്‍ മാസം 21ന്‌ സമര്‍പ്പിച്ച പൊതു താല്പര്യ ഹരജി പരിഗണിച്ചാണ് ഹൈ കോടതി ഈ വിധി പ്രസ്താവിച്ചത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ സ്ക്വയറില്‍ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന പൊതു യോഗങ്ങള്‍ ഗതാഗത കുരുക്കുണ്ടാക്കുന്നതിനാല്‍ സ്റ്റേഷന്‍ സ്ക്വയറില്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിനു അനുമതി നല്‍കുന്നത് തടയണം എന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

പോലിസ് നല്‍കിയ രിപോര്ടിലും ആലുവ സ്ക്വയറിലെ പൊതുയോഗങ്ങള്‍ ക്രമ സമാധാന പാലനത്തിന്നു വിഘാതമാവുന്നുണ്ടെന്ന പരാമര്‍ഷമായിരുന്നു ഉണ്ടായിരുന്നത് . കേസ് വിചാരനക്കെടുത്ത്തപ്പോള്‍ ഗവണ്മെന്റിനു വേണ്ടി ഹാജരായ പ്ലീഡര്‍, സര്കാരിന്നു ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായമുണ്ടോയെന്ന കാര്യം കോടതിയെ അറിയിച്ചുമില്ല. അത് പോലെ സാധാരണ ഗതിയില്‍ സര്‍കാരിനെ ബാധിക്കുന്ന ഇത്തരം പൊതു താല്പര്യ ഹരജികള്‍ ഫയലില്‍ സ്വീകരിക്കുമ്പോള്‍ അഡ്വകറ്റ്ജനറല്‍ വിശധമായ മറുപടി പത്രിക തയാറാക്കാന്‍ സമയം ചോദിക്കാരുള്ളത് ഇത്തവണ ആവശ്യപ്പെട്ടിരുന്നുമില്ല.

അങ്ങിനെ ഗവേര്‍ന്മെന്റ്റ്‌ ഭാഗത്ത് നിന്നും ഇതിനെ എതിര്‍ക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അനുകൂലമായ പോലിസ് റിപ്പോര്‍ട്ട്‌ നല്‍കുകയുമാണ് ചെയ്തത്.അതായത് കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം രുരല്‍ പോലിസ് സൂപ്രണ്ട് അഡ്വകറ്റ്ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആലുവ സ്ക്വയറിലെ പൊതുയോഗങ്ങള്‍ ട്രാഫിക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുന്ടെന്നാണ് പറയുന്നത് . ഈ ഹരജിയുടെ പൊതുതാല്പര്യം അംഗീകരിച്ചു കൊണ്ട് ഹൈ കോടതി കേരളമൊന്നടങ്കം പൊതു നിരത്തുകളിലെ പൊതു യോഗം നിരോധിച്ചു കൊണ്ട് വിധിയിരക്കുകയും ചെയ്തു .

എന്നാല്‍ കോടതിയില്‍ ഈ ഹരജിയെ എതിര്‍ക്കാതിരുന്നവര്‍ ഇപ്പോള്‍ കോടതി വിധിയും വിധിച്ച ജഡ്ജിമാരെയും എതിര്‍ക്കുകയാണ് ചെയ്യുന്നത്. പൊതു നിരത്തുകളില്‍ പ്രകടനവും പൊതുയോഗവും നടത്തി ജഡ്ജിമാരെ ചീത്ത പറഞ്ഞും വെല്ലുവിളിച്ചുമാണ് ഭരണപക്ഷ നേതാക്കള്‍ ഈ കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷവും മറ്റു പാര്‍ട്ടികളും ഈ വിധിയെ അനുകൂലിക്കുന്നില്ലെങ്കിലും ഭരണപക്ഷ നേതാക്കളെ പോലെ ഒരു തുറന്ന പോരിന്നു അവര്‍ തയ്യാരാവുന്നില്ലെന്നു മാത്രം.

അതുപോലെ പൊതു നിരത്തുകളില്‍ പൊതു യോഗം നടത്തുന്നത് നിരോധിക്കുന്നത് ശരിയല്ല എന്നാണ് കേരളത്തിലെ മുതിര്‍ന്ന നിയമജ്ഞനായ ജസ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം.പാവപ്പെട്ടവന്നു പ്രതിഷേധിക്കാന്‍ പൊതു നിരത്തുകളും ഉപയോഗിക്കാമെന്നും അത് അനുവദിക്കേണ്ടതാണെന്നുമാണ് കൃഷ്ണയ്യരുടെ പക്ഷം. അതല്ലാതെ വലിയ വാടക കൊടുത്തു പ്രത്യേക സ്ഥലം കണ്ടെത്തനമെന്നത് തികച്ചും നടപ്പാക്കാനാവാത്തതാനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഹൈ കോടതി നേതാക്കളുടെ രൂക്ഷമായ ഇത്തരം പ്രതികരണങ്ങളെ വിമര്‍ശിച്ചു. ഏത് വിധിയും വിമര്‍ശന വിധേയമാണെന്ന് സമ്മതിച്ച കോടതി പക്ഷെ വിധിക്കുന്ന ജഡ്ജിമാരെ വ്യക്തി പരമായി വിമര്‍ശിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതികരിച്ചത്. ഇത്തരം വിമര്‍ശനങ്ങളില്‍ നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷയാണ്‌ കോടതി യഥാര്‍ത്തത്തില്‍ എതിര്‍ത്തത്. അത് പോലെ ഇത്തരം കാര്യുഅങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പൊതു നിറത്തില്‍ പി[ഒത്തു യോഗം നടത്തരുതെന്ന കോടതി വിധിയെ മുഴുവനായും അന്ഗീകരിക്കുന്നില്ലെങ്കിലും അതിനെതിരെ ഭരണ പക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളിലും അതില്‍ അവരുപയോഗിച്ച ഭാഷയിലും കോടതി നിലപാടിനോട് യോജിക്കുന്ന അവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികള്‍.അങ്ങിനെ കേരളത്തിലെ രാഷ്ട്രീയ നേതുത്വത്തിനുംമാധ്യമങ്ങള്‍ക്കും കുറച്ചുകാലത്തേക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു കാരണം കിട്ടിയെന്നു മാത്രം.

ഈ കാര്യത്തിലെ നേതാക്കളുടെ ആവേശം കാണുമ്പോള്‍ കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം ഈ കോടതി വിധിയാണെന്ന് തോന്നിപോകുന്നു. പൊതു സ്ഥലങ്ങളില്‍ പൊതുയോഗം നടത്തിയില്ലെങ്കില്‍ കേരളം ഒന്നടങ്കം നശിച്ചു പൂകും എന്ന രീതിയിലാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നതും.അതോടൊപ്പം നേരത്തെ തന്നെ പൊതു സ്ഥലങ്ങളില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്ഥലത്തെ പോലിസ് സ്റ്റേഷനില്‍ നിന്നും അനുമതി നേടിയതിനു ശേഷം മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഒറ്റയടിക്ക് കേരളത്തില്‍ ഒന്നടങ്കം ഹൈ കോടതി ഇത്തരം ഒരു നിയമം കൊണ്ട് വരുന്നതിനു പകരം ആവശ്യ സ്ഥലങ്ങളില്‍ അതതു പോലിസ് സ്റെഷനുകളില്‍ നിന്നും അനുമതി നിഷേധിക്കുന്ന രീതി കൊണ്ടുവന്നാലും മതിയായിരുന്നു.

