Tuesday, April 27, 2010

വാര്‍ത്തകള്‍ വിശദമായി...

.
തൃശൂര്‍ പൂരം കഴിഞ്ഞാല്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഹര്‍ത്താല്‍ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ് . കേരളത്തില്‍ ഏറ്റവും ചിലവുള്ള വ്യവസായം എന്ന രീതിയില്‍ ഹര്ത്താലിന്റെ വിജയം ഓരോ മലയാളിയെയും പുളകിതരാക്കുന്നു എന്നാണ് പൊതുവായുള്ള വിലയിരുത്തല്‍.. ചില പിന്തിരിപ്പന്‍ മൂരാച്ചി പത്ര മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള മാധ്യമ സിണ്ടികടുകള്‍ മാത്രമാണ് ഇതിന്നു അപവാദം. ഏതാനും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും കത്തിച്ചു എന്നതൊഴിച്ചാല്‍ തികച്ചും സമാധാനപരമായിരുന്നു ഹര്‍ത്താല്‍ മഹാ മഹം.

ഹര്‍ത്താല്‍ പൊളിക്കാന്‍ വേണ്ടി കുത്തക മുതലാളിമാര്‍ നിരത്തിലിറക്കിയ ‌ ചില ഒടോരിക്ഷകളും വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൂരാച്ചി സ്ഥാപനങ്ങളായ ചില കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളും തല്ലി തകര്‍ത്തു എന്നത് മാത്രമാണ് ഹര്താലിനിടക്ക് കോഴിക്കോട് നടന്ന സാമ്പിള്‍ വെടിക്കെട്ടുകള്‍.കോഴിക്കോട്ടെ നൈനാം വളപ്പില്‍ ആണ്‍കുട്ടികള്‍ കൂടുതലായതിനാലും അവരുടെ നട്ടെല്ല് ഒരു നേതാക്കള്‍ക്കും പണയം വെച്ചിട്ടില്ലാത്തതിനാലും അവിടെ റേഷന്‍ കടയടക്കം എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

സാധാരണ വിദേശത്തേക്ക് പോകുന്നവരുടെ പാസ്പോര്‍ട്ടും വിമാന ടിക്കെറ്റും എയര്‍ പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ അധികൃതരാണ് പരിശോധിക്കാരെങ്കില്‍ ഹര്‍ത്താല്‍ സ്പെഷല്‍ ആയി കൊച്ചി എയര്‍ പോര്ടിലെക്കുള്ള മുഴുവന്‍ യാത്രക്കാരെയും നടുറോഡില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശോധന നടത്തി വിട്ടിട്ടുണ്ട്. കൂടെ യാത്രയയക്കാന്‍ പോയവര്‍ക്കുള്ള സുന്ദരന്‍ തെറികള്‍ കയ്യോടെ നല്‍കി അതെ ചെക്കിംഗ് പൊയന്റില്‍ തന്നെ ഇറക്കി വിട്ടിട്ടുമുണ്ട്..ഹര്‍ത്താല്‍ തീരുന്നത് വരെ ഭക്ഷണവും കുടി വെള്ളവും കിട്ടിയില്ലെങ്കിലും ഇതേ രീതിയിലുള്ള തെറികള്‍ കേട്ടു വയറു നിരക്കാംഎന്നുള്ള സന്തോഷത്തിലാണ് അവരെല്ലാം..

സാധാരണ ഹര്താലുകളില്‍ നിന്നും വ്യത്യസ്തമായി നേതാക്കള്‍ രാവിലെ തന്നെ ഏകദേശം എല്ലാ റെയില്‍വേ സ്റ്റേനുകളിലും എത്തി പാസ്സന്ചെര്‍ ട്രയിനുകള്‍ തടയുക കൂടി ചെയ്തതോടെ യാത്രക്കാരെല്ലാം സന്തോഷം കൊണ്ട് തുള്ളിചാടുകയാനെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുടുംബവും കുട്ടികളുമായി യാത്ര ചെയ്ത ദീര്‍ഘ ദൂര യാത്രികരാണ് ഏറ്റവും സന്തോഷത്തിലുള്ളത്.