എന്നാല്‍ വില വര്ദ്ധനവുകളില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തില്‍, അത് പെട്രോലായാലും, പാലായാലും, മറ്റു നിത്യോപയോഗ സാധനങ്ങലായാലും, സത്യത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണോ ഇത് എന്നു ചിന്തിക്കേണ്ടത് കേരളത്തിലെ സാധാരണക്കാരനായ പൊതുജനമാണ്.

കഴിഞ്ഞ ആഴ്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്. അതോടൊപ്പം ഇനി വില നിര്‍ണ്ണയിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കികൊണ്ട് ഈ ആഘാതത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്ര ഭരണകൂടം. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനനുസരിച്ചു ഒരു ഉപബോഗ സംസ്ഥാനമായ കേരളത്തില്‍ ഉപ്പുമുതല്‍കര്‍പ്പൂരം വരെ വില വര്‍ദ്ധനവുണ്ടാകും എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യവുമാണ്.

പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ്‌ കേന്ദ്ര സര്‍കാരിന്റെ സമ്മാനമായിരുന്നെങ്കില്‍ അതിനുമുമ്പ് തന്നെ പാല്‍ വില വര്‍ദ്ധിപ്പിച്ചു കൊണ്ട് കേരള സര്കാരും പൊതുജനങ്ങള്‍ക്കു അത്യാവശ്യം സന്തോഷം നല്‍കിയതാണ്. അതോടൊപ്പം പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ തന്നെ കേരളത്തില്‍ ഹര്‍ത്താലും സങ്കടിപ്പിച്ചിരുന്നു കേരളത്തിലെ ഭരണ പക്ഷമായ ഇടതു പക്ഷം.അതോടൊപ്പം വീണ്ടും ഒരു ഓള്‍ ഇന്ത്യ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട് ഇടതു പക്ഷം കൂടെ ബി ജെ പിയും.

ജൂലൈ അഞ്ചാം തീയതി നടക്കുന്ന പ്രസ്തുത ഹര്‍ത്താലില്‍ നിന്നും ഇടതു പക്ഷത്തിന്റെ ഒരു ശക്തി കേന്ദ്രമായ ത്രിപുരയെ ഒഴിവാക്കിയിടുണ്ട് ഇടതു പക്ഷം. കാരണമായി പറഞ്ഞിരിക്കുന്നത് ഈ പേരില്‍ അവിടെ നേരത്തെ തന്നെ ഒരു ഹര്‍ത്താല്‍ നടത്തിയത് കൊണ്ടാണ് അവിടെ ആ ദിവസം ഹര്‍ത്താല്‍ ഇല്ലാത്തത് എന്നാണ് . അപ്പോള്‍ ന്യായമായും ഉണ്ടാവുന്ന ഒരു സംശയം കേരളത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന ഹര്‍ത്താല്‍ / പണിമുടക്ക്‌ എന്തിന്റെ പേരിലായിരുന്നു എന്നാണ്.

ഏത് വില വര്‍ദ്ധനവുമായി ബന്ധപ്പെട്ടും എപ്പൊഴും കേരളം കേന്ദ്രത്തെയും കേന്ദ്രം കേരളത്തെയും കുറ്റപ്പെടുത്തുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് വരെ ഈ ഹര്‍ത്താലുകള്‍ കൊണ്ട് ഏതെങ്കിലും ഒരു സാധനത്തിന്റെ വില വര്‍ദ്ധനവ്‌ പിന്വളിക്കപ്പെടുകയോ അല്ലെങ്കില്‍ വര്‍ദ്ധിച്ച വിലയില്‍ നിന്നും കുറവ് സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് അതിലും വലിയ ഒരു സത്യമായി നിലകൊള്ളുന്നു. അപ്പോള്‍ പി[ഇന്നേ എന്തിനാണ് ഇങ്ങിനെയൊരു ഹര്‍ത്താല്‍ എന്നു ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവസരം സാധാരണക്കാരനായ മലയാളിക്ക് തന്നെ നല്‍കുന്നു. ഇത്തരം എല്ലാ പ്രശ്നങ്ങളിലും വേട്ടക്കാരനോടോപ്പവും ഇരയോടോപ്പവും ഒരേ രീതിയില്‍ സഹകരിക്കുന്നവര്‍ ഒരേ ആളുകള്‍ തന്നെയെന്നത് വളരെ ശ്രദ്ധയോടെ കാണേണ്ട കാര്യമാണ്.

വാല്‍ കഷണം:

പിന്നെ കോടതി വിധികളുടെ കാര്യം: കേരളത്തില്‍ ഹൈക്കോടതി നിരോധിച്ചത് പലതുമുണ്ട്. ഒറ്റനമ്പര്‍ ലോട്ടറി മുതല്‍ പൊതുസ്ഥലങ്ങളിലെ പുകവലി, സീറ്റ് ബെല്ട്ടില്ലാത്ത യാത്ര, ...അങ്ങിനെയങ്ങിനെ....എന്തിനു പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് വരെ .... എന്നിറ്റു എന്തു സംഭവിച്ചു.... പോലീസുകാര്‍ കുറെ കാശുണ്ടാക്കി... അത്ര തന്നെ ...

ഇതെല്ലാം അനുഭവിക്കുക എന്നതാണ് ഓരോ പൊതു ജനത്തിന്റെയും "യോഗം". ശരിക്കും ഇത് തന്നെയാണ് "യോഗം" അല്ലാതെ പാര്‍ടി മീറ്റിങ്ങുകളല്ല എന്നതും ലോകജനതയില്‍ ഏറ്റവും ബുദ്ധിമാനായ മലയാളിക്ക് അറിയാതിരിക്കില്ല. ഇതെല്ലാം അറിയാമെങ്കിലും വീണ്ടും വീണ്ടും ഇതൊക്കെ അനുഭവിക്കാനുള്ള യോഗം ഇനിയും നമുക്കൊക്കെയുണ്ടാവട്ടെ എന്നആശംസയോടെ..

Friday, June 25, 2010

മലയാളി തമിഴന്റെ അടുത്ത് നിന്നും പഠിക്കേണ്ടതും... പഠിച്ചതും...

.
ലോക ക്ലാസ്സിക്കല്‍ തമിഴ് ഭാഷാ സമ്മേളനം കോയമ്പത്തൂരില്‍ തുടങ്ങി. ജൂണ്‍ 23 മുതല്‍ 27 വരെ നടക്കുന്ന സമ്മേളനം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. അവിനാശി റോഡിലുള്ള കൊഡിസ്സിയ വ്യാപാര കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്ന 4.40 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തല്‍ സമ്മേളനത്തിനെത്തുന്ന 50,000 പേര്‍ക്ക് ഇരിപ്പിടമൊരുക്കും. 4000 നിരീക്ഷകരും ഗവേഷണ പ്രബകര്‍ത്താക്കളും തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച ശേഷമുള്ള ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കും. 2004 ല്‍ ആണ് തമിഴിന് ക്ലാസിക്കല്‍ ഭാഷാ പദവി ലഭിച്ചത്. 1966 ല്‍ ക്വാലാലംപൂരില്‍ ആയിരുന്നു ആദ്യത്തെ തമിഴ് ഭാഷാ സമ്മേളനം നടന്നത്. പിന്നീട് 78 ല്‍ ചെന്നെയിലും, അതിന്നു ശേഷം പാരീസ് ജാഫ്ന,മധുര, ക്വാലാലംപൂര്‍, മൌരീഷ്യസ്, അവസാനം 95 ല്‍ തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളിലും തമിഴ് സമ്മേളനങ്ങള്‍ നടന്നു. അങ്ങിനെ നോക്കുമ്പോള്‍ ലോക ക്ലാസ്സിക്കല്‍ ഭാഷാ പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ സമ്മേളനമാനിപ്പോള്‍ നടക്കുന്നത്.

നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷു സര്‍കാരിന്റെ മുമ്പില്‍ ക്ലാസ്സികല്‍ ഭാഷാ പദവിക്ക് വേണ്ടി ആവശ്യപ്പെട്ടു തുടങ്ങിയ ശ്രമമാണ് രണ്ടായിരത്തി നാലില്‍ തമിഴ് സമൂഹം വിജയം കണ്ടത്. അന്ന് അറബി, സംസ്കൃതം, പേര്‍ഷ്യന്‍ എന്നീ ഭാഷകള്‍ക്ക് മാത്രമായിരുന്നു ക്ലാസ്സിക് പടവിയുണ്ടായിരുന്നത് എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്. മലയാളമടക്കം പല പ്രാദേശിക ഭാഷകളും ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍ ആണു ഈ ഒരു ലോക ഭാഷാ സമ്മേളനം തമിഴ് ജനത നടത്തുന്നത് എന്നും എന്നും അറിയേണ്ടതുണ്ട്. അതെ പോലെ കോടികളാണ് തമിഴ്നാട് ഈ ഒരു ഭാഷ സമ്മേളനത്തിന്റെ പേരില്‍ തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിന്നും വേണ്ടി ചിലവഴിക്കുന്നത്.

നാല്പത്തി ഒമ്പത് രാജ്യങ്ങളില്‍ നിന്നും ആയിരത്തിലധികം പ്രതിനിധികളാണ് തമിഴ് ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനെത്തുന്നതും.ഇതിനു പുറമേ സാംസ്കാരിക പരിപാടികളും പൌരാണിക തമിഴ് സംസ്കൃതിയുടെ പ്രദര്‍ശനവും, ആയിരക്കണക്കിന് കലാകാരന്‍മാര്‍ അണിനിരക്കുന്ന ഘോഷയാത്രയും തുടങ്ങി വളരെ വിപുലവും പൊതു ജന പങ്കാളിത്തം ഉറപ്പിക്കുന്നതുമായ വിവിധ പരിപാടികളാണ് ഈ ലോക ക്ലാസ്സിക്കല്‍ തമിഴ് ഭാഷാ സമ്മേളനത്തിന്റെ ഭാഗമായി സങ്കടിപ്പിക്കുന്നത്. ലോക പ്രശസ്ത സംഗീതജനനായ എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴ് സാഹിത്യകാരനുമായ കലൈഞ്ജര്‍ എം കരുണാനിധിയുടെ വരികള്‍ ആണു ഈ സമ്മേളനത്തിന്റെ അവതരണ ഗാനം എന്നതും ശ്രദ്ധേയമാണ്.

മഹത്തായ ഭൂതകാലത്തിന്റെ ഉള്‍തുടിപ്പുകള്‍ കാത്തു സൂക്ഷിക്കുന്നതോടൊപ്പം വര്ത്തമാനത്തിന്നു വേണ്ടിയും ഭാവിക്ക് വേണ്ടിയുമുള്ള പല കാര്യങ്ങളും ഈ ഒരു സമ്മേളനത്തില്‍ തമിഴ്നാട് മുമ്പോട്ട്‌ വെക്കുന്നുണ്ട്.സമ്മേളനത്തോടനുബന്ധിച്ചു തന്നെ തമിഴ് ഇന്റര്‍നെറ്റ്‌ സമ്മേളനവും സങ്കടിപ്പിക്കുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഭാഷയെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ധേഷതോടെയാണ് ഈ ഇന്റര്‍നെറ്റ്‌ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചെന്നൈ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ കടകളുടെയും ബോര്‍ഡുകള്‍ തമിഴിലും എഴുതണം എന്ന നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്.അത്തെ പോലെ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന അമ്പതിലധികം റോഡുകള്‍ക്കും അവയുടെ ഇംഗ്ലീഷ് പേരുകള്‍ തമിഴിലേക്ക് മാറ്റാനുള്ള തീരുമാനവും നടപ്പില്‍ വരുത്തുന്നുണ്ട്.

അണ്ണാ സര്‍വകലാശാലയിലെ എന്ജിനീരിംഗ് അടക്കം പല കോര്സുകളും തമിഴ് മീഡിയത്തില്‍ തുടങ്ങാനുള്ള തീരുമാനവും ഇതോടൊപ്പം നടക്കുന്നു. ഇങ്ങിനെ തമിഴ് ഭാഷ എന്നത് ഓരോ തമിഴന്റെയും ഉള്ളില്‍ ഒരു അഭിമാനമായി ജ്വലിപ്പിക്കാനും ആ ഭാഷ എന്നെന്നും നിലനിര്‍ത്താനുമുള്ള ശ്രമങ്ങളാണ് തമിഴ്നാട് സര്‍കാരിന്റെ ഭാഗത്ത് നിന്നും വിശിഷ്യാ മുഖ്യമന്ത്രി എം കരുണാനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നതും.

ഇവിടെയാണ്‌ നമ്മള്‍ മലയാളികളുടെ ഭാഷാസ്നേഹവും ഭാഷാ സംസ്കാരവും ഒന്ന് പരിശോധിക്കേണ്ടതും. മലയാള ഭാഷയ്ക്ക്‌ ക്ലാസ്സികല്‍ പദവി വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകത്ത് മലയാളിയുള്ളിടത്തൊക്കെ മലയാളഭാഷ പഠനം എന്ന ലകഷ്യത്തോടെ തുടങ്ങിയ മലയാളം മിഷന്‍ ഉദ്ഘാടനം കഴിഞ്ഞോ എന്നു ചോദിച്ചാല്‍ കഴിഞ്ഞു എന്നല്ലാതെ വേറെ ഒന്നും ഇന്ന് വരെ സംഭവിച്ചിട്ടുമില്ല.അതിനായി ബജറ്റില്‍ വകയിരുത്തിയ കോടികള്‍ എവിടെപ്പോയ് എന്നും ആര്‍ക്കുമറിയില്ല. അത് പോലെ എന്ജിനീരിംഗ് എന്നല്ല എല്‍ കെ ജി മുതല്‍ മലയാളം പഠിപ്പിക്കാത്ത സ്കൂളുകള്‍ക്ക് മാത്രം വിദ്യാര്‍ത്തികളെ ചേര്‍ക്കുകയും മലയാളം മീഡിയം ഗവര്‍ന്മെന്റ് സ്കൂളുകളില്‍ പോലും ഇന്ഗ്ലിഷ് മീഡിയം എന്ന അവസ്ഥ വരുത്തുകയുമാണ് മലയാളി ചെയ്യുന്നത്.

മലയാളം നന്നായി എഴുതാനും വായിക്കാനും, എന്തിന് സംസാരിക്കാന്‍ പോലും പുതു തലമുറയിലെ എത്ര മലയാളികള്‍ക്ക് അറിയാം എന്നത് ഈ അവസരത്തില്‍ ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യവുമാണ്. എന്‍റെ മക്കള്‍ക്ക്‌ മലയാളം അറിയില്ല എന്നു അഭിമാനത്തോടെ പറയുന്ന മലയാളിക്ക് എന്തു ക്ലാസ്സിക്കല്‍ മലയാളം എന്തു ലോക ഭാഷാ സമ്മേളനം??