മലയോര മേഖലയില്‍ ആകെയുള്ള ബസ്‌ സര്‍വീസുകള്‍ ഒന്നും നടക്കാത്തതിനാല്‍ എല്ലാവരും നേരത്തെ സങ്കടിപ്പിച്ചു വച്ച വാട്ടീസും അടിച്ചു ഉച്ച വരെ കിടന്നുരങ്ങിയെന്നും സ്ത്രീകള്‍ അവിടെ അടുക്കള ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ഉച്ച്ക്കെഴുനെട്ടവര്‍ വീണ്ടും രണ്ടു വിട്ടു പുതിയ മലയാളം സിനിമയുടെ സിഡി കണ്ടു കൊണ്ടിരിക്കുകയാനെന്നുമാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്.

ദുബായില്‍ നിന്നും കോഴിക്കോട് എയര്‍ പോര്ടിലെത്തിയ യാത്രക്കാരില്‍ അധികവും തൊട്ടടുത്തുള്ള അടിസ്ഥാന വര്ഗ്ഗങ്ങള്‍ക്കായുള്ള ഹോടെലുകളില്‍ മുറിയെടുത്തു സാദാ മുറിക്കു എ സി മുറിയുടെ ചാര്‍ജ്ജും എ സിക്ക് ഡബിള്‍ എസി ചാര്‍ജ്ജും കൊടുത്തു സന്തോഷ തോടെ ഉറങ്ങുകയാണെന്ന് അറിയുന്നു. ഇന്നത്തെ സ്പെഷല്‍ എന്നത് പോലെ ഇന്നത്തെ സ്പെഷല്‍ റേറ്റ് എന്ന് ബോര്‍ഡ് എല്ലാ ഹോടലുകള്‍ക്ക് മുമ്പിലും തൂങ്ങുന്നുണ്ട്.

സ്വന്തം മാതാശ്രീ ഇഹലോകവാസം വെടിഞ്ഞതു അറിഞ്ഞു ദുബായില്‍ നിന്നെത്തിയ ചെറുപ്പകാരന്‍ കുറച്ചു നേരം നാട്ടിലെത്താന്‍ ശ്രമം നടത്തിയെങ്കിലും ഇപ്പോള്‍ സസന്തോഷം എയര്‍ പോര്ടിന്റെ മൂലയില്‍ കുത്തിയിരിക്കുന്നുണ്ട്.അദ്ധേഹത്തിന്റെ കണ്ണുകളില്‍ നിന്നും വീഴുന്ന ആനന്ധാശ്രുക്കള്‍ ഹര്‍ത്താല്‍ അനുയായികള്‍ക്കുള്ള ഏറ്റവും വലിയ ആദരവായാണ് ഏവരും കാണുന്നത്.

വിലക്കയറ്റത്തിനെതിരെയുള്ള ഈ ഹര്‍ത്താല്‍ കാരണം നാളെ രാവിലെ മുതല്‍ കയറിയ വില പേടിച്ചു താഴോട്ട് ഇറങ്ങുന്നതായിരിക്കും എന്ന് ഞങ്ങളുടെ ദല്‍ഹി ബ്യുറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓരോ ഹര്താലുകളിലും വില താഴോട്ടു താഴോട്ടു വന്നു ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗ രാജ്യമായ ഭാരതത്തില്‍ പ്രത്യേകിച്ചും ഹര്‍ത്താലുകള്‍ കൂടുതലുള്ള കേരളത്തില്‍ ഇനി അടുത്ത ഒരു അഞ്ചോ പത്തോ വര്ഷം കഴിയുംപോലെക്കും വില എന്ന വാക്ക് നിഘണ്ടുവില്‍ മാത്രം ഒതുങ്ങി പോവുമോ എന്നാണ് എല്ലാവരും ഭയക്കുന്നത്.