മുമ്പ് പാണ്ടി എന്നും അണ്ണാച്ചി എന്നും പുച്ഛത്തോടെ തമിഴെനെ വിളിച്ച മലയാളി അവന്റെ ഭാഷാ സ്നേഹത്തെയും സംസ്കാരത്തെയും ആദരവോടെ കാണേണ്ട സമയമാണിത്. ഇങ്ങിനെ പലതും തമിഴനില്‍ നിന്നും മലയാളിക്ക് പഠിക്കാനുമുണ്ട്. അതേസമയം മലയാളി ആവശ്യമില്ലാത്ത പലതും തമിഴറെ അടുത്ത് നിന്നും പഠിച്ചിട്ടുണ്ട് . അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മലയാള സിനിമയില്‍ അടുത്തകാലത്തായി സംഭവിക്കുന്ന ഫാന്‍സ്‌ അസോസിയേഷന്‍ കോപ്രായങ്ങള്‍.

മലയാള സിനിമ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നിന്നും മാറി ഫാന്‍സ്‌ അസ്സോസിയെഷന്നു വേണ്ടിയുള്ള വെറും തറ സിനിമകളായി മാറിയിരിക്കുകയാണിന്ന്. സാധാരണ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കോപ്രായങ്ങളും അവതരണങ്ങളും കൊണ്ട് സമ്പന്നമായ ഇന്നത്തെ മലയാള സിനിമ പഴയ തമിഴ് സിനിമയുടെ നിലവാരത്തില്‍ നിന്നും താഴോട്ടു പോയിരിക്കുന്നു എന്നു പറയേണ്ടി വരും. അതേപോലെ സിനിമാ റിലീസ് ദിവസങ്ങളില്‍ ഫാന്‍സ്‌ അസോസിയേഷന്‍ കാണിക്കുന്ന കോപ്രായങ്ങളും മുമ്പ് പാണ്ടികളുടെ കളികള്‍ എന്നു പറഞ്ഞു പരിഹസിച്ചവരായിരുന്നു ഞങ്ങള്‍ മലയാളികള്‍.

അതുപോലെ കഴിഞ്ഞ ആഴ്ചകളില്‍ ഒന്നില്‍ കേരളത്തിലെ ഒരു നേതാവിന്റെ അറസ്റ്റിനെ എതിര്‍ക്കാന്‍ അണികള്‍ നടത്തിയ ആത്മാഹുതി ശ്രമവും മലയാളി പഠിച്ചത് വ്യക്തി പൂജയിലധിഷ്ടിതമായ തമിഴ് രാഷ്ട്രീയ ശൈലിയില്‍ നിന്നും തന്നെയാണ്. നേരത്തെ തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ജനങ്ങള്‍ നേതാക്കന്മാരുടെ മരണങ്ങളിലും അറസ്റ്റുകളിലും വേദനയും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ ആത്മാഹുതി നടത്തുമ്പോള്‍ അതിനെ പുച്ച്ച ഭാവത്തോടെ നോക്കി കണ്ടിരുന്ന മലയാളി ഇന്ന് അത്തരം ബുദ്ധിയില്ലായ്മയും പ്രകടനാത്മകതയും സ്വന്തം പ്രവര്‍ത്തനങ്ങളായി ഏറ്റെടുക്കുകയാണ്. ഇങ്ങിനെ തമിഴന്‍ ഒഴിവാക്കുന്ന വൃത്തികേടുകള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി അവരുടെ പ്രവര്‍ത്തനങ്ങളിലെ നല്ല വശങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്.

വാല്‍ക്കഷണം:
നേരത്തെ ഇവിടെ കമ്പനി താമസസ്ഥലത്ത് ഞങ്ങളുടെ റൂമില്‍ മൂന്നു പേരില്‍ ഞങ്ങള്‍ രണ്ടു മലയാളികളും ഒരാള്‍ തമിഴനുമായിരുന്നു. പക്ഷെ തമിഴ് നാട്ടുകാരനായ സുഹൃത്ത് നല്ല വെളുത്തു വെള്ളാരംകണ്ണൊക്കെയുള്ള സുന്ദരനും ഞങ്ങള്‍ രണ്ടു മലയാളികള്‍ സാമാന്യം കരുത്തവരുമായിരുന്നു. അത് കൊണ്ട് തന്നെ മലയാളിയായ എന്‍റെ കൂട്ടുകാരന്‍ എന്നും തമാശയായി പറയും:" അവന്‍ തമിഴനാനെന്നു ആരോടും പറയണ്ട കേട്ടോ. കാരണം അവനെയും ഞങ്ങളെയും കണ്ടാല്‍ ഞങ്ങള്‍ തമിഴ് നാട്ടുകാരും അവന്‍ മലയാളിയുമാനെന്നു എല്ലാവരും കരുതും ". എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരുതുന്നത് എല്ലാരും അങ്ങിനെ തന്നെ കരുതിക്കോട്ടെ എന്നാണ്. തമിഴന്റെ ശരീര സൌന്ദര്യം കൊണ്ട് മാത്രമല്ല സ്വഭാവവും സംസ്കാരവും കൊണ്ട്.
.

Sunday, June 20, 2010

മഹാരാജയ്ക്ക് ഒരു വലിയ നമസ്കാരം..

.
ഈയടുത്ത കാലത്തായി ഇന്ത്യന്‍ വിമാന കമ്പനികളും അധികൃതരും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ എന്നും ഒരു ഭീകര മുഖമാണ് മാധ്യമങ്ങളില്‍ അവയ്ക്കുണ്ടാവാരുള്ളതും. വിമാനങ്ങളുടെ സമയം തെറ്റിയുള്ള പറക്കലുകളും അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനയും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റവും മറ്റുമായിരുന്നു എന്നും വാര്ത്തയാകാരുള്ളതും.

പ്രത്യേകിച്ച് സാധാരണക്കാരായ പ്രവാസികള്‍ക്ക് അവരുടെ വേദനയിലും ദുരിതത്തിലും ഒരു കൈതാങ്ങാവുന്നതിന്നു പകരം അവന്റെ ദുരിതമെന്ന എരിതീയിലേക്ക് വീണ്ടും വീണ്ടും എണ്ണയൊഴിച്ച്ചു ആളികത്തിക്കുകയും ആ തീയില്‍ വെന്തുരുകുമ്പോള്‍ അതിന്റെ രുചി ആസ്വദിക്കാന്‍ പരന്നിരങ്ങുകയും ചെയ്യുന്ന ശവംതീനികള്‍ ആയാണ് വാര്‍ത്താ മാധ്യമങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടാരുള്ളത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മുഖമാണ് കഴിഞ്ഞ ദിവസം ദുബായില്‍ വെച്ചു ചേര്‍ന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം കാണാനായത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവാസിയാത്രികര്‍ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും വേദനകള്‍ക്കും ഒരു സാന്ത്വന സ്പര്‍ശം തന്നെയായിരുന്നു ഈ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍. എയര്‍ ഇന്ത്യ ചെയര്‍മാനും എം ഡി യുമായ അരവിന്ദ് ജാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അബൂദാബി ചേമ്പര്‍ ഓഫ് കോമ്മെര്‍സ് ഡയരക്ടരുമായ പത്മശ്രീ എം എ യൂസുഫലിയും എയര്‍ ഇന്ത്യയുടെ ഗള്‍ഫ്‌ മേഘലയിലെ വിവിധ കണ്ട്രി മാനെജര്മാരുമാണ് പങ്കെടുത്തത്.

ജൂലൈ മാസം നടക്കേണ്ടിയിരുന്ന പ്രസ്തുത യോഗം നേരത്തെ തന്നെ നടത്താനും സാധാരണക്കാരായ പ്രവാസികളുടെ മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനും പത്മശ്രീ എം എ യൂസഫലിയാണ് പ്രധാന പങ്കു വഹിച്ചത് എന്നതും ശ്രദ്ധേയമാണ്. പ്രസ്തുത യോഗത്തിലെ ഓരോ തീരുമാനങ്ങളും ഒരേ സമയം എയര്‍ ഇന്ത്യയുടെ "ഉടമയും അടിമയു"മായ ഓരോ പ്രവാസിയാത്രക്കാരനും വളരെയേറെ ആശ്വാസവും ശുഭാപ്തി വിശ്വാസവുമായിരിക്കുകയാണ്.