ഇന്ന് കേരളത്തിലെ എയര്‍ പോര്ടുകളില്‍ പലയിടത്തും കാണുന്ന വിദേശ ടൂറിസ്റ്റുകള്‍ ഇനിയങ്ങോട്ട് കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അമ്ബാസ്സഡാര്മാരായിരിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് നേരത്തെ ബച്ചനോട് ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞത് എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. തൃശ്ശൂര്‍ പൂരത്തിനു വന്നു ഈ ഹര്‍ത്താല്‍ മഹോത്സവം കാണാന്‍ കഴിയാതെ പോയവരെ അവര്‍ ഇപ്പോള്‍ തന്നെ ഇവിടത്തെ വിശേഷങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ന് ഭരണ പക്ഷ പാര്‍ട്ടിയുടെ സംസ്ഥാന സെക്രടരിയെട്ടു നടക്കുന്നതിനാല്‍ അതില്‍ ഇനിയും ഹര്താലുകള്‍ക്ക് മോഡി കൂട്ടാന്‍ എന്തൊക്കെ ചെയ്യാനാവും എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം എന്നറിയുന്നു. കഴിഞ്ഞ ഒരു മാസം ഗള്‍ഫു നാടുകളില്‍ സന്ദര്‍ശനത്തിന്നായി പോയിരുന്ന പാര്‍ട്ടി സെക്രട്ടറി അവിടെ കണ്ട ഹര്‍ത്താല്‍ കാഴ്ചകള്‍ മറ്റു മേമ്ബെര്മാരുമായും മാധ്യമങ്ങളുമായും പങ്കു വെക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്..

ഭരണ പ്രതിപക്ഷ ഭേദമന്യേ ഏവരും ഹര്ത്താലാഘോഷത്തിന്റെ ലഹരിയിലായതിനാല്‍ നേതാക്കലെയാരെയും ഈ പരിപാടിയില്‍ ഓണ്‍ ലൈനില്‍ കിട്ടിയില്ല.. പകരം കോഴിക്കോട് റെയില്‍വേ സ്റെഷനില്‍ നിന്നും ഒരു യാത്രക്കാരന്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ നമ്മോടൊപ്പം ചേരുന്നു...

".... പറയൂ സുഹൃത്തേ... എങ്ങിനെയുണ്ട് ഇന്നത്തെ ഹര്‍ത്താല്‍ മഹോത്സവം...."
".... ഹര്‍ത്താല്‍ മഹോത്സവമല്ല... നിന്‍റെ... ###@#@#@@**** ............. ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ...@@#####^^ "
"ലൈനില്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു.... കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും..........

.

2 comments:

  1. വിലക്കയറ്റത്തിനെതിരെയുള്ള ഈ ഹര്‍ത്താല്‍ കാരണം നാളെ രാവിലെ മുതല്‍ കയറിയ വില പേടിച്ചു താഴോട്ട് ഇറങ്ങുന്നതായിരിക്കും എന്ന് ഞങ്ങളുടെ ദല്‍ഹി ബ്യുറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓരോ ഹര്താലുകളിലും വില താഴോട്ടു താഴോട്ടു വന്നു ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗ രാജ്യമായ ഭാരതത്തില്‍ പ്രത്യേകിച്ചും ഹര്‍ത്താലുകള്‍ കൂടുതലുള്ള കേരളത്തില്‍ ഇനി അടുത്ത ഒരു അഞ്ചോ പത്തോ വര്ഷം കഴിയുംപോലെക്കും വില എന്ന വാക്ക് നിഘണ്ടുവില്‍ മാത്രം ഒതുങ്ങി പോവുമോ എന്നാണ് എല്ലാവരും ഭയക്കുന്നത്.
    എത്ര നല്ലൊരു വാര്‍ത്ത ..എന്നിട്ടും ഇതാരും കണ്ടില്ലേ
    മാഷേ , നന്നായിട്ടുണ്ട് , കളിയായെങ്കിലും കാര്യങ്ങള്‍ ഒത്തിരി പറഞ്ഞു..പക്ഷെ എന്ത് പറഞ്ഞിട്ടെന്തുകാര്യം ? നമ്മുടെ ജനം എന്നും കൊഞാട്ടകള്‍ തന്നെ .

    ReplyDelete
  2. കളി പറഞ്ഞിട്ടും കാര്യം പറഞ്ഞിട്ടും ഒന്നും ഈ ഹര്‍ത്താല്‍ തീരുന്നില്ലല്ലോ.... പറയുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഇതൊക്കെ ഉള്ളില്‍ നിന്നും വിങ്ങി വിങ്ങി മരിച്ചു പോവും ...

    ReplyDelete