ഈ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവനന്തപുരത്തും ദുബായിലും എയര്‍ ഇന്ത്യയുടെ ഓരോ ടെക്നിക്കല്‍ ഹബ് തുടങ്ങും എന്നത്. എന്നും ടെക്നിക്കല്‍ പ്രശ്നങ്ങള്‍ കാരണം വിമാനം മണിക്കൂറുകളോളം വൈകുന്നതിനു ശാശ്വത പരിഹാരമാകും ഈ ടെക്നിക്കല്‍ ഹബുകള്‍ എന്ന്നാണ് കരുതപ്പെടുന്നത്. ഇന്ന് ഗള്‍ഫിലെ ഏതെങ്കിലും ഒരു എയര്‍ പോര്‍ട്ടില്‍ വച്ച് ഒരു വിമാനത്തിനു എന്തെങ്കിലും ഒരു ടെക്നിക്കല്‍ പ്രശ്നമുണ്ടായാല്‍ മുംബയില്‍ നിന്നും സാങ്കേതിക വിദഗ്ദരേയും യന്ത്രഭാഗങ്ങളെയും കൊണ്ട് വന്നു റിപേര്‍ ചെയ്യുക എന്നത് മാത്രമാണ് ഒരേയൊരു പരിഹാരമാര്‍ഗ്ഗം. വിമാനങ്ങള്‍ മണിക്കൂറുകളും ദിവസങ്ങളും വൈകുന്നതിന്റെ പ്രധാനകാരണവും ഈ അശാസ്ത്രീയ രീതിയിലുള്ള പ്രവര്‍ത്തനം തന്നെയായിരുന്നു.

ജൂലൈ മാസം പകുതിയോടെ പുതുതായി ആരംഭിക്കുന്ന ഈ ഹബുകളില്‍ സാങ്കേതിക വിദഗ്ദരും യന്ത്ര ഭാഗങ്ങളും ഉണ്ടാവും എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വലിയ ഒരു അളവോടെ പരിഹരിക്കപ്പെടും എന്ന് തീര്‍ച്ചയാണ്. അതോടൊപ്പം കോഴിക്കോടും ദുബായിലും സ്റ്റാന്റ് ബൈ വിമാനങ്ങള്‍ എന്ന ഉറപ്പും പാലിക്കപ്പെട്ടാല്‍ എയര്‍ ഇന്ത്യയുടെ പേരില്‍ ഉള്ള ഏറ്റവും വലിയ ആരോപണം ശാശ്വതമായി പരിഹരിക്കപ്പെടും എന്നും വിശ്വസിക്കാം.

മംഗലാപുരം ദുരന്തം അടക്കം കഴിഞ്ഞ പല അവസരങ്ങളിലും മാധ്യമ പ്രവര്ത്തകര്‍ക്കടക്കം ആര്‍ക്കും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറാവുന്നില്ല എന്നതായിരുന്നു മറ്റൊരു വലിയ ആരോപണം. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ തിരുവനന്തപുരത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ ആരംഭിക്കും എന്നതും ഈ യോഗ തീരുമാനങ്ങളില്‍ ഒന്നാണ്. എയര്‍ ഇന്ത്യയെ സംബന്ധിക്കുന്ന ഇതു വിവരങ്ങളും ആര്‍ക്കും എപ്പോളും ഈ കോള്‍ സെന്റെറില്‍ നിന്നും അറിയാനാവും.

ഇതിനേക്കാള്‍ പ്രവാസികളെ സന്തോഷിപ്പിക്കുന്ന ഒരു തീരുമാനമാണ് ഗള്‍ഫ്‌ സെക്റെരിലുള്ള മുഴുവന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും എന്നത്. വിമാന ജീവനക്കാരുടെ പെരുമാറ്റദൂഷ്യങ്ങളെ കുറിച്ചുള്ള പരാതിയുടെ ഭാണ്ടമായിരുന്നു ഓരോ പ്രവാസിയാത്രികനും തന്റെ യാത്രകളില്‍ കൊണ്ട് വന്നിരുന്ന ഏറ്റവും ഭാരമേറിയ ലഗേജ്. യൂറോപ്പ് പോലുള്ള സെക്ടരുകളില്‍ സ്തുത്യര്‍ഹമായ സര്‍വീസ് നല്‍കുന്ന എയര്‍ ഇന്ത്യ അതിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ ഗള്‍ഫ്‌ സെക്ടരുകളില്‍ ഏറ്റവും മോശം സര്‍വീസ് ആണ് നല്‍കുന്നത് എന്നതാണ് സത്യം. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം 3500 കോടിയിലധികമാണ്‌ എയര്‍ ഇന്ത്യ ഗള്‍ഫ്‌ സെക്ടറില്‍ നിന്നും നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും.

എയര്‍ ഇന്ത്യ ചെയര്‍മാന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഗള്‍ഫ്‌ ഇന്ത്യ സെക്ടറില്‍ യാത്രചെയ്തവരുടെ എണ്ണം നാല്പത്തി ഒന്ന് ലക്ഷത്തില്‍ കൂടുതല്‍ വരും. വരുമാനം നേരത്തെ സൂചിപ്പിച്ചതുപോലെ മൂവായിരത്തി അഞ്ഞൂറ് കോടിയിലധികവും . കൃത്യം പറഞ്ഞാല്‍ 3525 കോടി രൂപ!!. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനുമായി ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക്‌ ഒരാഴ്ചയില്‍ 317 സര്‍വീസുകളാണ് ഉള്ളത്. എയര്‍ ഇന്ത്യയുടെ നൂറ്റി എഴുപത്തഞ്ചു സര്‍വീസുകളില്‍ 34100 സീറ്റുകളും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ നൂറ്റി നാല്പത്തി രണ്ടു സര്‍വീസുകളിലായി 26300 സീറ്റുകളും ആണുള്ളത്.

ഇങ്ങിനെ നോക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രധാന കറവ പശുവായ ഈ സെക്ടരിലെക്കുള്ള ജീവനക്കാരില്‍ നിന്നും കന്നുകാലി ക്ലാസ്സിന്റെ സര്‍വീസ് മാത്രമാണ് യാത്രികര്‍ അനുഭവിച്ചു കൊണ്ടിരുന്നത്എന്നു പറയേണ്ടി വരും. ഇതില്‍ പെട്ടെന്ന് ഒരു സുപ്രഭാതം കൊണ്ട് മാറ്റം വരുമെന്ന് ആരും കരുതുന്നില്ല. പക്ഷെ ഇത് മനസ്സിലാക്കാനും അതിന്നു ഒരു മാറ്റം ഉണ്ടാവണമെന്ന് തീരുമാനം എടുക്കാനും ഡയറക്ടര്‍ ബോര്‍ഡ് തയാറായി എന്നതാണ് പ്രവാസികളെ ഇന്ന് സന്തോഷിപ്പിക്കുന്നതും.

മംഗലാപുരം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും മുഴുവന്‍ നഷ്ടപരിഹാരം നല്‍കാനായി എന്നതും, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്കായി ഒരു ട്രസ്റ്റ് തുടങ്ങുന്നു എന്നതും. കഴിഞ്ഞ കാലങ്ങളില്‍ എയര്‍ ഇന്ത്യയില്‍ നിന്നും അനുഭവിക്കേണ്ടി വന്ന വേദനകള്‍ക്ക് ചെയര്‍മാന്‍ തന്നെ മാപ്പ് പറഞ്ഞു എന്നതും എയര്‍ ഇന്ത്യയുടെ മഹാരാജാവിനെ വീണ്ടും സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ യാത്രകാര്‍ക്കുണ്ടായ വേദനകളും യാതനകളും വെറുപ്പും എല്ലാമെല്ലാം ഉപേക്ഷിച്ചു ഈ മഹാരാജാവിനെ നെഞ്ചോടു ചേര്‍ക്കാന്‍ ഈ തീരുമാനങ്ങള്‍ ഒരു കാരണമാവട്ടെ എന്നു ആശംസിക്കുന്നു. അതോടൊപ്പം തന്നെ ഈ തീരുമാനങ്ങള്‍ എല്ലാം നടപ്പിലാവട്ടെ എന്നും...

വാല്‍ക്കഷണം.

എയര്‍ ഇന്ത്യയുടെ ഈ തീരുമാനങ്ങല്‍ക്കെല്ലാം കാരണക്കാരനായി മാറിയ എയര്‍ ഇന്ത്യ ഡയറക്ടര്‍ കൂടിയായ എം എ യുസഫലിയോടു ഹൃദയപൂര്‍വ്വം: " പ്രവാസിക്ക് വേണ്ടി സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും ഒരു പ്രവാസി തന്നെയുണ്ടായി എന്നതില്‍ പ്രവാസികള്‍ മുഴുവന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു ഈ വലിയ സ്നേഹ നമസ്കാരം. അന്ഗീകാരവും അധികാരവും അര്‍ഹമായ കരങ്ങളില്‍ എത്തിചേരുമ്പോള്‍ അതിന്റെ നേട്ടം സമൂഹത്തിനു ഉണ്ടാവും എന്നത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞു കഴിഞ്ഞ് എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ തീരുമാനങ്ങള്‍ സമയ ബന്ധിതമായി നടപ്പിലാക്കുവാനും അങ്ങേക്ക് കഴിയട്ടെ എന്ന ആശംസകളും... പ്രാര്ത്തനയും..."

Thursday, June 10, 2010

കേരളത്തിന്റെ പനിയും... കൊതുകിന്റെ രാഷ്ട്രീയവും..

.
കേരളത്തില്‍ മഴ ശക്തമാവാന്‍ തുടങ്ങുന്നതേ ഉള്ളൂ. വരും ദിവസങ്ങളില്‍ മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. എന്നാല്‍ മഴ തുടങ്ങും മുമ്പേ തന്നെ കേരളം പനി പിടിച്ചും പനി പേടിച്ചും വിറക്കാന്‍ തുടങ്ങി.

ഓരോ ദിവസവും ആയിരക്കണക്കിനാണ് കേരളത്തില്‍ പനി ബാധിച്ചു ചികിത്സക്കെത്തുന്നവര്‍.പനി മരണങ്ങളും സംഭവിച്ചു തുടങ്ങി.ദിവസങ്ങള്‍ കഴിയുന്തോറും ഈ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ്‌ ഉണ്ടാവും എന്നാണ് കരുതപ്പെടുന്നതും.

ജില്ല തിരിച്ചും തരം തിരിച്ചുമുള്ള പനിക്കണക്കുകളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കകം ഇരുപതിലധികം എച് 1 എന്‍ 1 പനി സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും അധികം എച് 1 എന്‍ 1 പടരുന്ന സംസ്ഥാനമായാണ് കേരളത്തെ കേന്ദ്ര ആരോഗ്യ വകുപ്പ് കാണിക്കുന്നതും.

ഓരോ പനിക്കാലത്തും പുതിയ പുതിയ വാക്കുകള്‍ പനിപ്പേരുകളായി കേരളം പഠിക്കുന്നുണ്ട് എന്നതാണ് ഇത് കൊണ്ടുള്ള ഒരേയൊരു നേട്ടം. ഡെങ്കി പനി, എലിപ്പനി, പന്നിപനി എന്നിങ്ങനെ ലോകത്തുള്ള സകലമാന മൃഗങ്ങളുടെയും പേരില്‍ പനി കണ്ടു പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതല്ലാതെ ചികുന്‍ ഗുനിയ പോലുള്ള പനികളും മലയാളിക്ക് സുപരിചിതമാണ്. എന്നെ പോലുള്ള ചില വിവര ടോഷികള്‍ ആദ്യം ഇതിനെ "ചിക്കന്‍" ഗുനിയ എന്നും, ഇതിന്നു ചിക്കന്‍ അഥവാ കോഴിയുമായി ബന്ധമുണ്ടെന്നും കരുതി കുറച്ചു കാലമെങ്കിലും ചിക്കനോടും വിരോധം കാണിച്ചിരുന്നു.

പക്ഷെ ഇപ്പോള്‍ ചികുന്‍ ഗുനിയ എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും സന്ധികളില്‍ വേദന തോന്നുന്നുണ്ടാവും.കഴിഞ്ഞ മഴക്കാലത്ത് വന്ന ചികുന്‍ ഗുനിയയുടെ വേദന പലര്‍ക്കും ഇപ്പോള്‍ മാറിതുടങ്ങിയതെ ഉള്ളൂ .

മഴയെത്തും മുമ്പേ പനിയെത്തിയതിനാല്‍ ഈ പനിയൊരു ജലജന്യ രോഗമല്ല എന്നത് വ്യക്തമാണ്. ജലജന്യമല്ല എന്നത് കൊണ്ട് തന്നെ ഈ പകര്‍ച്ച വ്യാധികള്‍ എങ്ങിനെയുണ്ടാവുന്നു എന്നും എങ്ങിനെ പടരുന്നു എന്നതും നാം ഓരോരുത്തരും ചിന്തിക്കെണ്ടതുമാണ്.

വിദഗ്ധരുടെ അഭിപ്രായത്തില്‍ "ഈഡിസ്" വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ( Aedes mosquito ) ഇത്തരം പകര്‍ച്ച പനികളുടെ, പ്രത്യേകിച്ചും ചികുന്‍ ഗുനിയ പോലുള്ളവയുടെ, വാഹകര്‍. ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഇത്തരം കൊതുകുകളുടെ വംശനശീകരണം തന്നെയാണ് ഈ പകര്‍ച്ച വ്യാധികള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗവും.

കൊതുക് നശീകരണം എന്നത് ഏതെങ്കിലും ഒരു മഴക്കാലത്തും പനിക്കാലത്തും മാത്രം നടത്തുന്ന ഒരു ചടങ്ങ് മാത്രമാക്കി മാറ്റുന്നതാണ് ഇത്തരം രോഗങ്ങളെ ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണവും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയോ അല്ലെങ്കില്‍ ഏതെങ്കിലും സേവന സംഘടനകളുടെയോ മാത്രം ഉത്തരവാദിത്വം അല്ല എന്നതും ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

കൊതുക് നശീകരനത്തിന്നു ഉപയോഗിക്കാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും എല്ലാവരും ഉപയോഗിക്കുക തന്നെ ചെയ്യണം. അത് പരിസര ശുചീകരണമായാലും കൊതുകിനെ നശിപ്പിക്കുന്ന "ഗപ്പി" പോലുള്ള മീനുകളെയും മറ്റും വളര്ത്തലായാലും, കീടനാശിനികളുടെയും മറ്റു മരുന്നുകളുടെയും ഉപയോഗമായാലും. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ഓരോ വ്യക്തിയും സ്വന്തം ഉത്തരവാധിത്വമായി ഏറ്റെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.

ഇത്തവണ ഇതുവരെ ചികുന്‍ ഗുനിയയും എച്1 എന്‍1 ഉം കൂടാതെ മലമ്പനിയും കേരളത്തില്‍ ചില ഭാഗങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും മഞ്ഞപ്പിത്തമടക്കമുള്ള മറ്റു പകര്‍ച്ച വ്യാധികളുടെ വ്യാപനവും ഭീതിയോടെയും അതെ സമയം ശ്രദ്ധയോടെയും കാണേണ്ട കാര്യമാണ്.

മുന്‍കാലങ്ങളില്‍ പനി എന്നത് വളരെ നിസ്സാരമായ ഒരു രോഗമായിരുന്നെങ്കില്‍ ഇന്ന് അത് മരണകാരണം പോലുമാകുന്ന അതിഭീകര രോഗമാവുന്നു എന്നതും ഭയാനകരമായ സത്യമാണ്.

എന്നാല്‍ ഏത് കാര്യവും വിവാദങ്ങളുടെ അകമ്പടിയോടു കൂടിമാത്രം അവതരിക്കുക എന്നത് ഇപ്പോള്‍ കേരളത്തിന്റെ ഒരു സ്വഭാവമായി മാരിയിട്ടുന്ടെന്നത് കൊണ്ട് തന്നെ ഈ പനിയും വിവാദങ്ങളില്‍ നിന്നും മുക്തമാവുന്നില്ല എന്നതാണ് ഈ രോഗാവസ്തയെക്കാള്‍ നമ്മെ വിഷമിപ്പിക്കുന്നത്.

വിവാദം തുടങ്ങി വച്ചിരിക്കുന്നത് ബഹുമാന്യയായ ആരോഗ്യ വകുപ്പ് മന്ത്രി തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ ഈ പറയപ്പെടുന്നത്‌ പോലെയുള്ള പനിയും മറ്റു പകര്‍ച്ചവ്യാധികളുമില്ലെന്നും വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണമാണ് ഈ പനിക്കണക്കുകള്‍ക്ക് പിന്നിലുള്ളത് എന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന. പനി ബാധിതരുടെ എണ്ണവും കണക്കും കാണിച്ചു പ്രതിപക്ഷവും മാധ്യമ സിണ്ടിക്കേട്ടുകളും മുന്നോട്ടു വന്നതോടെ വിവാദം കൊഴുക്കുവാനും തുടങ്ങി. മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ എച്1 എന്‍1 പനി ബാധിതനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി എന്നത് പ്രതിപക്ഷത്തിനു കിട്ടിയ മൂര്‍ച്ചയേറിയ ആയുധവുമായി.

പല ജാതി കൊതുകുകള്‍ ഉണ്ടെന്നത് മലയാളിക്കറിയാമായിരുന്നെങ്കിലും കൊതുകുകള്‍ക്കിടയില്‍ രാഷ്ട്രീയ ചേരിതിരിവ്‌ ഉള്ളതായി ഇതുവരെ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ സഹായത്തോടെയാണ് ഇക്കാര്യം മലയാളി മനസ്സിലാക്കുന്നത്. കാരണം ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നവരും എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരായിരിക്കും.
അപ്പോള്‍ ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണ പക്ഷത്തെ തോല്പ്പിക്കാനെത്ത്തിയ ഈ കൊതുകുകള്‍ തീര്‍ച്ചയായും യു ഡി എഫ് കൊതുകുകളോ അല്ലെങ്കില്‍ ബി ജെ പി കൊതുകുകളോ ആയിരിക്കും. ഇനിയതല്ലെങ്കില്‍ അടുത്ത കാലത്തായി എല്‍ ഡി എഫുമായി തെറ്റിയ സോളിഡാരിറ്റിയോ ഐ എന്‍ എല്ലോ ആവാനും മതി.

അങ്ങിനെയെങ്കില്‍ ഇപ്പോള്‍ ഈ കൊതുകുകളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മന്ത്രി സഖാവോ അല്ലെങ്കില്‍ മന്ത്രിയുടെ പാര്‍ട്ടിയിലെ മറ്റു നേതൃ സഖാക്കളോ താമസം വിനാ ഈ കൊതുകുകളുടെ മതവും വര്‍ഗ്ഗവും വര്‍ഗ്ഗീയതയുമൊക്കെ തിരിച്ചറിയാനും മതി. ആയതിനാല്‍ നമുക്ക് കാത്തിരിക്കാം ഈ കൊതുകുകളുടെയും പകര്ച്ചപനികളുടെയും ജാതിയും മതവും രാഷ്ട്രീയവുമായ കണക്കുകള്‍ക്ക്‌ വേണ്ടി.

വാല്‍ക്കഷണം.

പനിയുടെയും കൊതുകിന്റെയും രാഷ്ട്രീയം കണ്ടു പിടിക്കാന്‍ മിനക്കെടുന്ന ബഹുമാന്യ മന്ത്രിയോട് ഒരു അപേക്ഷ . കേരളത്തില്‍ അങ്ങോളമിങ്ങോളം പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ കേരളം മുഴുവന്‍ നിങ്ങള്‍ കൊതുക് നശീകരണവും ശുചീകരണവും നടത്തേണ്ട. പകരം കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള മുഴുവന്‍ ആരോഗ്യ കേന്ത്രങ്ങളിലും മാത്രം ശുചീകരനത്തിന്നു വേണ്ട നടപടിയെടുക്കുക.

അങ്ങിനെയെങ്കില്‍ പനിപിടിച്ചാല്‍ സമാധാനമായി അവിടെപ്പോയി കിടക്കാനെങ്കിലും പാവം മലയാളികള്‍ക്ക് സാധിക്കും എന്നുമാത്രമല്ല ഇത്തരം പകര്‍ച്ച വ്യാധികളില്‍ നിന്നും ഒരു വലിയ അളവ് വരെ കുരവുമുണ്ടാകും എന്നത് ഉറപ്പാണ്.

ഇനി അത് ചെയ്യാന്‍ പോലും തയാറല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും വെറുത്തു തുടങ്ങിയ പൊതുജനം ഇപ്പോള്‍ എസി കാറുകളില്‍ കൊടിവച്ചു പറക്കുന്ന നിങ്ങളെയോരോരുത്തരെയും ഈ കൊതുകുകളെക്കാള്‍ നികൃഷ്ടരായി കാണുന്ന ഒരു കാലം വരാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

.

Monday, May 31, 2010

ഈ കഴുകന്മാര്‍ പറക്കുന്നത് ആര്‍ക്കു വേണ്ടി??

.
നാം മലയാളികള്‍ എന്നും ഇങ്ങിനെയാണ്‌.എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ഉടനെ വാദമായി പ്രതിവാദമായി, ചര്‍ച്ചകളായി ചോദ്യങ്ങളായി ഉത്തരങ്ങളായി. ഏത് പ്രശ്നമായാലും എങ്ങിനെയുള്ള പ്രശ്നങ്ങളായാലും ചര്‍ച്ചകള്‍ക്കോ ചോദ്യങ്ങള്‍ക്കോ അതിനുള്ള ഉത്തരങ്ങള്‍ക്കോഒരൊറ്റ മലയാളി പോലും പിറകോട്ടാവില്ല എന്നതും സത്യം.

പക്ഷെ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാണിക്കുന്ന ആവേശവും ആത്മാര്‍ത്തതയും നാം മലയാളികള്‍ അതിനപ്പുറം അതിന്റെ പ്രയോഗവത്കരണത്തില്‍ കാണിക്കാറില്ല എന്നതാണ് അതിലും വലിയ ഒരു സത്യം. അല്ലെങ്കില്‍ ഒരു പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തു വെക്കുന്ന മലയാളി പക്ഷെ പല കാര്യങ്ങളും ദിവസങ്ങള്‍ക്കകം മറക്കുകയും ചെയ്യുന്നു.അതുമല്ലെങ്കില്‍ വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും എന്നത് ജീവിത ചര്യയാക്കിയിരിക്കുകയാണ് എല്ലാ മലയാളികളും.

മലയാളികള്‍ മൊത്തം ഇങ്ങിനെയാവുംപോള്‍ പ്രവാസികളായ മലയാളികള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആവുകയാണ്.എന്നും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പോലും മറക്കുന്ന ഈ പ്രവാസികള്‍ എന്നും നഷ്ടപെടലുകളുടെയും മുതലെടുപ്പുകളുടെയും നിശബ്ദ ഇരകളാവുകയാണ് പതിവും.

കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് യാത്ര തിരിച്ച നൂറ്റിഅമ്പത്തെട്ടു യാത്രക്കാര്‍ അവരുടെ ജീവിത യാത്ര മംഗലാപുരം എയര്‍പോര്‍ടില്‍ അവസാനിക്കേണ്ടി വന്ന ദുരന്തം മലയാളികളുടെ മനസ്സില്‍ നിന്നും മലയാള ചാനലുകളുടെ ന്യൂസ് റൂമില്‍ നിന്നും ഇനിയും മാറിയിട്ടില്ല.. അന്നേ ദിവസം ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ഇന്ത്യന്‍ വിമാന കമ്പനികള്‍ കാണിച്ച മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും മറക്കാറായിട്ടില്ല.

ദുരന്തത്തിനിരയായവരുടെ ബന്ധുക്കളായ യാത്രികരെ കൃത്യം പതിനെട്ടു മണിക്കൂര്‍ ഈ വിമാന കമ്പനി ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ എന്തിന്നു അതിന്റെ ഡയരക്ടെര്‍മാരില്‍ ഒരാളും പ്രമുഖ പ്രവാസിയുമായ എം എ യുസഫലിക്ക് പോലും കൃത്യമായ വിവരം നല്‍കാന്‍ തയ്യാറായിരുന്നില്ല എന്നതും ഈ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നു.

അന്ന് നടന്ന ചര്‍ച്ചകളിലും ടോക് ഷോകളിലും ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ദുരന്തത്തിന്റെ നഷ്ടപ്പെടലുകളും വേദനകളും കഴിഞ്ഞാല്‍ എയര്‍ ഇന്ത്യയും ഇന്ത്യനും അടങ്ങുന്ന വിമാന കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മയും മര്യാദയില്ലായ്മയും ആയിരുന്നു. ഇതിന്നു ഒരു മാറ്റം വരണമെങ്കില്‍ ഇത്തരം വിമാന കമ്പനികളെ അവഗണിക്കാന്‍ മുഴുവന്‍ പ്രവാസികളും തയ്യാറാവണമെന്നായിരുന്നു ബുദ്ധി ജീവിനാട്യക്കാരായ മുഴുവന്‍ ആളുകളും ഉപദേശിച്ചതും.

പക്ഷെ സാധാരണക്കാരനായ പ്രവാസി വീണ്ടും ഇതേ വിമാനങ്ങളെ ആശ്രയിക്കും എന്നതും വീണ്ടും വിധേയന്മാരായ തോമ്മിമാരായി ഈ "പ്രയാസി"കള്‍ തങ്ങളുടെ കാല്‍ക്കീഴില്‍ വാലും ചുരുട്ടി ഇരിക്കും എന്നതും ഈ പട്ടേലര്മാര്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആരു വേണമെങ്കിലും കുരച്ചോട്ടെ ഞങ്ങള്‍ ഒരു ഇഞ്ച് പോയിട്ട് ഒരു മില്ലിമീറ്റര്‍ പോലും മാറാന്‍ തയാറല്ല എന്നതാണ് ഈ കമ്പനി മാനേജ്മെന്റുകളുടെ മനോഗതി.

ശവംതീനികഴുകന്മാരുടെ കൊക്ക് മൂര്ച്ച്ചകൂട്ടലുകളും ചിറകു കുടയലുകളും ഒരിക്കലും അവസാനിപ്പിക്കില്ല എന്നത് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെക്കു പോവേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ IX536 വിമാനം കൃത്യം നാല്പത്തിരണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് യാത്ര തിരിച്ചത്. 150 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിലും ഹോട്ടെലിലുമായി നരകയാതന അനുഭവിക്കേണ്ടി വന്നത്.

ഇന്ത്യയില്‍ നിന്നും ഒരു വിമാനം ദുബയിലെക്കോ ഷാര്‍ജയിലെക്കോ എത്തിച്ചേരാനുള്ള മാക്സിമം യാത്രാസമയം വെറും നാല് മണിക്കൂറിനുള്ളില്‍ മാത്രമാനെന്നിരിക്കെയാണ് കേടായ വിമാനത്തിന്റെ പേരും പറഞ്ഞു നാല്പതിലധികം മണിക്കൂറുകള്‍ യാത്രികരെ വിമാന താവളങ്ങളില്‍ കുടുക്കിയിട്ടത് എന്നും മനസ്സിലാക്കണം.ഇന്ത്യയില്‍ നിന്നും എന്ജിനീയര്മാരെയും എക്യുപ്മെന്റുകളും കൊണ്ട് വന്നു കേടായ വിമാനം നന്നാക്കാന്‍ ശ്രമിക്കുന്ന മാനേജുമെന്റ് മറ്റൊരു വിമാനം നാട്ടില്‍ നിന്ന് കൊണ്ട് വരികയാണെങ്കില്‍ പോലും ഈ പാവം യാത്രികര്‍ കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തുമായിരുന്നു.

പല അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയും നാട്ടിലേക്ക് പോവാന്‍ ടിക്കെറ്റെടുത്തവര്‍ക്ക് ഈ ഒരു അനുഭവമുണ്ടാകുംപോള്‍, ആരെ പഴിക്കണം ആരെ ശപിക്കണം എന്നറിയാതെ ഇരിക്കുമ്പോള്‍, ലോകത്ത് മറ്റൊരു വിമാന കമ്പനികളിലും നടക്കാത്ത ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ ഈ കമ്പനികളെ നിലനിര്‍ത്തുന്ന പ്രവാസികളെ കൊണ്ട് എന്തു ചെയ്യാനാകും എന്നതാണ് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യം .

വാല്‍ക്കഷണം.
വിമാനം നാലപതിലധികം മണിക്കൂറുകള്‍ വൈകിയതിനെകുറിച്ച്
സംസാരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന ഒരു കമന്ട്... " ഇത് പഴയ കടത്തുകാരന്റെയും മകന്റെയും കഥപോലെയാണ്.. ദുരന്തം നടന്ന ദിവസം പതിനെട്ടു മണിക്കൂര്‍ മാത്രമല്ലേ വിമാനം വൈകിയുള്ളൂ.. ഈ നാല്പത്തി രണ്ടു മണിക്കൂറിനെ അപേക്ഷിച്ച് അത് വളരെ ചെറിയ സമയമല്ലേ?....അപ്പോള്‍ ദുരന്ത ദിവസം വിമാന കമ്പനി അധികൃതര്‍ ഉണര്‍ന്നു പ്രവര്ത്തിച്ച്ചില്ല എന്ന് പറഞ്ഞവന്മാര്‍ മുഴുവന്‍ മാപ്പ് പറയണം........"

ഞാന്‍ ആദ്യമേ പറയുന്നു " മാപ്പ്... മുഴുവന്‍ പ്രവാസികളോടും..... ഈ ലോകത്തോടും ... ഈ വിമാനകമ്പനികള്‍ എന്‍റെ രാജ്യത്തിന്റെതായതിനാല്‍... മാപ്പ്..."
.